നിപ്പാ പോയിട്ടില്ല! കോഴിക്കോട് ഒരാൾക്ക് കൂടി നിപ്പാ വൈറസ്! നഴ്സിങ് വിദ്യാർത്ഥിനി ചികിത്സയിൽ...
ആദ്യഘട്ടത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ച ചങ്ങരോത്ത് സ്വദേശി മൂസ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടിരുന്നു.
കോഴിക്കോട്: നിപ്പാ വൈറസ് നിയന്ത്രണവിധേയമാണെന്ന് അവകാശപ്പെടുന്നതിനിടെ കോഴിക്കോട് ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കടുത്ത പനി അടക്കമുള്ള രോഗലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നഴ്സിങ് വിദ്യാർത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ നിപ്പാ വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതിൽ 12 പേർ മരണപ്പെട്ടു.
ആദ്യഘട്ടത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ച ചങ്ങരോത്ത് സ്വദേശി മൂസ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. മക്കളായ സാബിത്ത്, സാലിഹ്, ബന്ധുവായ മറിയം എന്നിവർ നിപ്പാ വൈറസ് ബാധിച്ച് മരണപ്പെട്ടതിന് പിന്നാലെയാണ് ചികിത്സയിൽ കഴിഞ്ഞിരുന്ന മൂസയും മരിച്ചത്. മരണാനന്തര ചടങ്ങിനിടെ വൈറസ് വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ മൂസയുടെ മൃതദേഹം ആരോഗ്യവകുപ്പിന്റെ നിർദേശമനുസരിച്ചേ സംസ്കരിക്കുകയുള്ളു.

Recommended Video

അതേസമയം, നിപ്പാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ യുവി ജോസ് അറിയിച്ചു. മെയ് 31 വരെ യോഗങ്ങൾ, ഉദ്ഘാടനങ്ങൾ, ക്ലാസുകൾ, സർക്കാർ പരിപാടികൾ തുടങ്ങിയവയൊന്നും സംഘടിപ്പിക്കരുതെന്നാണ് കളക്ടറുടെ നിർദേശം. സ്കൂൾ വിദ്യാർത്ഥികളുടെ ട്യൂഷൻ ക്ലാസുകൾ, എൻട്രൻസ് പരിശീലന ക്ലാസുകൾ, മറ്റു അവധിക്കാല ക്ലാസുകൾ എന്നിവ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു. മെയ് 24 മുതൽ ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകളാണ് മാറ്റിവെച്ചത്.












Click it and Unblock the Notifications