നിപ്പാ വൈറസ് ബാധ: സംസ്ഥാനത്ത് 311 പേർ നിരീക്ഷണത്തിൽ, യുവാവിന്റെ ആരോഗ്യ നിലയിൽ പുരോഗതി
കൊച്ചി: നിപ്പ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളുമായി സംസ്ഥാനം മുന്നോട്ട്. നിപ്പ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉളളതായി റിപ്പോര്‍ട്ട്. ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ആരോഗ്യനില മെച്ചപ്പെടുന്നതായി വിവരം.
അതിനിടെ സംസ്ഥാനത്ത് 311 പേരാണ് നിപ്പാ പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളത്. ഈ മുഴുവന്‍ പേരോടും വീടിന് പുറത്ത് ഇറങ്ങാതെ കഴിയാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പനിയിൽ കുറവ്
പറവൂര്‍ സ്വദേശിയായ 23കാരന് രാവിലെയോടെയാണ് നിപ്പ വൈറസ് ബാധയാണ് എന്ന് സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ട് വരികയാണ് എന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു. പനിയില്‍ നല്ല കുറവ് വന്നിട്ടുണ്ട്.

പട്ടിക തയ്യാർ
കൂടുതല്‍ പേരിലേക്ക് നിപ്പാ വൈറസ് പകരാന്‍ സാധ്യതയില്ല എന്നാണ് ആരോഗ്യ വകുപ്പ് കണക്ക് കൂട്ടുന്നത്. അതേസമയം മുന്‍ കരുതല്‍ നടപടി എന്ന നിലയ്ക്ക് രോഗിയുമായി ഇടപെട്ട ആളുകളുടെ വിശദമായ പട്ടിക തയ്യാറാക്കി എല്ലാവരേയും നിരീക്ഷണത്തില്‍് വെച്ചിരിക്കുകയാണ്.

311 പേർ നിരീക്ഷണത്തിൽ
പനി ബാധിച്ച കാലയളവില്‍ യുവാവ് ഇടപഴകിയ 311 പേരുടെ ലിസ്റ്റാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവരോടെല്ലാം വീടുകള്‍ക്കുളളില്‍ തന്നെ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഉളളവരാണ് ഈ 311 പേര്‍.

നാല് പേർ ഐസൊലേഷൻ വാർഡിൽ
ഇവരില്‍ ചെറിയ പനിയും തൊണ്ട വേദനയും അടക്കമുളള ലക്ഷണങ്ങള്‍ ഉളള നാല് പേരെ ഇതിനകം തന്നെ ചികിത്സിച്ച് തുടങ്ങിയിട്ടുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ നാല് പേരില്‍ ഒരാള്‍ രോഗിയായ യുവാവിനൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയാണ്.

പടരാനുളള സാധ്യതയില്ല
മറ്റുളള മൂന്ന് പേര്‍ യുവാവിനെ ആശുപത്രിയില്‍ പരിചരിച്ച നഴ്‌സുമാര്‍ അടക്കമുളളവരാണ്. എന്നാല്‍ ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ വൈറസ് ബാധയേല്‍ക്കാനുളള സാഹചര്യങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു.












Click it and Unblock the Notifications