മുഖ്യമന്ത്രി സ്ഥാനത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും തമ്മിൽ ധാരണ, നേതൃതർക്കമില്ലെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ യുഡിഎഫിനുളളില്‍ പുരോഗമിക്കുകയാണ്. പിണറായി വിജയന്‍ മന്ത്രിസഭയെ താഴെ ഇറക്കി അധികാരം പിടിക്കുക എന്നതില്‍ കവിഞ്ഞൊന്നും കോണ്‍ഗ്രസിന് മുന്നിലില്ല.
തിരഞ്ഞെടുപ്പ് നയിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഭരണത്തില്‍ വന്നാല്‍ ആ് മുഖ്യമന്ത്രിയാവും എന്നതില്‍ ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ധാരണയുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
മാറിനിന്ന് ഉമ്മൻ ചാണ്ടി
2016ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫ് വന്‍ തോല്‍വിയാണ് അഭിമുഖീകരിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഏറെക്കാലം അകന്ന് നില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ നാലര വര്‍ഷക്കാലം കേരളത്തില്‍ കോണ്‍ഗ്രസിനെ നയിച്ചത്.
ചെന്നിത്തലയെ മാറ്റി നിർത്തി
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന നേതൃത്വത്തിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് രമേശ് ചെന്നിത്തല അല്ലെന്നും ഉമ്മന്‍ചാണ്ടി ആണെന്നുമാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയസാധ്യത ഇല്ലെന്നും ഹൈക്കമാന്‍ഡ് കരുതുന്നു.
ഐ ഗ്രൂപ്പിന് അതൃപ്തി
എന്നാല്‍ നാലര വര്‍ഷത്തെ ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ തിരസ്‌കരിച്ച് നേതൃത്വത്തിലേക്ക് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നത് ഐ ഗ്രൂപ്പിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കാതിരിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ പുറമേ ശാന്തമാണ് എങ്കിലും അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചെന്നിത്തലയും കൂട്ടരും ശക്തമായി രംഗത്ത് ഇറങ്ങുമെന്നുറപ്പാണ്.
അധികാര തര്‍ക്കം ഉണ്ടാകില്ല
എന്നാല്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയാല്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി ഒരു ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണകരമാണ് എന്നും പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
തമ്മില്‍ ധാരണയുണ്ട്
യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ധാരണയുണ്ടെന്ന് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡിന്റെ തീരുമാനം അനുസരിക്കുമെന്ന് ഇരുവരും നേരത്തെ തന്നെ വ്യക്തമായി പറഞ്ഞിട്ടുളളതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ നേതൃതര്‍ക്കമുണ്ടാകില്ല
അതുകൊണ്ട് അക്കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. കോണ്‍ഗ്രസില്‍ നേതൃതര്‍ക്കമുണ്ടാകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുമിച്ച് നിന്ന് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കോട്ടം യുഡിഎഫ് പരിഹരിച്ചെന്നും ഏറെ മുന്നോട്ട് പോയി എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Recommended Video
ഇടത് കക്ഷികളുമായി ചര്‍ച്ചകള്‍
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഇടത് പക്ഷത്ത് നിന്നും ചില കക്ഷികള്‍ യുഡിഎഫിലേക്ക് എത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി സൂചിപ്പിക്കുന്നു. യുഡിഎഫിന്റ ഭാഗമാകാന്‍ താല്‍പര്യമുളള ഇടത് കക്ഷികളുമായി ചര്‍ച്ചകള്‍ നടക്കുകയണ്. തങ്ങള്‍ കൊണ്ടുവരുന്നു എന്ന് പറയുന്നത് ശരിയല്ല. അക്കാര്യങ്ങള്‍ അതത് കക്ഷികള്‍ തന്നെ പറയുമെന്നും എല്‍ഡിഎഫിന്റെ കാര്യം അത്ര ശുഭകരം അല്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.