12 പേരുടേയും ജീവനെടുത്തത് നിപ്പ വൈറസ്? പനി വ്യാപിച്ചത് പേരാമ്പ്രയിലെ ആസ്പത്രിയില്‍ നിന്നെന്നും സംശയം
പേരാമ്പ്ര ചങ്ങരോത്താണ് നിപ്പാ വൈറസ് ബാധമൂലം ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാലിഹായിരുന്നു ആദ്യം മരണപ്പെട്ടത്. പിന്നാലെ ഇയാളുടെ സഹോദരനും ബന്ധുവായ സ്ത്രീയും മരണപ്പെട്ടു. ദിവസങ്ങൾക്ക് ശേഷം ചങ്ങരോത്തിന് പുറമേ നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിന് സമീപത്തെ പാലാഴി എന്നിവിടങ്ങളിലും സമാന രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേർ ചികിത്സ തേടിയത്.
നിലവില്‍ 12 പേരാണ് പനി മൂലം മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലുമായി നിലവിൽ 25ലേറെ പേരാണ് നിരീക്ഷണത്തിലുള്ളത്. അതിനിടെ പേരാമ്പ്രയിലെ ആസ്പത്രിയിലെ നഴ്സ് കൂടി പനി ബാധിച്ച് മരിച്ച സാഹചര്യത്തില്‍ പനി വ്യാപിച്ചത് ആസ്പത്രിയില്‍ നിന്നാണോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
വൈറസ് പനി
പേരാമ്പ്രയില്‍ പനി ബാധിച്ചവരെ ആദ്യം പ്രവേശിപ്പിച്ചത് പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലായിരുന്നു. സമാന ലക്ഷണങ്ങളുമായി പിന്നീട് ആറ് പേരേയും ഇവിടെ അഡ്മിറ്റ് ചെയ്തു. മുഹമ്മദ് സാലിഹ്, സഹോദരൻ മുഹമ്മദ് സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരുടെ മരണം നിപ്പാ വൈറസ് ബാധ കാരണമാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ രോഗലക്ഷണങ്ങളും പനിയും ഉണ്ടായിരുന്ന അഞ്ച് പേർ കൂടി കഴിഞ്ഞദിവസം മരിച്ചിരുന്നു. ഇതിൽ രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. എന്നാൽ ഇവരിൽ നിപ്പാ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ബാക്കിയുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
നഴ്സിന്‍റെ മരണം
പിന്നാലെ പേരാമ്പ്ര ആസ്പത്രിയിലെ നഴ്സായ ലിനി കൂടി മരിച്ചതോടെ വൈറസ് വ്യാപിച്ചത് ആസ്പത്രിയില്‍ നിന്ന് തന്നെയാണോയെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാന്‍ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കാതെ ആരോഗ്യ വകുപ്പ് നേരിട്ട് വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.
പരിശോധനയ്ക്ക്
കോഴിക്കോട് ജില്ലയില്‍ മരിച്ച മൂന്ന് പേര്‍ക്ക് മാത്രമാണ് നിപ്പ എന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. മരിച്ച 12 പേരില്‍ ഏഴ് പേര്‍ക്ക് നിപ്പ വൈറസ് ലക്ഷങ്ങള്‍ ഉണ്ടായിരുന്നതായി പ്രാഥമിക വിലയിരുത്തല്‍ ഉണ്ട്. മലപ്പുറത്ത് മരിച്ച നാല് പേരുടെ ശ്രവങ്ങള്‍ കൂടി വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Recommended Video
വീഴ്ച
പനി പടരുന്നത് തടയുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. നിപ്പാ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമായ സുരക്ഷ ഒരുക്കുന്നില്ലെന്നും ആവശ്യം വേണ്ട മാസ്കുകള്‍ ലഭ്യമാക്കുന്നില്ലെന്നും ആരോപണം ഉണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ വീടുകളില്‍ പോലും മാസ്കോ മറ്റ് സുരക്ഷാ ഉപാധികളോ ഇല്ലാതെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.