ദിലീപുമായി സിനിമയില്ലെന്ന് ഉണ്ണികൃഷ്ണന്‍, നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ദിലീപ് ഓണ്‍ലൈന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിട്ടും ദിലീപിന് മലയാള സിനിമയില്‍ അവസരം ഒട്ടും കുറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ ദിലീപിനെ വെച്ച് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ ദിലീപിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ അങ്ങനെയൊരു സിനിമ ചെയ്യാനുള്ള തീരുമാനം എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് ഫെഫ്കയ്‌ക്കെതിരെ ആഷിക്ക് അബുവടക്കമുള്ളര്‍ രംഗത്ത് വന്ന സാഹചര്യത്തില്‍.
പക്ഷേ പ്രചരിക്കുന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഉണ്ണികൃഷ്ണന്‍. മുമ്പ് തീരുമാനിച്ചിരുന്നുവെന്നും ഇപ്പോള്‍ ആ പ്രൊജക്ടുമായി മുന്നോട്ട് പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വാര്‍ത്തയില്‍ ദിലീപ് ഓണ്‍ലൈന്‍ പുതിയ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ പാര്‍വതിയെയും മാതൃഭൂമി ന്യൂസ് അവതാകരന്‍ വേണുവിനെയും പരിഹസിച്ചിട്ടുണ്ട്. ഇത് കൊണ്ടെന്നും ദിലീപേട്ടന്‍ തളരില്ലെന്നും ഇവര്‍ പറയുന്നു.
ദിലിപീനെ വെച്ച് ചിത്രമില്ല
വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ ചെയ്യുന്ന സിനിമ ദിലീപിനെ വെച്ചാണെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ വാസ്തവവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഇക്കാര്യത്തില്‍ പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിലീപുമൊത്തുള്ള ചിത്രം ജൂലായില്‍ ആരംഭിക്കുമെന്ന് വരെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2013ല്‍ ദിലീപിനെ വെച്ചൊരു പ്രൊജക്ടിന്റെ ചര്‍ച്ച നടന്നിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നിര്‍മാതാവ് മുന്നോട്ട് വരികയായിരുന്നു. അദ്ദേഹം തനിക്കും ദിലീപിനും അഡ്വാന്‍സും തന്നു. എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയ്ക്കായിരുന്നു അഡ്വാന്‍സ് നല്‍കിയത്.
വേറിട്ട പ്രമേയം....
അന്ന് ദിലീപിന്റെ കരിയറിലെ വളരെ വ്യത്യസ്തമായ വേഷവും വേറിട്ട പ്രമേയവുമായിരുന്നു ഇത്. മോഹന്‍ലാലിനെ നായകനാക്കിയുള്ള മിസ്റ്റര്‍ ഫ്രോഡിന് ശേഷം ഈ പ്രൊജക്ട് തുടങ്ങാമെന്നായിരുന്നു ധാരണ. ഫ്രോഡ് റിലീസായി രണ്ട് മാസത്തിന് ശേഷം ദിലീപുമായി ബന്ധപ്പെട്ടു. എന്നാല്‍ അന്ന് അദ്ദേഹത്തിന് രണ്ട് സിനിമകള്‍ പെട്ടെന്ന് ചെയ്ത് തീര്‍ക്കണമായിരുന്നു. അതിന് ശേഷം ഡേറ്റ് പറയാമെന്ന് നിര്‍മാതാവിനോട് പറഞ്ഞു. എന്നാല്‍ ഞാന്‍ ഇതുമായി തന്നെ മുന്നോട്ട് പോയി. ഫ്രോഡിന് ശേഷം മോഹന്‍ലാലുമായി ഒരു ചിത്രം ഉണ്ടായിരുന്നു. ഇതേ തിരക്കഥ ചെറിയ ഭേദഗതികളോടെ ഞാന്‍ അദ്ദേഹത്തെ വായിച്ച് കേള്‍പ്പിച്ചോള്‍ ഞാനല്ല ദിലീപ് ആകും ഈ വേഷത്തില്‍ നന്നാകുക എന്ന് മോഹന്‍ലാല്‍ തന്നെ പറയുകയുണ്ടായി. നമുക്ക് കുറച്ച് കൂടെ വ്യത്യസ്തമാര്‍ന്ന മറ്റൊരു ചിത്രം ചെയ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ഇങ്ങനെയൊരു ചിത്രം ആലോചിച്ചിട്ടില്ല
