മാലാഖയെന്ന് പേര് മാത്രം.. ലിനിയുടെ വീട്ടിൽ പോലും ആരും കയറുന്നില്ല! ഒറ്റപ്പെടുത്തലും കള്ളക്കഥകളും
പേരാമ്പ്ര: കോഴിക്കോടും മലപ്പുറവും മാത്രമല്ല, കോട്ടയവും കണ്ണൂരും കാസര്‍കോഡുമെല്ലാം ഇപ്പോള്‍ നിപ്പാ വൈറസിനെക്കുറിച്ചുള്ള ആശങ്കകളിലാണ്. എട്ടോളം പേര്‍ ആശുപത്രി വിട്ടതായി വാര്‍ത്തകള്‍ വരുന്നു. പനി നിയന്ത്രണ വിധേയമായതായാണ് സൂചന.
എന്നാല്‍ പനി ബാധിച്ച കോഴിക്കോട് പേരാമ്പ്ര അടക്കമുള്ള ഗ്രാമങ്ങള്‍ ഇനിയും ഭീതിയില്‍ നിന്നും മുക്തമായിട്ടില്ല. രോഗം ബാധിച്ചവരുടേയും മരിച്ചവരുടേയും വീടുകളില്‍ കയറാന്‍ പോലും ആളുകള്‍ മടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നഴ്‌സ് ലിനിയുടെ വീട് പോലും ഒറ്റപ്പെട്ടിരിക്കുന്നു!

ഭയം വെടിയാതെ നാട്
പേരാമ്പ്രയിലും സമീപത്തുമുള്ളവരാണ് നിപ്പ വൈറസ് പനി ബാധിച്ച് മരിച്ച ഒന്‍പത് പേരും. ഏതാണ്ട് 15 കിലോമീറ്റര്‍ ചുറ്റളവിന് അകത്താണ് ഇത്രയും പനിമരണങ്ങള്‍. ഈ പ്രദേശത്തുള്ളവരെല്ലാം തന്നെ നിപ്പ ഭീതിയിലുമാണ്. പലരും വീടൊഴിഞ്ഞ് പോകുന്നത് തുടരുന്നു. രോഗബാധിതരുടേയും മരണപ്പെട്ടവരുടേയും വീടുകള്‍ ഒറ്റപ്പെടുന്നു. പനി പകരുമെന്ന ഭയം തന്നെയാണ് ഇത്തരം അവഗണനകള്‍ക്കുള്ള കാരണം.

ഒറ്റപ്പെടുന്ന വീടുകൾ
നിപ്പ വൈറസ് പനി ബാധിച്ച രോഗികളെ ശുശ്രൂഷിച്ചതിന്റെ ഭാഗമായി പനി പകര്‍ന്ന് മരണപ്പെട്ടതാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ലിനി. ലിനിയുടെ വീട്ടില്‍ ഭര്‍ത്താവും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമാണുള്ളത്. ലിനിയുടെ സേവനത്തെ സോഷ്യല്‍ മീഡിയയിലൂടെ മഹത്വവല്‍ക്കരിക്കുകയും മാലാഖയാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ വീട്ടിലേക്ക് പൊതുപ്രവര്‍ത്തകര്‍ പോലും വന്ന് കയറാന്‍ മടിക്കുന്നു എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് മരണങ്ങൾ ഒരു വീട്ടിൽ
സൂപ്പിക്കടയിലെ മറിയത്തിന്റെ ഭര്‍ത്താവ് മൂസക്കുട്ടി ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. നിപ്പ നേരത്തെ തന്നെ രണ്ട് മക്കളായ മുഹമ്മദ് സ്വാലിഹിന്റെയും സാബിത്തിന്റെയും ജീവനെടുത്തിരുന്നു. മൂസയെങ്കിലും രോഗം ഭേദമായി തിരികെ വരുമെന്ന് മറിയവും അവശേഷിക്കുന്ന മകനായ മുത്തലീബും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇവിടേക്കും ഭയം മൂലം ആരും അടുക്കുന്നില്ല.

കള്ളക്കഥകൾ പ്രചരിക്കുന്നു
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താനാണ് സാബിത്തിനെ ചികിത്സിച്ചത് എന്നും തനിക്ക് രോഗം പകര്‍ന്നിട്ടില്ലല്ലോ എന്നും മറിയം ചോദിക്കുന്നു. മറിയവും മുത്തലീബും മരിച്ച് കഴിഞ്ഞെന്ന് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മറിയത്തിന്റെ മാത്രം അവസ്ഥയല്ല ഇത്. നിപ്പ വൈറസ് പനി മൂലം മരിച്ചവരുടെ വീടുകളിലെ എല്ലാവര്‍ക്കും പനി പകര്‍ന്നിട്ടുണ്ട് എന്നും കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.

വീടൊഴിഞ്ഞ് പോകുന്നവർ
ചങ്ങരോത്ത് പഞ്ചായത്തിലെ ഭൂരിഭാഗം പേരും നിപ്പയെ പേടിച്ച് വീടൊഴിഞ്ഞ് പോയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. സൂപ്പിക്കടയില്‍ പരമാവധി 25ഓളം കുടുംബങ്ങള്‍ വീടൊഴിഞ്ഞ് പോയിട്ടുണ്ട്. പലരും തിരിച്ചെത്തിക്കൊണ്ടുമിരിക്കുന്നു. മറിയത്തിന്റെ അയല്‍ക്കാരടക്കമുള്ളവര്‍ രക്തപരിശോധനാ ഫലം വന്നതില്‍ പിന്നെ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ തിരികെ വന്നിട്ടുണ്ട്.

സംസ്ക്കാരിക്കാനും ഭയം
നിപ്പ ജീവനെടുത്ത കൂരാച്ചുണ്ട് സ്വദേശി രാജന്റെ വീട്ടുകാരുടെ അവസ്ഥയും ദയനീയമാണ്. ഈ വീട്ടുകാരും തികഞ്ഞ അവഗണന നേരിടുന്നു. രാജന്റെ മൃതദേഹം സസ്‌ക്കാരിക്കാന്‍ പോലും വീട്ടുകാര്‍ നന്നായി ബുദ്ധിമുട്ടി. മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിച്ചിരുന്നില്ല. ചൂള തൊഴിലാളികളും മൃതദേഹം സംസ്‌ക്കരിക്കാന്‍ തയ്യാറായിരുന്നില്ല.
Recommended Video


ഭയമല്ല വേണ്ടത് ജാഗ്രത
ഐവര്‍മഠം രീതിയിലാണ് രാജന്റെ മൃതദേഹം ഒടുക്കം സംസ്‌ക്കരിച്ചത്. രാജന്റെ മരണശേഷം ഈ കുടുംബവും സാമൂഹികമായ ഒറ്റപ്പെടല്‍ നേരിടുന്നു. മരണം നടന്ന വീടുകളില്‍ വൈറസ് പടരാന്‍ സാധ്യത കൂടുതലാണ് എന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്. ജാഗ്രത പാലിക്കണം എന്ന് മാത്രമാണ് ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ ഭീതി അത് കൊണ്ടൊന്നും ഇല്ലാതാകുന്നില്ല.












Click it and Unblock the Notifications