മത്സ്യവിപണനത്തിൽ ഇടനിലക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി ജെമേഴ്സിക്കുട്ടിയമ്മ
ചാലക്കുടി: മത്സ്യ വിപണന രംഗത്ത് ഇടനിലക്കാരെ ഒഴിവാക്കി പുതിയ വിപണനപദ്ധതികൾ നടപ്പാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ചാലക്കുടിയിലെ മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹാർബറുകളിൽ നിന്ന് മത്സ്യം മാർക്കറ്റിലേക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ എത്തിക്കുന്ന രീതിയാണ് ലക്ഷ്യമിടുന്നത്. കൊള്ളവില ഈടാക്കാതെ ഗുണമേന്മയുള്ള മത്സ്യം എല്ലാവരിലേക്കും എത്തിക്കാൻ കഴിയണം.
ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി ഈ മാറ്റത്തിനായി പ്രവർത്തിച്ചുവരുന്നു. ലേലം ഒഴിവാക്കി വില നിശ്ചയിക്കുന്ന രീതിക്ക് പ്രാധാന്യം കൊടുക്കണം. ശരിയായ വില നിശ്ചയിച്ചു കഴിഞ്ഞാൽ ആ വിലക്ക് തന്നെ എങ്ങനെ മത്സ്യം വിപണിയിലെത്തിക്കാം എന്നത് മൽസ്യഫെഡിന്റെ മുന്നിലുള്ള വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തെ മറികടക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തും. ഇതിന്റെ ആദ്യഘട്ടം എന്ന രീതിയിൽ മാർക്കറ്റുകൾ സ്ഥാപിക്കും. മത്സ്യത്തൊഴിലാളികൾക്ക് അവർ അർഹിക്കുന്ന വില ലഭിക്കണം എന്നതുപോലെ ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവും ലഭിക്കേണ്ടതുണ്ട്. സഹകരണ വകുപ്പുമായി ചേർന്നുകൊണ്ടാണ് ഫിഷ് മാർട്ട് പോലുള്ള സംരംഭങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വിവിധതരം മത്സ്യങ്ങളും മത്സ്യ ഉൽപ്പന്നങ്ങളും ഇവിടെ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ ചെയർപേഴ്‌സൺ ജയന്തി പ്രവീൺ കുമാർ ആദ്യ വില്പന നടത്തി. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ രാജൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഷീജു, മത്സ്യഫെഡ് ജില്ലാ മാനേജർ എ. കെ. ബാബു, മുൻ ജില്ലാ മാനേജർ ഗീത ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ യു. വി. മാർട്ടിൻ, ചാലക്കുടി ടൗൺ മൾട്ടിപർപ്പസ് സഹകരണ സംഘം സെക്രട്ടറി പി എസ് കിഷോർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.