താടി ഇസ്ലാമിന്റെ ചിഹ്നമോ ? ജലീലിന്റെ മറുപടി ജനാധിപത്യ വിശ്വാസികള്‍ക്കാശ്വാസമാകുമോ?
പൊലീസ് സേനകളില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്നാണ് കെ. ടി ജലീല്‍ പറയുന്നത്. പൊലീസിന് കേരള പൊലീസ് എന്ന ചിഹ്നം മാത്രമാണ് ഉള്ളതെന്നും ജലീല്‍ പറയുന്നു.
തിരുവനന്തപുരം : നിയമസഭ എംഎല്‍എമാരുടെ പുതിയ തര്‍ക്ക വിഷയമാണ് താടി. മുസ്ലിം വിഭാഗത്തിലെ പൊലീസുകാരെ താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ഒരു കൂട്ടരും വേണ്ടെന്ന് അടുത്ത കൂട്ടരും പറയുന്നു. ഇതിനിടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് സർക്കാരിലെ ഏക ഇസ്ലാം മത വിശ്വാസിയായ മന്ത്രി കെ.ടി ജലീൽ.
പൊലീസ് സേനകളില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്നാണ് കെ. ടി ജലീല്‍ പറയുന്നത്. പൊലീസിന് കേരള പൊലീസ് എന്ന ചിഹ്നം മാത്രമാണ് ഉള്ളതെന്നും ജലീല്‍ പറയുന്നു. എന്തായാലും താടിക്കാര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ജലീലിന്റെ മറുപടി.
താടി ഇസ്ലാമിന് നിര്‍ബന്ധമല്ല
നിയമസഭയിലെ താടി വിവാദത്തിനു പിന്നാലെ മാതൃഭൂമിയുടെ ചോദ്യം ഉത്തരം എന്ന പരിപാടിയിലാണ് ജലീലിന്റെ പ്രതികരണം. പൊലീസ് സേനയില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്നാണ് ജലീല്‍ പറയുന്നത്. ഇസ്ലാമിന് താടി നിര്‍ബന്ധമില്ലെന്നും ജലീല്‍. താടി വയ്ക്കുന്നത് സുന്നത്താണ്. ഒരുതരത്തിലുള്ള മത ചിഹ്നവും പൊലീസില്‍ കൊണ്ടുവരാന്‍ പാടില്ല.
കേരള പൊലീസില്‍ വിഭജനം ഇല്ല
കേരള പൊലീസ് ആണ് പൊലീസിന്റെ ചിഹ്നം. ഈ ഒരൊറ്റ ചിഹ്നം മാത്രമെ പാടുള്ളു. കേരള പൊലീസില്‍ വിഭജനം ഉണ്ടാകാന്‍ പാടില്ലെന്ന് ജലീല്‍ പറയുന്നു. അത്തരം വിഭജനങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം പറയുന്നു.
ഇസ്ലാമിന് താടി വേണം
ലീഗ് എംഎല്‍എ ടി. വി ഇബ്രാഹിമാണ് താടിക്കാര്യം സഭയില്‍ ചര്‍ച്ചയാക്കിയത്. ഇസ്ലാമുകളായ പൊലീസ് ഉദ്യോഗസ്ഥരെ താടിവയ്ക്കാന്‍ അനുവദിക്കണെമന്നായിരുന്നു ആവശ്യം. ധനാഭ്യര്‍ഥന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് സഭയില്‍ ജലീലും ലീഗ് എംഎല്‍എമാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.
സഭയില്‍ ജലീല്‍ പറഞ്ഞത്
താടിവയ്ക്കുന്നത് മത വിശ്വാസത്തിന്റെ ഭാഗമാണെന്ന വാദത്തെ തള്ളിയാണ് സഭയില്‍ ജലീല്‍ സംസാരിച്ചത്. താടിവയക്കുന്നത് മത വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ഇബ്രാഹിം എന്തുകൊണ്ട് താടി വച്ചിട്ടില്ലെന്ന് അദ്ദേഹം ചോദിച്ചു. താടി മതാവകാശം അല്ലെന്നും അതുകൊണ്ടാണ് ഇബ്രാഹിം പോലും താടി വയ്ക്കാത്തതെന്നും ജലീല്‍ പറഞ്ഞു. സഭയിലെ ലീഗ് എംഎല്‍എമാര്‍ താടിവച്ചിട്ടില്ലെന്ന കാര്യവും ജലീല്‍ ശ്രദ്ധയില്‍പ്പെടുത്തി.
സിഎച്ചിന്റെ കാലത്തും പൊലീസിന് താടിയില്ല
സി. എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തു പോലും പൊലീസിന് താടിവയ്ക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള കാലത്ത് ഇത്തരത്തിലുള്ള നടപ്പാക്കാതിരിക്കുന്നതാണ് ഉചിതമെന്നാണ് ജലീലിന്റെ അഭിപ്രായം.
താടി മതവിശ്വാസത്തിന്റെ ഭാഗം
ജലീലിന്റെ പരാമര്‍ശം ആവശ്യമില്ലാത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം. താടി മത വിശ്വാസത്തിന്റെ ഭാഗം തന്നെയാണെന്ന് ഉറപ്പിക്കുകയാണ് ജലീല്‍. താടി വയ്ക്കുന്നതും വയ്ക്കാതിരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ടമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നു.