ആറ് മണിക്കൂർ പോലീസ് ക്ലബ്ബിൽ വിയർത്ത് നാദിർഷ! സുനിയെ അറിയില്ല, ദിലീപും താനും നിരപരാധികൾ.. ഇനി കാവ്യ?
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇനിയും പോലീസിന്റെ ഭാഗത്ത് നിന്നും നിര്‍ണായക നീക്കങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനകം ഉണ്ടാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ ആറ് മണിക്കൂറിനടുത്താണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്. താനും ദിലീപും നിരപരാധികളാണ് എന്ന് ആവര്‍ത്തിക്കുകയാണ് നാദിര്‍ഷ.
ദിലീപിന്റെ സിനിമ കളിക്കുന്ന തിയറ്ററുകൾ തകർക്കാൻ ആഹ്വാനം! ടോമിച്ചൻ മുളകുപാടം കലിപ്പിലാണ്, നടപടി വേണം
നടി മാത്രമല്ല, മറ്റ് നടിമാരും ആക്രമിക്കപ്പെടണം! ദിലീപിനെതിരെ എഴുതിയ മാധ്യമപ്രവർത്തകയ്ക്ക് കിട്ടിയത്
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ
ആദ്യഘട്ടത്തില്‍ ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് നീണ്ട പതിമൂന്ന് മണിക്കൂറുകളാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് വിധേയനായത്. ഇത്തവണ ചോദ്യം ചെയ്യല്‍ അത്രയും നീണ്ടില്ല. രാവിലെ പത്ത് മണിയോടെ പോലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷ മൂന്ന് മണിയോടെ പുറത്തിറങ്ങി.
ഒടുവിൽ പോലീസ് ക്ലബ്ബിൽ
നാദിര്‍ഷയെ രണ്ടാം വട്ടം ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് ഏറെ കാത്തിരിക്കേണ്ടി വന്നിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷ തയ്യാറായിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പോലീസിന് നാദിര്‍ഷയെ കിട്ടിയത്.
മൊഴികൾ പരിശോധിക്കും
മണിക്കൂറുകള്‍ നീ്ണ്ട ചോദ്യം ചെയ്യലിനോട് നാദിര്‍ഷ പൂര്‍ണമായും സഹകരിച്ചുവെന്നാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറയുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴിയും ഇപ്പോള്‍ നല്‍കിയ മൊഴിയും ഇനി പോലീസ് വിശദമായി പരിശോധിക്കും.
വിവരങ്ങളിൽ വ്യക്തത
രണ്ട് മൊഴികളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കുകയുള്ളൂ. നാദിര്‍ഷയില്‍ നിന്നും അറിയേണ്ട കാര്യങ്ങളിലെല്ലാം അന്വേഷണ സംഘം വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്.
ദിലീപും താനും നിരപരാധികൾ
നടിയെ ആക്രമിച്ച കേസില്‍ താനും ദിലീപും നിരപരാധികളാണ് എന്ന് നാദിര്‍ഷ പോലീസിനോട് ആവര്‍ത്തിച്ചു. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്ന വാദത്തിലും നാദിര്‍ഷ ഉറച്ച് നിന്നുവെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.
സുനിയുടെ ഫോൺവിളികൾ
എന്നാല്‍ സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ വാദം പോലീസ് പൊളിച്ചത് ഫോണ്‍ രേഖകള്‍ ഹാജരാക്കിയാണ്. ജയിലില്‍ നിന്നും പല തവണ സുനി നാദിര്‍ഷയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തതായി പോലീസ് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.
വിളിച്ച കാര്യം സമ്മതിച്ചു
സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ സഹിതം പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചു. തന്നെ പള്‍സര്‍ സുനി വിളിച്ചുവെന്ന കാര്യം നാദിര്‍ഷ അന്വേഷണ സംഘത്തോട് സമ്മതിച്ചു എന്നാണ് അറിയുന്നത്.
