ജോളിയുമായി പണമിടപാട് നടത്തിയെന്ന് സമ്മതിച്ച് ലീഗ് നേതാവ്; ഭൂനികുതി അടയ്ക്കാൻ ശ്രമിച്ചു
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്തുണ്ടാക്കി കൈക്കലാക്കാൻ ശ്രമിച്ച ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നതായി സമ്മതിച്ച് മുസ്ലീം ലീഗ് നേതാവ് ഇമ്പിച്ചി മൊയ്ദീൻ. എന്നാൽ എന്തോ പ്രശ്നം ഉള്ള ഭൂമിയാണെന്ന് വില്ലേജ് ഓഫീസിൽ നിന്നും അറിയിച്ചതിനാൽ നികുതി അടയ്ക്കാൻ സാധിച്ചില്ലെന്നും ഇമ്പിച്ചി മൊയ്ദീൻ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടരക്കൊല്ലം മുമ്പ് ജോളിയിൽ നിന്നും അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നെന്നും 3 തവണയായി ഇത് തിരികെ നൽകിയെന്നും ഇമ്പിച്ചി മൊയ്ദീൻ വ്യക്തമാക്കി. ലീഗിന്റെ ശാഖാ പ്രസിഡന്റാണ് ഇമ്പിച്ചി മൊയ്തീൻ.
ഒരു അയൽവാസി വഴിയാണ് ജോളിയെ പരിചയപ്പെടുന്നത്. മകന് വിദേശത്തേയ്ക്ക് പോകാൻ അമ്പതിനായിരം രൂപ ആവശ്യമായിരുന്നു. ഇത് തരാമെന്നേറ്റ ആൾ അവസാന നിമിഷം കൈയ്യൊഴിഞ്ഞു. ഇതോടെയാണ് അയൽവാസിയുടെ നിർദ്ദേശ പ്രകാരം ജോളിയോട് പണം ആവശ്യപ്പെട്ടത്. അന്ന് ജോളിയെ കണ്ടപ്പോൾ തന്നെ അവർ പണം നൽകുകയായിരുന്നു. 3 തവണയായി ഇത് തിരിച്ച് നൽകുകയും ചെയ്തെന്ന് ഇമ്പിച്ചി മൊയ്ദീൻ പറയുന്നു.

ജോളിയുടെ ഫോണിൽ നിന്നും നിരവധി തവണ ഇമ്പിച്ചി മൊയ്ദീനെ വിളിച്ചതിന്റെ തെളിവുകളുണ്ട്. ജോളിയുടെ വീട്ടിൽ കരണ്ട് പോവുകയോ മോട്ടോർ കേടാവുകയോ ചെയ്യുമ്പോൾ സഹായത്തിനായി ആളെ വിളിച്ചു കൊടുക്കും. അത്ര മാത്രമെയുള്ളുവെന്നും ഇമ്പിച്ചി മൊയ്ദീൻ പറയുന്നു. ക്രൈം ബ്രാഞ്ച് സംഘം ഇമ്പിച്ചി മൊയ്ദീന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വില്ലേജ് ഓഫീസിൽ നികുതി അടയ്ക്കാനായി താൻ പോയപ്പോൾ തന്റെ ഭൂമിയുടെ നികുതി കൂടി അടയ്ക്കാമോ എന്ന് ജോളി ആവശ്യപ്പെടുകയായിരുന്നു. അവിടെ ചെന്നപ്പോൾ ഇത് എന്തോ തർക്കം നിലനിൽക്കുന്ന കേസാണെന്നും നികുതി അടയ്ക്കാൻ സാധിക്കില്ലെന്നും അറിയിക്കുകയായിരുന്നു. അതിനാൽ നികുതി അടയ്ക്കാതെ മടങ്ങി പോവുകയായിരുന്നുവെന്നും ഇമ്പിച്ചി മൊയ്ദീൻ വ്യക്തമാക്കി. കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഇമ്പിച്ചി മൊയ്ദീൻ പറയുന്നു.












Click it and Unblock the Notifications