മോർഫിംഗ് കേസ്- പോലീസ് നടപടിക്കെതിരെ ഏപ്രിൽ മൂന്നിന് സിഐ ഓഫീസ് മാർച്ച്
വടകര:വടകരയിലെ സദയം ഷൂട്ട് ആൻഡ് എഡിറ്റിങ് എന്ന സ്റ്റുഡിയോവിൽ ഒരു പ്രദേശത്തെ സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികളെ സഹായിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഏപ്രിൽ മൂന്നിന് വടകര സി.ഐ.ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ജനകീയ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇത് സംബന്ധിച്ച് ആറു മാസം മുൻപ് വടകര പോലീസ്,സൈബർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.ഇതിനു ശേഷം ഒരു യുവതിയുടെ ഭർത്താവും പരാതി നൽകിയിരുന്നു.ഈ സമയങ്ങളിലെല്ലാം തന്നെ പ്രതികൾ സ്ഥലത്തുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ലെന്ന് ആക്ഷൻ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.വനിതാ കമ്മീഷൻ,ബാലാവകാശ കമ്മീഷൻ തുടങ്ങിയ സമിതികളും,സർക്കാർ വകുപ്പുകളും ഇതേ വരെ ഈ വിഷയത്തിൽ ഇടപെടാത്തത് പ്രതിഷേധാർഹമാണെന്നും,പ്രതികൾ ഒളിവിൽ പോകുന്നത് വരെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിച്ചതായും ആക്ഷൻ കമ്മറ്റി ആരോപിച്ചു.

ഫേസ് ബുക്കിലൂടെയാണ് ആദ്യം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിച്ചതെന്നും,പോലീസ് കണ്ടെടുത്ത കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ 45000 ത്തോളം നഗ്‌ന ചിത്രങ്ങൾ ഉള്ളതായും ആക്‌ഷൻ കമ്മറ്റി ആരോപിച്ചു.ഇത് സംബന്ധിച്ച് പരാതി നൽകിയവരുടെ വീടുകളിൽ പോയി ചിലർ ഭീഷണി മുഴക്കിയതായും,അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് സി.ഐ.ഓഫീസ് മാർച്ച് സംഘടിപ്പിച്ചതെന്നും ഇവർ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ആക്‌ഷൻ കമ്മറ്റി ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തർക്കമുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും,കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് സംബന്ധിച്ച് റൂറൽ എസ്.പി ക്ക് പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ആക്‌ഷൻ കമ്മറ്റി ചെയർമാൻ ഇ.പി.ദാമോദരൻ,കൺവീനർമാരായ കെ.ബാലകൃഷ്ണൻ,പി.ലിസി,കെ.എം.ലിഗിത,ഫസീജ,ടി.കെ.അജയൻ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications