പുരസ്കാര സമര്‍പ്പണ വിവാദം.. ഭീമന്‍ ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് മറുപടിയുമായി ലാല്‍!
എഎംഎംഎയുടെ പ്രസിഡന്‍റ് ആയത് മുതല്‍ തുടങ്ങിയതാണ് മോഹന്‍ലാലിന്‍റെ കലികാലം. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള തിരുമാനമായിരുന്നു മോഹന്‍ ലാലിന് നേരെ ഒരു വിഭാഗം സിനിമാ പ്രവര്‍ത്തകര്‍ തിരിയാന്‍ കാരണം ആയത്.
പിന്നീട് മോഹന്‍ ലാല്‍ തൊടുന്നതെല്ലാം അബദ്ധം എന്ന അവസ്ഥയിലേക്കായി കാര്യങ്ങളുടെ പോക്ക്. ഇപ്പോള്‍ സംസ്ഥാന പുരസ്കാര സമര്‍പ്പണ വിതരണവുമായി ബന്ധപ്പെട്ടാണ് മോഹന്‍ ലാലുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ ലാല്‍ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് ഒരു കൂട്ടം പ്രമുഖര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവാദത്തില്‍ മറുപടിയുമായി മോഹന്‍ ലാല്‍ തന്നെ രംഗത്തെത്തി.
ഡോ ബിജു
മോഹന്‍ ലാല്‍ മുഖ്യാതിഥിയാകുമെന്ന കാര്യം മന്ത്രി എകെ ബാലനായിരുന്നു അറിയിച്ചത്. ഇതോടെ ജൂറി അംഗമായ ഡോ ബിജു രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് മോഹന്‍ലാല്‍ എന്നും കുറ്റാരോപിതന് അനുകൂലമായ പ്രസ്താവന നടത്തിയ ഈ താരത്തെ എങ്ങനെ മുഖ്യാതിഥിയാക്കുമെന്നുമായിരുന്നു ബിജു ഉയര്‍ത്തിയ ചോദ്യം.
ഭീമന്‍ ഹര്‍ജി
സാംസ്കാരിക മന്ത്രിക്ക് താരത്തോടുള്ള ആരാധന കാണിക്കാനുള്ള വേദിയല്ല പുരസ്കാര സമര്‍പ്പണ ചടങ്ങെന്നും പരിപാടിയില്‍ മോഹന്‍ ലാലിനെ പങ്കെടുപ്പിച്ചാല്‍ വിട്ട് നില്‍ക്കുമെന്നും ഡോ ബിജു വ്യക്തമാക്കി. ബിജുവിന് പിന്നാലെ മോഹന്‍ലാലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജ്, എന്‍എസ് മാധവന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് തുടങ്ങി 108 ഓളം പേര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
പ്രതിഷേധം
സാംസ്‌ക്കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദി. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നായിരുന്നു വിയോജിപ്പുള്ളവര്‍ നിവേദനത്തില്‍ വ്യക്തമാക്കിയത്.
എതിര്‍ത്തും അനുകൂലിച്ചു
ഭീമന്‍ ഹര്‍ജി സമര്‍പ്പിച്ച പിന്നാലെ നിരവധി പേര്‍ നടപടിയെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി. വിവാദങ്ങളുടെ പേരില്‍ മോഹന്‍ ലാലിനെ മാറ്റി നിര്‍ത്തുന്നതിനോട് യോജിക്കാനാകില്ലെന്നായിരുന്നു ആളൊരുക്കം സംവിധായകന്‍ അഭിലാഷ് പറഞ്ഞത്. മോഹന്‍ ലാലിനോടുള്ള വ്യക്തി വിരോധമാകാം അനാവശ്യ ബോയ്കോട്ട് വിവാദം ഉണ്ടാക്കുന്നതിന് പിന്നിലെന്ന് ഭാഗ്യലക്ഷ്മിയും തുറന്നടിച്ചു.
വിശദീകരണം
പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നായിരുന്നു മോഹന്‍ ലാലിന്‍റെ പ്രതികരണം. ക്ഷണിക്കാത്ത പരിപാടിയെ കുറിച്ച് താന്‍ എന്ത് മറുപടി പറയാനാണ് എന്നും മോഹന്‍ ലാല്‍ ചോദിച്ചു. ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കേണ്ടത് ഞാനാണ്.
എന്തുപറയും
ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്.
അഭിനയം
നിലവില്‍ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുക എന്നായിരുന്നു മോഹന്‍ ലാലിന്‍റെ പ്രതികരണം. താന്‍ ഇപ്പോല്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
സര്‍ക്കാര്‍
മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.