മിഷേലിന്റെ മരണം പുതിയ വഴിത്തിരിവിലേക്ക്!!! ബൈക്കിലെത്തിയ യുവാക്കളെ തിരഞ്ഞ് ക്രൈംബ്രാഞ്ച്
ബൈക്ക് യാത്രികർക്ക് മരണവുമായി ബന്ധമുണ്ടെന്നും ഉറപ്പിക്കാറായിട്ടില്ല
കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ മരണത്തിൽ പുതിയ വഴിത്തിരിവ്.സംഭവ ദിവസം ബൈക്കിൽ എത്തിയ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ചു അന്വേഷണം തുടരുന്നു.സംഭവ ദിവസം മിഷേൽ പള്ളിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇവിടെയെത്തിയ ബൈക്ക് യാത്രികരെ സിസിടിവി ദ്യശ്യങ്ങളുടെ സഹായത്താൽ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. എന്നാൽ ഇവർക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇപ്പോൾ ഉറപ്പിക്കാറായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
സംഭവദിവസം പള്ളിയിൽ നിന്നും മിഷേൽ പുറത്തിറങ്ങുമ്പോൾ രണ്ടു പേർ അവിടെ ബൈക്കിലെത്തിയിരുന്നു. ഇവർ മിഷോലിനെ തിരഞ്ഞാണോ അവിടെയെത്തിയത് എന്ന കാര്യത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്.ബൈക്കിലെത്തിയവരെ മിഷേൽ ഭയപ്പെട്ടിരുന്നെന്നുള്ള വീട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.എന്നാൽ ബൈക്കിലെത്തിയവർ കേസിലെ പ്രതികളല്ലെന്നും അവർ പള്ളിയിലെത്തിയത് എന്തിനാണെന്നും അന്വേഷിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രൈാംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
ബൈക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുൻപ് പൊലീസ് അന്വേണം നടന്നിരുന്നു. പിന്നീട് ഇവർക്കു കേസുമായി ബന്ധമില്ലെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞിരുന്നത്.എന്നാൽ പൊലീസിന്റെ വാദം പൊളിച്ചടുക്കി കൊണ്ടായിരുന്നു ക്രൈംബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ. ഇവരെ പറ്റി പൊലീസ് അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മാർച്ച് ആറിന് വൈകിട്ട് കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ നിന്നും പള്ളിയിലേക്ക് പോയ വിദ്യാർത്ഥിനിയെ പിന്നീട് കാണാതാവുകയായിരുന്നു.