ഹനാനെതിരെ വാളെടുത്ത് തമ്മനത്തെ നാട്ടുകാർ.. ആദ്യ ദിവസം മീൻ വിൽക്കാനെത്തിയത് കാറിലെന്ന്!
കൊച്ചി: യൂണിഫോമിട്ട് മീന്‍ വില്‍പ്പന നടത്തി വൈറലായ ഹനാന് നേര്‍ക്ക് സോഷ്യല്‍ മീഡിയ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. മാതൃഭൂമി വാര്‍ത്തയില്‍ പറഞ്ഞ ഹനാന്റെ ജീവിത സാഹചര്യങ്ങള്‍ സത്യമാണ് എന്ന് പഠിക്കുന്ന കോളേജിലെ അധ്യാപകരും സഹപാഠികളും അടക്കം സാക്ഷ്യപ്പെടുത്തിയിട്ടും ഒരു കൂട്ടര്‍ക്ക് തൃപ്തിയായിട്ടില്ല.
ഹനാന്റെത് നുണയാണ് എന്ന് തന്നെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ് ഇക്കൂട്ടര്‍. ദുരിതത്തിലുള്ള ഒരാളുടെ വേഷമോ ഭാവമോ അല്ലെന്നതാണ് ഹനാനെ ഇവര്‍ക്ക് പിടിക്കാതെ പോയിതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ എത്രയൊക്കെ തെളിവുകള്‍ നിരത്തിയാലും ഇക്കൂട്ടര്‍ നിര്‍ത്താതെ കുരച്ച് കൊണ്ട് തന്നെയിരിക്കും. തമ്മനത്തെ നാട്ടുകാര്‍ എന്ന പേരില്‍ ചിലരുടെ വീഡിയോയും പൊക്കിപ്പിടിച്ചാണ് ഇക്കൂട്ടരുടെ ഏറ്റവും ഒടുവിലത്തെ അഭ്യാസപ്രകടനം.
ഹനാനെതിരെ നാട്ടുകാർ
ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയ സ്ഥലമായ തമ്മനത്ത് താമസിക്കുന്നവരും കച്ചവടം ചെയ്യുന്നവരുമായ നാട്ടുകാരുടേത് എന്ന പേരിലാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഹനാന്‍ എന്നൊരു പെണ്‍കുട്ടി ഈ പ്രദേശത്ത് മീന്‍ കച്ചവടം ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു. കച്ചവടം നടത്തിയെന്ന് പറയുന്ന സ്ഥലത്ത് കൂടി ദിവസവും പോകുന്നവരാണെന്നും ഹനാനെ കണ്ടിട്ടില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു.
മൂന്ന് ദിവസത്തെ വിൽപ്പന
എന്നാല്‍ ഇതേ വീഡിയോയില്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ പറയുന്നത് കഴിഞ്ഞ മൂന്ന് ദിവസമായി ഹനാന്‍ ഇവിടെ മീന്‍ വില്‍ക്കുന്നുണ്ട് എന്നാണ്. ഒരു പ്ലേറ്റില്‍ കുറച്ച് കരിമീന്‍ കൊണ്ടുവന്നാണ് വില്‍പ്പന നടത്തുന്നതെന്നും ഒരാള്‍ പറയുന്നു. പുറത്ത് വന്ന വാര്‍ത്തകളിലും ഹനാന്‍ ഈ സ്ഥലത്ത് മൂന്ന് ദിവസമേ ആയിട്ടുള്ളൂ മീന്‍ വില്‍പ്പന തുടങ്ങിയിട്ട് എന്ന് തന്നെയാണ് പറയുന്നത് എന്നിരിക്കെയാണ് പരസ്പരം യോജിക്കാത്ത ഈ വാദങ്ങള്‍.
വന്നത് കാറിലെന്ന്
ആദ്യത്തെ ദിവസം ഹനാന്‍ സാധനങ്ങളുമായി വന്നത് കാറിലാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കേരളീയ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ചാനലുകളില്‍ കൂടിയുള്ള ശ്രമം മാത്രമാണെന്നും ഇതെല്ലാം ശുദ്ധ അസംബന്ധം ആണെന്നും നാട്ടുകാര്‍ പറയുന്നു. കേരളീയര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും സാമ്പത്തികമായും മറ്റും ലാഭം ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചതെന്നും നാട്ടുകാരെന്ന് പറയുന്നവര്‍ ആരോപിക്കുന്നുണ്ട്.
