'ലീഗ് എല്‍ഡിഎഫിലേക്ക് എത്തുമോ': അങ്ങനെയെങ്കില്‍ ലീഗ് യുഡിഎഫില്‍ നില്‍ക്കില്ലെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഇടക്കിടക്ക് ഉയർന്ന് വരുന്ന ചർച്ചാ വിഷയമാണ് മുസ്ലിം ലീഗിന്റെ മുന്നണി മാറ്റം. യു ഡി എഫിന്റെ നട്ടെല്ലാണെങ്കിലും എല്‍ ഡി എഫ് ഔദ്യോഗികമായി ക്ഷണിച്ചാല്‍ മുന്നണിമാറ്റത്തിന് ലീഗ് മടിക്കില്ലെന്നാണ് ചില നേതാക്കളുടെ അടക്കം പറച്ചില്‍. എന്നാല്‍ എപ്പോഴൊക്കെ ഈ ചർച്ചകള്‍ ഉയർന്ന് വന്നോ അപ്പോഴെല്ലാം യു ഡി എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിച്ചിരിക്കുന്നത്.
1967 ല്‍ ഇടതുമുന്നണിയുടെ ഭാഗമായിരുന്നെങ്കിലും തുടർന്നിങ്ങോട്ട് യു ഡി എഫിന്റെ അഭിവാജ്യ ഘടകമായി മുസ്ലിം ലീഗ് മാറുകയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരിക്കല്‍ കൂടി മുസ്ലിം ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകള്‍ക്ക് കളം ഒരുങ്ങിയിരിക്കുകയാണ്.

പുതിയ സി പി എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ തുടക്കം കുറിച്ചിരിക്കുന്നത്. മീഡിയ വണ്ണിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരപാർട്ടിയാണ് മുസ്ലീം ലീഗ് എങ്കില്‍ അവർക്ക് യു ഡി എഫില്‍ തുടരാന്‍ സാധിക്കില്ലെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടത്.
ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

യു ഡി എഫിന്റെ നട്ടെല്ല് എന്ന് പറയുന്നത് കോണ്‍ഗ്രസല്ല, അത് മുസ്ലീം ലീഗാണ്. മൃദു ഹിന്ദുത്വ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ച് വരുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. എംവി ഗോവിന്ദന്റെ പ്രസ്താവന ലീഗിനുള്ള പരസ്യമായ ക്ഷണമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇക്കാര്യത്തില്‍ മുസ്ലീം ലീഗ് നേതാക്കള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലീം ലീഗ് ആണെന്ന് നേരത്തെ എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

ലീഗിന് എല്‍ ഡി എഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാം. മുന്നണി വിപുലീകരണം എല്‍ ഡി എഫിന്റെ നയമാണ്. ഒരു അതിര്‍ത്തിയും അടച്ചിടില്ല. പ്രതീക്ഷിക്കാത്ത പല പാര്‍ട്ടിയും എല്‍ ഡി എഫിലേക്ക് വന്നേക്കാമെന്നും ഇ.പി ജയരാജന്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം സംസ്ഥാന മന്ത്രിസഭയില്‍ വലിയ അഴിച്ചുപണിയുണ്ടാവില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനം ഒന്നാമത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ മോശമല്ല. മന്ത്രിമാർക്കെതിരെ വിമർശനം ഉയരുന്നത് സിപിഎമ്മില്‍ സ്വാഭാവികമാണ്. വിമർശനങ്ങളില്ലെങ്കില്‍ സി പി എമ്മില്ലെന്നും അദ്ദേഹം പറഞ്ഞു

രണ്ടാം പിണാറായി സർക്കാറിന്റെ അഭിമാന പദ്ധതിയായ കെ-റെയിലില്‍ നിന്നും സർക്കാർ പിന്നോട്ട് പോവില്ല. എന്നാല്‍ കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളു. കെ റെയില്‍ എന്ന് പറയുന്നത് കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications