ന്യൂസ് 18 ലെ ആത്മഹത്യാശ്രമം: പരാതിക്കാരിക്ക് തിരിച്ചടി? നടപടികൾക്ക് ഹൈക്കോടതിയുടെ വിലക്ക്
കൊച്ചി: ന്യൂസ് 18 കേരളത്തില്‍ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഒരുമാസത്തേക്ക് യാതൊരു നിയമ നടപടിയും സ്വീകരിക്കരുത് എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച ദളിത് മാധ്യമ പ്രവര്‍ത്തകയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ അതിന് ശേഷം ചാനലിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ന്നത് മറ്റ് പല തരത്തിലും ഉള്ള ആക്ഷേപങ്ങളായിരുന്നു.
ന്യൂസ് 18 എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍മാരായ എസ് ലല്ലു, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.
മാധ്യമ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത വകുപ്പും കോടതി ചോദ്യം ചെയ്തു. കേസില്‍ 306-ാം വകുപ്പ് എങ്ങനെ നില്‍ക്കും എന്നായിരുന്നു കോടതിയുടെ ചോദ്യം. സ്ഥാപനങ്ങളില്‍ സാധാരണ ഉണ്ടാകുന്ന നടപടികള്‍ തന്നെയല്ലേ യുവതിയുടെ ആത്മഹത്യാശ്രമത്തിന് കാരണമായി എന്ന് പറയപ്പെടുന്നവ എന്നും കോടതി ആരാഞ്ഞു.
ദളിത് പീഡനം ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ ആണ് മാധ്യമ പ്രവര്‍ത്തകരെ ഉന്നയിച്ചിരുന്നത്. എന്നാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങള്‍ ഉണ്ടോ എന്ന് വ്യക്തവും അല്ല. ഇത് സംബന്ധിച്ച് വ്യാജ വാര്‍ത്തകളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
കേസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഉദയഭാനു ആണ് ഹാജരായത്. ഒരുമാസത്തിന് ശേഷം ഹര്‍ജ്ജി വീണ്ടും കോടതി പരിഗണിക്കും.