കേസ് കൊടുക്കുമെന്ന് നാട്ടുകാർ
തമ്മനംകാരോട് ചെയ്ത ചതിയാണെന്നും ഇത് മൂലം യഥാര്‍ത്ഥ പ്രയാസം അനുഭവിക്കുന്നവര്‍ക്കുള്ള സഹായം നിഷേധിക്കപ്പെടുമെന്നും നാട്ടുകാരിലൊരാള്‍ പറയുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഒരുമിച്ച് വന്നപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നുവെന്നും ഇത് പെയ്ഡ് ന്യൂസ് ആണെന്നും ഇവര്‍ ആരോപിക്കുന്നു. വന്‍ ലോബി ഇതിന് പിന്നിലുണ്ടെന്ന് വരെ ഇവര്‍ ആരോപിക്കുന്നു. കേസ് കൊടുക്കാനാണ് തീരുമാനമെന്നും നാട്ടുകാര്‍ പറയുന്നു.
തെളിവില്ലാതെ ആരോപണം
സിനിമാ പ്രമോഷന് വേണ്ടിയാണ് ഹനാന്റെ മീന്‍ വില്‍പ്പന എന്ന് പറയുന്നവരാണ് യാതൊരു വിധത്തിലുള്ള ക്രെഡിബിലിറ്റിയും ഇല്ലാത്ത വാദങ്ങള്‍ തിരുകിക്കയറ്റിയ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. കാറില്‍ വന്നുവെന്നത് സത്യമാണെങ്കില്‍ തന്നെയും അതെങ്ങനെയാണ് സിനിമാ പ്രമോഷനാണ് എന്നതിനുള്ള തെളിവാവുകയെന്ന ചോദ്യമാണ് ഉയരുന്നത്. മൂന്ന് ദിവസം മീന്‍ വില്‍ക്കുന്നു എന്നത് നാട്ടുകാര്‍ തന്നെ സമ്മതിക്കുന്ന സാഹചര്യവും ഉണ്ടെന്ന് ഓര്‍ക്കണം.
കാടടച്ച് വെടിവെപ്പ്
ഹനാന്‍ സിനിമാ പ്രമോഷന്‍ നടത്തിയെന്ന് വാദിക്കുന്നവരാരും അതിനുള്ള തെളിവുകള്‍ മുന്നോട്ട് വെയ്ക്കുന്നില്ല. ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കാടടച്ച് വെടിയുതിര്‍ക്കുകയാണ് ഭൂരിപക്ഷം പേരും. ഹനാന് എതിരെ പ്രചരിക്കുന്ന നൂറുദ്ദീന്‍ ഷെയ്ഖ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് ലൈവില്‍ ഉന്നയിക്കുന്ന ആരോപണങ്ങളും ഇത്തരത്തില്‍ വാലും തലയും ഇല്ലാത്തവയാണ്. ഹനാന്‍ സ്വര്‍ണ മോതിരമിട്ടിരിക്കുന്നു എന്നതൊക്കെയാണ് നാടകമെന്ന് ആരോപിക്കാനുള്ള തെളിവത്രേ.
തെളിവുകൾ ആർക്കും വേണ്ട
ഹനാന്റെ രോഗമടക്കം നാടകമാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ചെവിക്കും നടുവിനും പ്രശ്‌നങ്ങളുളള കുട്ടിയാണ് ഹനാന്‍ എന്ന് ചികിത്സിച്ച ഡോക്ടറും കോളേജിലെ അധ്യാപകര്‍ അടക്കമുള്ളവരും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. മൂന്ന് വര്‍ഷമായി തൊടുപുഴയിലെ കോളേജ് വിദ്യാര്‍ത്ഥിയായ ഹനാന്റെ ജീവിത സാഹചര്യങ്ങള്‍ എന്തെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ കണ്ണും പൂട്ടി ആക്രമിക്കുന്നവര്‍ക്ക് ആ തെളിവുകളൊന്നും വേണ്ട.