2015-16 വര്‍ഷങ്ങളില്‍ തിയ്യേറ്റര്‍ സംരംഭവുമായി ബന്ധപ്പെട്ട തിരിക്കുകളിലായിരുന്നു. എന്നാല്‍ ഇതിനിടെ മോഹന്‍ലാല്‍ സിനിമയുടെ തിരക്കഥാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഈ സമയത്ത് തന്നെ അതേ നിര്‍മാതാവ് ദിലീപ് പ്രൊജക്ടുമായി വീണ്ടും സമീപിച്ചു. എന്നാല്‍ മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം ഈ ചിത്രം ചെയ്യാമെന്ന് അദ്ദേഹത്തെ അറിയിച്ചു. പിന്നീട് മൂന്ന് വര്‍ഷത്തോളം സിനിമ ചെയ്തില്ല. 2017ല്‍ വില്ലന്‍ എന്ന സിനിമയുടെ സമയത്താണ് ദിലീപിന്റെ അറസ്റ്റും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ആ നിര്‍മാതാവ് പിന്നീട് മറ്റൊരു കോര്‍പ്പറേറ്റുമായി സഹകരിച്ച് ഇതേ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. ദിലീപുമായി വീണ്ടും സിനിമയെ കുറിച്ച് ചര്‍ച്ച് ചെയ്തു. അതല്ലാതെ വില്ലന് ശേഷം ഇങ്ങനെയാരു ചിത്രമെന്നത് ആലോചിച്ചിട്ട് പോലുമില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സിനിമ പൊട്ടിമുളയ്ക്കുന്നതല്ല
സിനിമ എന്നു പറയുന്നത് ഒരുദിവസം കൊണ്ട് പൊട്ടിമുളയ്ക്കുന്നതല്ല. വര്‍ഷങ്ങള്‍ കൊണ്ടാകും ഒരു പ്രൊജക്ട് അതിന്റെ അവസാന ഘട്ടത്തിലെത്തുക. നിലവില്‍ രണ്ട് ചിത്രങ്ങള്‍ക്ക് പുറമേ ഒരു മോഹന്‍ലാല്‍ ചിത്രവും തെലുങ്ക് പ്രൊജക്ടും ഞാന്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതല്ലാതെ വരുന്ന എല്ലാ കാര്യങ്ങളും തെറ്റാണ്. ജൂണില്‍ ചെറിയൊരു സിനിമ തുടങ്ങണമെന്ന ആലോചനയുണ്ടായിരുന്നു. ഞാനും സജീവ് പാഴൂരും ദിലീഷ് നായരും ചേര്‍ന്നാണ് കഥ. കഴിഞ്ഞ ദിവസം ഇതിന്റെ തിരക്കഥ ചര്‍ച്ചകളിലായിരുന്നു. അതേസമയം ഇപ്പോള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വരുന്നത് എന്ത് ഉദ്ദേശത്തിലാണെന്ന് അറിയില്ല. വാര്‍ത്ത പടച്ചുണ്ടാക്കുന്നവര്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ കാര്യം മനസിലാവുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ദിലീപ് ഓണ്‍ലൈനിന്റെ മറുപടി
ഉണ്ണികൃഷ്ണന്റെ വിശദീകരണത്തിന് പിന്നാലെ ദിലീപ് ഓണ്‍ലൈനും ഇക്കാര്യത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ പാര്‍വതിക്കും വേണുവിനും ചെറുതല്ലാത്ത ഒരു കൊട്ടും കൊടുത്തിട്ടുണ്ട്. ദിലീപേട്ടന്‍ അടുത്തതായി ബി ഉണ്ണികൃഷ്ണന്‍ സാറിന്റെ സിനി ചെയ്യുന്നു എന്ന വാര്‍ത്തയും അതോടനുബന്ധിച്ചുള്ള ചര്‍ച്ചകളും ആണല്ലോ ഇപ്പോള്‍ നടക്കുന്നത്. ഇങ്ങനെ ഒരു ചിത്രം ഉണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ സംവിധായകന്‍ വഴിയേ അറിയിക്കും. ഞങ്ങള്‍ക്ക് പറയാനുള്ളത് മറ്റു ചിലതാണ്. 2013 ഒക്ടോബര്‍ നാലിന് ഉണ്ണി സര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ച വാര്‍ത്ത എല്ലാവര്‍ക്കും പോയി നോക്കാവുന്നതാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വേണുവിന് കൊട്ട്
തിരക്കഥാകൃത്തും ദിലീപിന്റെ സ്വന്തം ആളുമായി അറിയപ്പെടുന്ന വ്യാസന്‍ എടവനക്കാടാണ് വേണുവിനെതിരെ കൊട്ടിയത്. കേരളത്തിലെ മാധ്യമങ്ങളെല്ലാം വേണുവിനെതിരെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുത്ത സംഭവം മറച്ചുവെച്ചപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഇത് പ്രാധാന്യത്തോടെ പുറത്തുകൊണ്ടുവന്നെന്നും ഇതാണ് മാധ്യമധര്‍മമെന്നുമാണ് വ്യാസന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് വേണുനാദം നിലയ്ക്കുമോ എന്ന് ഒരാള്‍ കമന്റും ഇട്ടിട്ടുണ്ട്. ഇയാളെ മാധ്യമലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കണമെന്നാണ് വേറൊരുത്തന്റെ കമന്റ്. അതേസമയം പാര്‍വതിയുടെ മൈസ്റ്റോറിയെ നിലം തൊടാന്‍ അനുവദിക്കരുതെന്നും ഇതില്‍ പറയുന്നുണ്ട്. എല്ലാം ഫെമിച്ചികളും ഇല്ലാതാവണമെന്നം കമന്റുകള്‍ ഉണ്ട്.
