തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും അതേ സ്വഭാവവും! കരിക്ക് കുടിക്കാൻ പോയത് പറയേണ്ടല്ലോ....
എംപിയുടെ പട്ടയം റദ്ദാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ താന്‍ മാപ്പ് പറയണമെന്ന സിപിഐയുടെ ആവശ്യം മണി തള്ളി.
ഇടുക്കി: കോൺഗ്രസ് നേതാവും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി എംഎം മണി. തിരുവഞ്ചൂരിന് കൃഷ്ണന്റെ നിറവും അതേ സ്വഭാവവുമാണെന്നാണ് മന്ത്രി പറഞ്ഞത്. തിരുവഞ്ചൂർ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
തിരുവഞ്ചൂര്‍ സിപിഐയെ ക്ഷണിച്ചത് കാര്യമാക്കേണ്ട. തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമാണ്. ശ്രീകൃഷ്ണന്റെ കൈയ്യിലിരുപ്പാണ് അദ്ദേഹത്തിന്. ഞാന്‍ അത്രയും പറഞ്ഞാല്‍ മതി, കരിക്കിന്റെയും കരിക്ക് കുടിയുടെയും കാര്യം പറയേണ്ടതില്ലല്ലോ എന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

എംപിയുടെ പട്ടയം റദ്ദാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ താന്‍ മാപ്പ് പറയണമെന്ന സിപിഐയുടെ ആവശ്യം മണി തള്ളി. അതൊക്കെ സിപിഐ ചുമ്മാതെ വാചകമടിക്കുന്നതാണെന്നും താന്‍ മാപ്പ് പറയില്ലെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞി ഉദ്യാനം മന്ത്രിസഭാ ഉപസമിതി ഉടന്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടതുസര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും എംഎം മണി വ്യക്തമാക്കി. "ഞങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വം ഉണ്ട്. ഞങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മുന്നണിയെന്ന നിലയില്‍ ഞങ്ങള്‍ ശക്തിയോടെ മുന്നോട്ട് പോകും. വ്യത്യസ്ത വീക്ഷണങ്ങള്‍ ഉള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയാണ്. അതിനാല്‍ എന്തെങ്കിലും ഭിന്നാഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അത് കാര്യമായെടുക്കേണ്ട. യോജിച്ച് തന്നെ പോകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications