ആവശ്യം അംഗീകരിച്ചില്ല; നഴ്സുമാരുടെ ശമ്പള വര്‍ധന സംബന്ധിച്ച ചർച്ച പരാജയം!!
തിരുവന്തപുരം: നഴ്സുമാരുടെ അടിസ്ഥാനശമ്പളം ഇരട്ടിയാക്കണമെന്ന ആവശ്യം മാനേജ്മെന്റുകള്‍ തള്ളി. സുപ്രീം കോടതി മാർഗ നിർദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20000 രൂപയായി ഉയർത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം. അടിസ്ഥാന ശമ്പളത്തിൽ പരമാവധി 40 ശതമാനത്തിൽ കൂടുതൽ വർധന നൽകില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച മുതൽ നിരാഹാരസമരത്തിന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ലേബര്‍ കമ്മിഷണര്‍ അറിയിച്ചു. ആരോഗ്യമന്ത്രി യോഗം വിളിക്കുംവരെ സമരം ചെയ്യില്ലെന്ന് നഴ്സുമാര്‍ ഉറപ്പുനല്‍കി. ശമ്പളവര്‍ധനയില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശമ്പളം സംബന്ധിച്ച് ശുപാര്‍ശ തയ്യാറാക്കാനാണ് തൊഴില്‍ വകുപ്പ് ഒരുങ്ങുന്നത്. നിര്‍ദ്ദേശം മിനിമം വേജസ് അഡ് വൈസറി ബോര്‍ഡിന് കൊടുത്ത് ഉത്തരവാക്കി പുറത്തിറക്കും. അന്തിമ ഉത്തരവ് ഇറങ്ങാന്‍ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.

തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രി നേഴ്‌സുമാര്‍ നടത്തിവന്ന സമരം കഴിഞ്ഞയാഴ്ച്ച പിന്‍വലിച്ചിരുന്നു. ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നല്‍കാന്‍ ധാരണയായതോടെയാണ് സമരം പിന്‍വലിച്ചത്. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വര്‍ധന നല്‍കുമെന്നറിയിച്ച് എട്ട് ആശുപത്രികള്‍ കരാര്‍ ഒപ്പിട്ടിരുന്നു. ശമ്പള പരിഷ്കരണം അനിശ്ചിതമായി നീണ്ടതിനേത്തുടർന്ന് 158 ആശുപത്രികളിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിന് നോട്ടീസ് നൽകി കഴിഞ്ഞ സാഹചര്യത്തിലാണ് ചർച്ച നടന്നത്.












Click it and Unblock the Notifications