3 വർഷം അടുപ്പിച്ച് ലോട്ടറിയുടെ ഒന്നാം സമ്മാനം; 'ഗുട്ടൻസ്' പറഞ്ഞ് മനോഹരൻ, 'അനൂപിന്റെ കാര്യം കട്ടപൊക'
കൊച്ചി: 'ഉപദ്രവിക്കരുത് പ്ലീസ്', സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപിന്റെ വാക്കുകളാണിത്. 25 കോടി ലോട്ടറിയടിച്ചപ്പോൾ സന്തോഷിച്ച അനൂപ് ഇപ്പോൾ ധർമസങ്കടത്തിലാണ്. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടിയെത്തി ഉപദ്രവിക്കുകയാണെന്നാണ് അനൂപിന്റെ പരാതി. സ്വന്തം കുട്ടിയെ പോലും കാണാൻ ആശുപത്രിയിൽ പോകാൻ കഴിയാത്ത സാഹചര്യമാണെന്നും അനൂപ് പരാതി പറയുന്നു.
അനൂപ് സങ്കട കെട്ടഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഇവിടം കൊണ്ട് തീരാൻ പോകുന്നില്ലെന്ന മുന്നറിയിപ്പ് നൽകുകയാണ് മൂന്ന് തവണ സംസ്ഥാന ലോട്ടറി വിജയിയായ തകഴി സ്വദേശിയായ മനോഹരൻ. ലോട്ടറി അടിച്ച് കഴിഞ്ഞാൽ മനസമാധാനം പോകുമെന്നാണ് മനോഹരന്റെ വാക്കുകൾ. വൺ ഇന്ത്യ മലയാളത്തോടാണ് മനോഹരന്റെ പ്രതികരണം.വായിക്കാം

2016,17, 18 വർഷങ്ങളിലായിരുന്നു മനോഹരന് ലോട്ടറി അടിച്ചത്. 2016 ൽ 65 ലക്ഷവും 2017 ലും 18 ലും 70 ലക്ഷവും അടിച്ചു. 1 കോടി 20 ലക്ഷത്തിന് അടുത്ത തുക ഏകദേശം കൈയ്യിൽ കിട്ടിയിട്ടുണ്ട്. . അന്നൊക്കെ നാലായിരം രൂപയ്ക്ക് വരെ ടിക്കറ്റ് എടുക്കുമായിരുന്നുവെന്ന് മനോരഹരൻ പറയുന്നു. പൈസ അടിച്ചപ്പോൾ കോഴിക്കോട് നിന്നൊക്കെ ആളുകൾ തന്നെ തൊടാൻ വേണ്ടി വന്നിട്ടുണ്ടെന്നും ചിരിയോടെ മനോഹരൻ ഓർക്കുന്നു.

'ലോട്ടറി അടിച്ച പണം കൊണ്ട് സ്ഥലം വാങ്ങി, കുട്ടികളെ വിവാഹം കഴിച്ച് അയപ്പിച്ചുവെന്നും മനോഹരൻ വ്യക്തമാക്കി.
ഒന്നാം സമ്മാനം അടിച്ചപ്പോൾ പൈസ കടം ചോദിച്ചും ഓരോ ആവശ്യം പറഞ്ഞും ആളുകൾ വരും. ശരിക്കും വട്ടായി പോകുന്ന അവസ്ഥയിലാകും. സഹായം ചോദിച്ച് വരുന്നവരെ ഓരോന്ന് പറഞ്ഞ് വിടും. ദൂരെ നിന്നുള്ളവരാണ് വരുന്നത്'.

'അനൂപിന്റെ കാര്യമൊക്കെ എന്താവുമെന്ന് ദൈവത്തിനറിയാം. ആൾക്കാര് സഹായം ചോദിച്ച് വന്നോണ്ടിരിക്കുമ്പോൾ നമ്മുടെ കൺട്രോൾ പോകും. ആകെപാടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാകും.
നൂറായിരം ആളുകൾ ഓരോ ആവശ്യം പറഞ്ഞ് ഇപ്പോൾ അനൂപിനെ ഇപ്പോൾ സന്ദർശിക്കുന്നുണ്ടാകും

'ടൈം പാസ് എന്ന നിലയ്ക്കാണ് ഇപ്പോൾ ലോട്ടറി എടുക്കുന്നത്. മൂന്ന് പ്രാവശ്യം അടിച്ചിട്ട് വീണ്ടും കിട്ടണമെന്ന് പറയുന്നത് ശരിയല്ലല്ലോ. പൈസ ഡെപ്പോസിറ്റ് ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ബന്ധുക്കളും പലരും വന്ന് സഹായം ചോദിക്കും. അത് ശത്രുക്കളെ ഉണ്ടാക്കാൻ വരെ കാരണമാകും. മനസമാധാനം പോകും. നമ്മൾ പൈസ കൊടുത്താൽ തന്നെ ലോട്ടറി അടിച്ച കാശല്ലേ അതുകൊണ്ട് തിരിച്ച് തരില്ല'.

'ആദ്യ തവണ രണ്ട് മാസവും രണ്ടാം തവണ 30 ദിവസവും കഴിഞ്ഞപ്പോൾ പണം ലഭിച്ചു. ഭാര്യയ്ക്ക് ഞാൻ ടിക്കറ്റ് എടുക്കുന്നത് ഇഷ്ടമല്ല. അവൾ അറിയാതെയാണ് ടിക്കറ്റ് എടുക്കുന്നത്. നാട്ടുകാരോ സുഹൃത്തുക്കളോ ഒന്നും പൈസ ആവശ്യപ്പെട്ട് വന്നിട്ടില്ല.സ്ഥിരമായി ആരെയെങ്കിലും കൈയ്യിൽ നിന്നോ അല്ല കാണുന്ന നമ്പറോ ഒറ്റയടിക്ക് ചുമ്മാതങ്ങ് എടുക്കുകയല്ല. നമ്മുടെ ഒരു കണക്ക് കൂട്ടൽ വെച്ചാണ് ലോട്ടറി എടുക്കുന്നത്'.

'പൈസ ഉള്ളത് അനുസരിച്ച് എടുക്കാറുള്ളത്. കുറെ ടിക്കറ്റ് എടുത്തിട്ടുണ്ട്. സാധാരണക്കാരൊക്കെ ഒന്നോ രണ്ടോ ടിക്കറ്റേ എടുക്കൂ. എന്നെ സംബന്ധിച്ച് ടിക്കറ്റ് അടിച്ചത് കൊണ്ട് വലിയ പ്രശ്നമില്ല. പണ്ടത്തെ പോലെയല്ല, ഇപ്പോൾ ഒരു 100 രൂപ അടിക്കണമെങ്കിൽ മഹാഭാഗ്യമാണ്. പെൻഷൻ ഉള്ളത് കൊണ്ട് ജീവിച്ച് പോകുന്നു', മനോഹരൻ പറഞ്ഞു. കെഎസ്ഇബി അമ്പലപ്പുഴ ഒാഫീസിൽ നിന്ന് ഒാവർസിയറായി 2009 ലാണ് മനോഹരൻ വിരമിച്ചത്'.












Click it and Unblock the Notifications