സുനിയെന്ന് അറിയില്ലായിരുന്നു
ഇതേക്കുറിച്ച് നാദിര്‍ഷ പറയുന്നത് ഫോണ്‍ വിളിച്ചത് പള്‍സര്‍ സുനിയാണ് എന്ന വിവരം തനിക്ക് അറിയില്ലായിരുന്നു എന്നാണ്. വിളിച്ചത് നടിയുടെ കേസിലെ പ്രതിയായ ആളാണ് എന്നാണ് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നാണ് നാദിര്‍ഷയുടെ വാദം.
കോൾ റെക്കോർഡ് ചെയ്തു
പള്‍സര്‍ സുനിയുടെ ഫോണ്‍വിളിയെക്കുറിച്ച് താന്‍ ദിലീപിനോട് പറഞ്ഞിരുന്നുവെന്നും നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിലീപ് പറഞ്ഞത് പ്രകാരമാണ് സുനിയുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തത് എന്നും നാദിര്‍ഷ മൊഴി നൽ കിയതായി വിവരങ്ങളുണ്ട്.
കോടതിയെ അറിയിക്കും
ഈ ഫോണ്‍ കോള്‍ പോലീസിന് നല്‍കാന്‍ വേണ്ടിയാണ് റെക്കോര്‍ഡ് ചെയ്തത്. അല്ലാതെ നടിയുടെ കേസുമായി തനിക്കോ ദിലീപിനോ യാതൊരു ബന്ധവും ഇല്ലെന്ന് നാദിര്‍ഷ ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും നാദിര്‍ഷ വ്യക്തമാക്കി.
സുനിക്ക് പണം നൽകിയോ
ഇടുക്കി തൊടുപുഴയില്‍ വെച്ച് നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനെന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് 25,000 രൂപ നല്‍കിയിട്ടുണ്ട് എന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലും പോലിസിന് മുന്നില്‍ വ്യക്തത വരുത്തിയിട്ടുണ്ട് എന്നാണ് നാദിര്‍ഷ പറയുന്നത്.
നേരത്തെ ഉന്നയിച്ച ആരോപണം
ഈ വ്യക്തത വരുത്തല്‍ പണം നല്‍കിയെന്ന് സമ്മതിക്കലാണോ എന്ന സംശയവും ഉയരുന്നു. പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പോലീസിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ് എന്നാണ് നേരത്തെ നാദിര്‍ഷ ആരോപിച്ചിരുന്നത്.
നിരപരാധിത്വം ബോധ്യപ്പെടുത്തി
തന്നെ കേസില്‍ പ്രതി ചേര്‍ക്കാത്തതും അറസ്റ്റ് ചെയ്യാത്തതും താന്‍ നിരപരാധിയാണ് എന്നതിന് തെളിവാണെന്നും നാദിര്‍ഷ പറഞ്ഞു. പലരും പല നുണകളും പറഞ്ഞ് പരത്തിയെങ്കിലും തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ സാധിച്ചുവെന്നും നാദിര്‍ഷ പറയുന്നു.
പോലീസ് ഭീഷണിപ്പെടുത്തിയില്ല
പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നാദിര്‍ഷ ആരോപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പോലീസ് തന്നെ അറസ്റ്റിന്റെ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയില്ലെന്നും നാദിര്‍ഷ പറയുന്നു.
പ്രതിയാകുമോ ഇല്ലയോ
പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷ പ്രതിയായേക്കില്ല എന്നതാണ് ഈ ഘട്ടത്തില്‍ അന്വേഷണ സംഘം നല്‍കുന്ന സൂചന എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെളിവുകൾ സത്യം പറയും എന്നാണ് പോലീസ് നിലപാട് എന്നും റിപ്പോർട്ടുകളുണ്ട്.
അടുത്തത് കാവ്യയോ?
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അറസ്റ്റ് ഭയന്ന് കാവ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. കാവ്യയുടെ കാര്യത്തില്‍ പോലീസ് നിലപാട് എന്തെന്നത് വ്യക്തമല്ല.