എന്തുകൊണ്ട് പരാതിയില്‍ ഒപ്പിട്ടില്ല; പാര്‍ട്ടിയോട് അതിരറ്റ പ്രണയവും വിശ്വാസവുമെന്ന് ഹരിത ട്രഷറര്‍
മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ഉള്‍പ്പടേയുള്ള നേതാക്കള്‍ക്കെതിരെ വനിതാ വിഭാഗമായ ഹരിതയിലെ അംഗങ്ങള്‍ നല്‍കിയ പരാതി മുസ്ലിം ലീഗിനെ തന്നെ വലിയ പ്രതിരോധത്തിലാണ് ആക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ഹരിത സംസ്ഥാന സമിതി മുസ്ലിം ലീഗ് താല്‍ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. പികെ നവാസിനെതിരെ വനിതാ കമ്മീഷന് സംസ്ഥാന സമിതിയിലെ 10 അംഗങ്ങള്‍ ഒപ്പിട്ട പരാതിയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ഹരിത സംസ്ഥാന ട്രഷര്‍ പിഎച്ച് ആയിശാബാനു ലൈംഗിക അധിക്ഷേപ പരാതിയില്‍ ഒപ്പിട്ടാന്‍ തയ്യാറായിരുന്നില്ല.
ഇപ്പോഴിതാ എന്തുകൊണ്ട് അത്തരമൊരു പരാതിയില്‍ ഒപ്പിട്ടില്ലെന്ന് വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അയിഷാ ബാനു. പക്ഷത്തിന്റെ രാഷ്ട്രീയത്തിനൊപ്പമല്ല മുസ്ലീം ലീഗിന്റെ നന്മക്കൊപ്പമാണ് താനെന്നാണ് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആയിശാബാനുവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

എന്ത് കൊണ്ട് ഞാൻ പരാതിയിൽ ഒപ്പിട്ടില്ല
"പക്ഷത്തിന്റെ രാഷ്ട്രീയത്തിനൊപ്പമല്ല മുസ്ലീം ലീഗിന്റെ നന്മക്കൊപ്പമാണ്". കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹരിതയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിലുള്ള പരാതി വനിതാ കമ്മിഷനിൽ എത്തി നിൽക്കുകയാണ്. പാർട്ടിക്കകത്ത് നടക്കുന്ന വിഷയം സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെത്തിക്കുന്ന രീതിയിൽ പ്രതികരണം നടത്തുന്നത് ശരിയല്ല എന്ന കാരണം കൊണ്ടായിരുന്നു മൗനം പാലിച്ചത്.

പേഴ്സണലായും വാട്സപ്പ്ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ നിരന്തരം നിലവിലെ പ്രശ്നങ്ങളെ കുറിച്ചും വനിതാ കമ്മീഷനിൽ കൊടുത്ത പരാതിയിൽ ഞാനെന്ത് കൊണ്ട് ഒപ്പ് വെച്ചില്ല എന്നതിനെക്കുറിച്ചും ചോദ്യങ്ങളാണ്. ലീഗിനെ നശിപ്പിക്കാൻ ശ്രമിക്കുന്ന എതിരാളികൾ ഇത്തരം ചർച്ചകൾ പോലും നമുക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ സാധ്യതയുണ്ട് എന്നത് കൊണ്ട് തന്നെയാണ് പ്രതികരിക്കാതിരുന്നത്.

എന്നാൽ മുസ്ലിം ലീഗ് പാർട്ടി സ്ത്രീകളുടെ ഉന്നമനത്തിന് എതിരാണെന്ന തരത്തിൽ എതിരാളികൾ വ്യാപകമായ പ്രചാരണം നടത്തുന്ന ഈ സമയത്ത്,സ്ത്രീകൾ മുന്നോട്ട് വരുന്നതിലും രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിലും വിയോജിപ്പുള്ള മറ്റു ചിലർ കിട്ടിയ അവസരം മുതലെടുത്ത് സംസാരിക്കുന്നത് കാണുമ്പോൾ ഏറെ വേദനയാണ് തോന്നുന്നത്.ഹരിതയുടെ സംസ്ഥാന ട്രഷർ എന്ന നിലയിൽ ഇനിയും മിണ്ടാതിരിക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

വർഷങ്ങൾക് മുമ്പ് ഹരിതയെന്ന പ്ലാറ്റ്ഫോമിലേക്കു കടന്നു വരുമ്പോൾ ഒന്നുമല്ലാതിരുന്ന ഞാനടക്കമുള്ളഎല്ലാ പെൺകുട്ടികളേയും നിരവധി അവസരങ്ങൾ നൽകി സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പോരാടാൻ പ്രാപ്തരാക്കിയത് മുസ്ലിം ലീഗ് പാർട്ടിയാണ്. പകരം വെക്കാനില്ലാത്ത ആ പാർട്ടിയിൽ സ്ത്രീകൾക്ക് സ്ഥാനമില്ല, സ്ത്രീകൾക്ക് വില കല്പിക്കുന്നില്ല, ലീഗിന് താലിബാൻ നയമാണ് എന്ന രീതിയിൽ ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ അവർ കലക്ക് വെള്ളം കണ്ടു കാത്തിരിക്കുന്നവരായെ വിലയിരുത്താൻ കഴിയൂ.

മുസ്ലീം ലീഗ് പാർട്ടി തന്നെയാണ് അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് സ്ത്രീ സമുദായത്തിന് വഴി കാട്ടിയത്. കുഞ്ഞുടുപ്പിട്ട് ഉപ്പാന്റെ കൈ പിടിച്ചു പാണക്കാട്ടേക്ക് കടന്നു ചെല്ലുമ്പോൾ നമ്മുടെ എല്ലാം പ്രിയങ്കരനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആ പൂമുഖത്ത് ഉണ്ടാവുമായിരുന്നു. ക്ഷമയുടെയും ലാളിത്യത്തിന്റെയും പക്വതയുടെയും മതമൈത്രിയുടെയും പര്യായമായിരുന്ന അദ്ദേഹമായിരുന്നു ഓർമ്മ വെച്ചനാൾ തൊട്ട് എന്റെ ഹീറോ! ഒരു ദിവസം ഉപ്പ അതിരാവിലെ പാണക്കാട്ടേക് പോകുമ്പോൾ ചായ പോലും കുടിക്കാതെ എഴുന്നേറ്റ് കണ്ണും തിരുമ്മി ഉപ്പാന്റെ കൂടെ ഞാനും കൊടപ്പനക്കൽ തറവാട്ടിലേക്ക് പുറപ്പെട്ടതോർക്കുന്നു.

അന്ന് എന്റെ പ്രായം ഏഴ് വയസ്സ്. കോടപ്പനക്കൽ തറവാടിന്റെ പൂമുഖത്തെത്തിയപ്പോൾ കണ്ടത് തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെയായിരുന്നു. ആശയറ്റവരുടെ മുഖത്ത് പോലും പ്രതീക്ഷയുടെ വെളിച്ചമാണ് അവിടെ കണ്ടിരുന്നത്. ഒരു കോടതിയിൽ നിന്നും പരിഹരിക്കപ്പെടാത്ത വേദനകൾക്ക് പോലും പരിഹാരം കാണാൻ കഴിയുന്ന ഇടമാണ് കൊടപ്പനക്കൽ എന്നത് ചെറിയ പ്രായത്തിൽ തന്നെ കണ്ടു മനസ്സിലാക്കിയതാണ്. എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം ഇതായിരുന്നു. വലിയ തിരക്കിനിടയിലുംഞങ്ങളെ കണ്ട ഉടനെ തങ്ങൾ എഴുന്നേറ്റ് വീടിനുള്ളിലേക്ക് കൊണ്ടുപോയി,

ചായ കുടിച്ചോ എന്ന് ചോദിച്ചു.ഉപ്പ വെറുതെ ഒരു മാന്യതക്ക് കുടിച്ചു എന്ന് പറഞ്ഞപ്പോൾ,ഞാൻ ഉടനെ തന്നെ കുടിച്ചിട്ടില്ല തങ്ങളെ എന്ന് പറഞ്ഞതോർക്കുന്നു. പിള്ള മനസിൽ കള്ളമില്ല എന്ന് പറഞ്ഞു കൊണ്ട് ഉടനെ തങ്ങൾ എന്നെയും കൂട്ടി അകത്തേക്കു പോകുകയും, വയർ നിറയെ ഭക്ഷണം വിളമ്പി തരികയും ചെയ്തു. കൊച്ചു കുട്ടിയായ എന്നോട് ആരാവാനിഷ്ടം എന്ന് ചോദിച്ചപ്പോൾ കല്പന ചൗളയെ പോലെ സയന്റിസ്റ്റ് ആവാണമെന്ന എന്റെ മറുപടി കേട്ട് ആവോളം പ്രോത്സാഹനം തന്ന തങ്ങൾ. ഇത്രയും വിനയവും സ്നേഹവും ആധിത്യ മര്യാദയുമുള്ള ഒരു നേതാവിന്റെ പിന്നിലാണല്ലോ ഉപ്പായൊക്കെ പ്രവർത്തിക്കുന്നത് എന്നോർത്തപ്പോൾ എന്തെന്നില്ലാത്ത ബഹുമാനമാണ് തോന്നിയത്.

