'ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞു?'; ക്ഷോഭിച്ച് കോടതി
കൊച്ചി: ശബരിമലയിൽ തീർഥാടകരെ ദേവസ്വം ഗാർഡ് പിടിച്ചു തള്ളിയ സംഭവത്തിൽ രൂക്ഷ വിമർശനം നടത്തി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാൻ അനുമതി കൊടുത്തിരുന്നോ എന്ന് ദേവസ്വം ബോർഡിനോട് കോടതിചോദിച്ചു. ക്ഷോഭത്തോടെയായിരുന്നു കോടതിയുടെ ചോദ്യം.
ഭക്തരുടെ ശരീരത്തിൽ സ്പർശിക്കാൻ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നും കോടതി ചോദിച്ചു, മറ്റുള്ള പലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു. സംഭവം നീതികരിക്കാനാകാത്തതാണ്. ആരോപണവിധേയൻ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയത് എന്നും കോടതി ചോദിച്ചു.

രാവിലെ ഹർജി പരിഗണിച്ച കോടതി സ്പെഷൽ കമ്മീഷണറോ പൊലീസിനും വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഉച്ചകഴിഞ്ഞു വീണ്ടും കേസ് പരിഗണിക്കുമ്പോൾ ശബരിമല സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. വാച്ചറുടെ വിവരങ്ങൾ ദേവസ്വം ബോർഡ് കോടതിക്കു കൈമാറി. ചീഫ് വിജിലൻസ് & സെക്യൂരിറ്റി ഓഫീസറും റിപ്പോർട്ട് നൽകി.
അപമര്യാദയായി പെരുമാറിയ ദേവസ്വം ഗാർഡിനെതിരെ നടപടിയെടുത്തുവെന്നു സെക്യൂരിറ്റി ഓഫീസർ റിപ്പോർട്ടിൽ അറിയിച്ചു. ആരോപണ വിധേയനായ ദേവസ്വം ഗാർഡിനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറെയും കക്ഷി ചേർത്തിട്ടുണ്ട്. ദേവസ്വം ഗാർഡിനെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറോടും നിർദേശിച്ചു. വിഷയം ഹൈക്കോടതി 24 ന് വീണ്ടും പരിഗണിക്കും.
ശബരിമലയിൽ മകരവിളക്കു ദിവസം ആയിരുന്ന തീർഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയതും അപമാനിച്ചതും സംഭവത്തിൽ നടപടി എടുക്കില്ലെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നേരത്തെ സൂചിപ്പിച്ചിരുന്നത്..
ദേവസ്വം ഗാർഡിന്റെ നടപടിയിൽ അനൗചിത്യമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നു. തീർഥാടകരോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നുവെന്നും പക്ഷേ തിരക്ക് നിയന്ത്രണാതീതമായിരുന്നു, പൊലീസും നന്നെ ബുദ്ധിമുട്ടിക്കിയെന്നും തിരക്ക് നിയന്ത്രിക്കാൻ പൊലീസും ദേവസ്വം ഗാർഡുമാരുടെ സഹായം തേടിയിരുന്നു അദ്ദേഹം പറഞ്ഞിരുന്നു,
സംഭവത്തെപ്പറ്റി ഗാർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ പ്രസ്തുത ഗാർഡിനെ ആ ചുമതലയിൽ നിന്നും നീക്കിയിട്ടുണ്ടെന്നും അനന്തഗോപൻ അറിയിച്ചിരുന്നു. ഗാർഡ് തീർഥാടകരെ തള്ളിമാറ്റുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പരാതി ഉന്നയിച്ച് വന്നിരുന്നു. സംഭവത്തിന് പിന്നാലെ കോടതി ഇടപെടുകയായിരുന്നു...












Click it and Unblock the Notifications