കണ്ണൂർ കലക്ടർക്ക് നഴ്സിങ് വിദ്യാർത്ഥികളുടെ മറുപടി; ജോലിക്കെത്തിയില്ല, നീക്കം പാളി!!
പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാർഥികളാണ് പരിയാരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പോകേണ്ടത്.
കണ്ണൂർ: കണ്ണൂർ കലക്ടറുടെ ഉത്തരവിനെതിരെ പരിയാരം നഴ്സിങ് കോളജിലെ വിദ്യാർഥികൾ. സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് പോകണമെന്ന ഉത്തരവിനെതിരെ ക്ലാസിൽ കയറാതെയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ കള്ടറുടെ ഉത്തരവില്‍ പ്രതിഷേധിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് പോകാനാവില്ലെന്ന് അറിയിച്ചാണ് ഇവര്‍ ജോലിക്കെത്തുന്നതിന് വിസമ്മതിച്ചത്.
സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാന്‍ നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ ജോലിക്കെത്തിക്കാനുള്ള കണ്ണൂർ ജില്ല കലക്ടറുടെ നീക്കം ഇതോടെ പാളി. പയ്യന്നൂരിലും തളിപ്പറമ്പിലും നഴ്സിങ് സമരം നടക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് ഇരുപത് വിദ്യാർഥികളാണ് പരിയാരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പോകേണ്ടത്.
ചിലർ ജോലിക്കെത്തി
അതേസമയം വിവിധ സര്‍ക്കാര്‍, സ്വകാര്യ നഴ്സിങ് സ്കൂളുകളിലെ വിദ്യാര്‍ഥികളെ ഉത്തരവുപ്രകാരം ജോലിക്കായെത്തിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചവരെ ഇവരുടെ സേവനം
സര്‍ക്കാര്‍ ആശുപത്രികളിലും ഇവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു മുതൽ വെള്ളിയാഴ്ച വരെയാണ് വിദ്യാർഥികളെ ജോലിക്ക് എത്തിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഹൈക്കോടതിയെ സമീപിക്കും
നഴ്സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ സേവനത്തിനെത്തിക്കാന്‍ ഉത്തരവിറക്കിയ കണ്ണൂര്‍ ജില്ലാ കള്കടറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് നഴ്സിങ് അസോസിയേഷനുകള്‍ അറിയിച്ചിട്ടുണ്ട്.
അധ്യാപകരുടെ മേൽനോട്ടത്തിൽ
നഴ്സിങ് കോളജുകളിലെ അധ്യാപകരുടെ മേൽനോട്ടത്തിലാണ് വിദ്യാർഥികൾ ജോലി ചെയ്യുന്നത്. കലക്ടറുടെ കർശന നിര്‍ദേശമുള്ളതിനാൽ ഒന്നാംവർഷ വിദ്യാർഥികൾക്ക് മാത്രമാണ് നഴ്സിങ് കോളജുകളിൽ ക്ലാസുണ്ടാവുക.
ജോലിചെയ്യുന്നവർക്ക് ദിവസ കൂലി
ജോലിക്കെത്തുന്ന വിദ്യാർഥികൾക്ക് 150 രൂപ വീതം പ്രതിഫലം നൽകണമെന്നാണ് കലക്ടറുടെ നിർദേശം. ആവശ്യമെങ്കിൽ പൊലീസ് സുരക്ഷയും ഒരുക്കും. വിദ്യാര്‍ഥികളെ തടയില്ലെന്ന് ഐഎൻഎ വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളുടെ എണ്ണത്തിൽ വർധന
സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരും ജോലികൾക്കെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 ദിവസമായി സമരം തുടരുന്നതുകാരണം സര്‍ക്കാർ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. അതിനാലാണ് ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രി തുടങ്ങിയവയിലും വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നത്.
രോഗികളുടെ ജീവൻവെച്ച് പന്താടുന്നു
അതേസമയം സർക്കാരിന്റെ ഈ നീക്കം രോഗികളുടെ ജീവൻവച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആരോപിച്ചു.