സ്വന്തം കാര്യം കൂടി നോക്കണം
ഇത്തരം വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതിനിടയ്ക്ക് സ്വന്തം കാര്യങ്ങള്‍ കൂടി മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് ദിലീപിന്റെ ഓണ്‍ലൈന്‍ പോസ്റ്റില്‍ പറയുന്നത്. ദിലീപിനെതിരെ തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ കൊടുത്ത നിങ്ങളുടെ അജണ്ടകളുടെ നടപ്പിലാക്കുന്ന സമയത്ത് സ്വന്തം സ്ഥാപനത്തിലെ ചിലര്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജയിലില്‍ പോകുമോ എന്ന വിഷയത്തിലും സ്വന്തം സ്ഥാപനത്തിലെ ജോലിക്കാരിയുടെ, പീഡനശ്രമം നടന്നു എന്ന പരാതി ഒതുക്കിയതിന്റെ പേരില്‍ ബ്യൂറോ ഹെഡ് അകത്ത് പോകുമോ എന്ന വിഷയത്തിലും കൂടി ചര്‍ച്ചകള്‍ നടത്താന്‍ അഭ്യര്‍ഥിക്കുന്നു.
നേരോടെ നിര്‍ഭയം
ദിലീപ് ഉണ്ണികൃഷ്‌നുമൊത്ത് സിനിമ ചെയ്യുന്ന കാര്യം അദ്ദേഹം 2013ല്‍ അനൗണ്‍സ് ചെയ്തതാണ്. ദിലീപേട്ടന്റെ മറ്റ് തിരക്കുകള്‍ കാരണം ആ ചിത്രം നീണ്ടു പോകുകയായിരുന്നു. 2012ല്‍ അനൗണ്‍സ് ചെയ്ത കമ്മാരസംഭവം 2018ലാണ് റിലീസ് ചെയ്തത് എന്നതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. പക്ഷേ ഇപ്പോള്‍ നേരോടെ നിര്‍ഭയം എന്നൊക്കെ അവകാശപ്പെടുന്ന എല്ലാ മുന്‍നിര മാധ്യമങ്ങളും ദിലീപേട്ടന് എതിരെ ഉള്ള അവരുടെ അജണ്ടയുടെ ഭാഗമായി വാര്‍ത്തകളെ വളച്ചൊടിക്കുകയാണ്. ദിലീപേട്ടനെ വച്ച് സിനിമ എടുക്കാന്‍ മുന്നോട്ട് വരുന്ന സംവിധായകരെയും മറ്റ് അണിയറപ്രവര്‍ത്തകരെയും വ്യാജ വാര്‍ത്തകളിലൂടെ തേജോവധം ചെയ്ത് പിന്തിരിപ്പിക്കാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. ഇത് മനുഷ്യാവകാശ ലംഘനം തന്നെയാണ്.
വമ്പന്‍ പ്രൊഡ്യൂസര്‍മാര്‍ എത്തി
കുറച്ച് നാളുകള്‍ക്ക് മുന്നേ ദിലീപിനെ വെച്ച് സിനിമ എടുക്കാന്‍ നിര്‍മാതാക്കള്‍ ഇല്ല എന്ന രീതിയില്‍ ഇവര്‍ തന്നെ വാര്‍ത്ത പുറത്തുവിട്ടിരുന്നു. അതിന് ശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ സിനിമാ നിര്‍മാതാക്കളായ ടോമിച്ചന്‍ മുളകുപാടവും ഗോകുലം മൂവീസും ദിലീപേട്ടനെ വെച്ച് സിനിമകള്‍ ചെയ്തത്. ഇവിടത്തെ മുന്‍നിര മാധ്യമങ്ങളോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് ദിലീപിനെ താറടിക്കണം എന്ന ഒറ്റ ലക്ഷ്യമേ ഉള്ളൂ എന്നറിയാം. എങ്കിലും നിങ്ങള്‍ പറയുന്നത് വാര്‍ത്തകള്‍ ആണോ വ്യാജ വാര്‍ത്തകള്‍ ആണോ എന്നറിയാനുള്ള അവകാശം പ്രേക്ഷര്‍ക്കുണ്ടെന്നും ദിലീപ് ഓണ്‍ലൈന്‍ പറഞ്ഞു.
അവരെന്നെ തല്ലുന്ന അവസ്ഥയിലെത്തി, എന്നാലത് റോഡില്‍ വച്ചാകാമെന്ന് ഞാന്‍ പറഞ്ഞു-അലി അക്ബർ
9 സംസ്ഥാനം 27 കൊലകള്‍... ആള്‍ക്കൂട്ട കൊലപാതകം പെരുകുന്നു, പോലീസ് വിചാരിച്ചാലും രക്ഷയില്ല!!