അന്ന് തൊട്ട് മനസ്സിൽ ആഗ്രഹിച്ചതാണ് ഈ നേതാവിന്റെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നത്. ആ തങ്ങളുടെ പാർട്ടിയിൽ നിന്നും നീതി കിട്ടൂല എന്ന വിശ്വാസം ആർക്കുണ്ടായാലും ഞാൻ ആ കൂട്ടത്തിലല്ല.
പിന്നെ വനിതാ കമ്മിഷന് ഹരിത സംസ്ഥാന കമ്മിറ്റി കൊടുത്ത പരാതിയിൽ, സംസ്ഥാന ട്രഷർ എന്ന നിലയിൽ ഒപ്പിടാതെ എന്ത് കൊണ്ട് മാറിനിന്നു എന്ന ചോദ്യമാണ്. അതു വഴിഎംസ്എപ് സംസ്ഥാന പ്രസിഡന്റിന്റെ പരാമർഷത്തെ നിങ്ങൾ സപ്പോർട്ട് ചെയ്യുകയല്ലേ എന്ന രീതിയിൽ കാറ്റഗറിസ് ചെയ്യപ്പെടുന്നുണ്ട്.

അത്തരം ചോദ്യങ്ങളോട് പറയാനുള്ള ഉത്തരം എനിക്ക് എന്റെ പാർട്ടിയിലും നേതൃത്വത്തിലും വിശ്വാസമുണ്ട്. എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തുന്ന പാണക്കാട് കുടുംബത്തിൽ നിന്നും മാറി, സിപിഎം ന്റെ കയ്യിലെ കളിപ്പാവയായ വനിതാ കമ്മിഷനിലേക് ഈ ചർച്ച പോവരുത് എന്ന നിലപാട് ഉള്ളത് കൊണ്ടും അങ്ങനെയൊരു പരാതി പോയാൽ എന്തോക്കെയായിരിക്കും പിന്നീട് സംഭവിക്കാൻ പോവുക എന്നതിനെ കുറിച് കൃത്യമായ ധാരണ ഉള്ളത് കൊണ്ടും തന്നെയാണ് ഒപ്പിടാതെ മാറി നിന്നത്. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് വനിതാ കമ്മിഷനിൽ അഭയം തേടുന്നതെന്ന് അന്നും ഇന്നും പൂർണ്ണ ബോധ്യമുണ്ട്.

ഒറ്റക്കെടുത്ത തീരുമാനമല്ല, വര്ഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള എന്നും പാർട്ടിയെ നെഞ്ചേറ്റിയ ഉപ്പയോടും ഭർത്താവിനോടും കൂടി ആലോജിച്ചിട്ട് തന്നെയാണ് ഇങ്ങനൊരു തീരുമാനം എടുത്തത്. പാർട്ടിയെ പിച്ചി ചീന്താൻ എതിരളികൾക്ക് മരുന്നിട്ട് കൊടുക്കലാവും എന്നത് കൊണ്ട് തന്നെയാണ് ഹരിത അത്തരത്തിലൊരു തീരുമാനം എടുത്തതിൽ വിയോജിച്ചത് എന്ന് ആവർത്തിച്ചു പറയുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോഴേ നല്ല തീരുമാനങ്ങൾ ജനിക്കുകയുള്ളു എന്ന് വിശ്വസിക്കുന്നു. അതിനെ ഒരിക്കലും കൂടെയുള്ള സഹപ്രവർത്തകർക്കൊപ്പം നിന്നില്ല എന്ന രീതിയിലേക്കല്ല കൊണ്ട് പോവേണ്ടത്.
Recommended Video

പാർട്ടിയോടുള്ള അതിരറ്റ പ്രണയമായി തന്നെ കണ്ടാൽ മതി.ഒരിക്കലും എന്റെ പ്രസ്ഥാനത്തെ കളിയാക്കാൻ ആർക്കും അവസരം ഉണ്ടാക്കി കൊടുക്കരുത് എന്ന തീവ്രമായ ആഗ്രഹം. എല്ലാവരും ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോവുമ്പോഴാണ് പാർട്ടി കൂടുതൽ ശക്തിപ്പെടുന്നത്. കഴിവുള്ളവരാണ് നമ്മുടെ പാർട്ടിയിലെ വളർന്നു വരുന്ന തലമുറ. ഒരുപാട് പ്രതീക്ഷയുമുണ്ട്. വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെ തന്നെയാണ് മുന്നോട്ട് പോവേണ്ടതെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് ആരായാലും അവർ തെറ്റു തിരിത്തുക തന്നെ വേണം. സോഷ്യൽ മീഡിയയിലും ചാനലുകളിലും നമ്മുടെ ഉള്ളിലെ പ്രശ്നങ്ങൾ ഇട്ട് മറ്റൊരു തരത്തിലേക്കുള്ള നെഗറ്റിവ് ചർച്ചയിലേക്ക് വഴി വെച്ച് കൊടുക്കാതെശ്രദ്ധിക്കാൻ എല്ലാവർക്കും കഴിയട്ടെ. ഹരിത വളർന്ന് പന്തലിക്കട്ടെ.












Click it and Unblock the Notifications