യുഡിഎഫ് ഭൂരിപക്ഷം ഉയർത്തും: നടിയെ ഇടത് നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നു- പ്രതിപക്ഷ നേതാവ് സംസാരിക്കുന്നു
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വളരെ വാശിയേറിയ ആരോപണ-പ്രത്യാരോപണങ്ങളാണ് എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും ഭാഗത്ത് നിന്ന് ഉയർന്ന് വരുന്നത്. കെ റെയില്‍ വിഷയമായിരുന്നു പ്രചരണത്തിന്റെ ആദ്യഘട്ടത്തെ സജീവമാക്കിയിരുന്നതെങ്കില്‍ നിലവില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ സ്വീകരിക്കുന്ന നിലപാടും നടി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹർജിയുമാണ് തൃക്കാക്കരയിലേയും സജീവ ചർച്ചാ വിഷയം. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ പ്രതീക്ഷകളും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിപക്ഷ നിലപാടുകളും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.
അഭിഭാഷകരെ ചോദ്യം ചെയ്യണം, കുറുമായി സാക്ഷികളെ കുറിച്ച് അന്വേഷിക്കണം: നടി ഉന്നയിച്ച ആവശ്യങ്ങള്‍
തൃക്കാക്കരയില്‍ യുഡിഎഫിന്റെ വിജയ പ്രതീക്ഷ എത്രത്തോളമാണ്?
തൃക്കാക്കരയിലെ വിജയ പ്രതീക്ഷയെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വത്തിന് യാതൊരുവിധ ആശങ്കകളും ഇല്ല. പ്രചരണഘട്ടത്തില്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം തന്നെ വലിയ വിജയത്തിന്റെ സൂചനയാണ് നല്‍കുന്നത്. മണ്ഡല ചരിത്രം എടുത്ത് നോക്കുകയാണെങ്കില്‍ യുഡിഎഫിന്റെ സംസ്ഥാനത്തെ തന്നെ ശക്തമായ ഒരു കേന്ദ്രമാണ് തൃക്കാക്കര. കോണ്‍ഗ്രസ് ഉള്‍പ്പടെ യുഡിഎഫിലെ എല്ലാ കക്ഷികള്‍ക്കും ശക്തമായ അടിത്തറ മണ്ഡലത്തിലുണ്ട്. തൃക്കാക്കര മണ്ഡലം രൂപീകൃതമായതിന് ശേഷം ഇന്നുവരെ യുഡിഎഫ് സ്ഥാനാർത്ഥികള്‍ മാത്രമേ ഇവിടെ വിജയിച്ചിട്ടുള്ളു.
സ്ഥാനാർത്ഥിയായി ഉമ തോമസിനെ കൊണ്ടുവരാനുള്ള തീരുമാനം പ്രചരണത്തില്‍ ഗുണം ചെയ്തോ
സ്ഥാനാർത്ഥിക്ക് വലിയ സ്വീകാര്യതയാണ് പാർട്ടി പ്രവർത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. അവരെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടതായുള്ള ഒരു സാഹചര്യം യുഡിഎഫിന് ഉണ്ടായിരുന്നില്ല. വിദ്യഭ്യാസ കാലത്ത് കെ എസ് യുവില്‍ സജീവമായിരുന്ന ഉമ തോമസ്, പിടി തോമസിനൊപ്പം മുമ്പ് നിരവധി തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വേണ്ടി പ്രചരണ രംഗത്തടക്കം പ്രവർത്തിച്ചിരുന്നത്. സ്ഥാനാർത്ഥിക്ക് ലഭിച്ച വലിയ സ്വീകാര്യത ഭൂരിപക്ഷം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ-റെയില്‍ ഉള്‍പ്പടേയുള്ള വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം എന്താണ്?
സർക്കാറിന്റെ പ്രവർത്തനങ്ങളോടുള്ള ശക്തമായ പ്രതിഷേധമായി തൃക്കാക്കരയിലെ ജനവിധി മാറും. കെ റെയില്‍ പോലുള്ള പാരിസ്ഥിതകമായി തകിടം മറിക്കുന്ന, കേരളത്തെ തകിടം മറിക്കുന്ന പദ്ധതികള്‍ കൊണ്ട് വരുന്നതിനെതിരായ ഒരു നിലപാട് പ്രഖ്യാപനം കൂടിയായി ഈ തിരഞ്ഞെടുപ്പ് വിധി മാറും. അക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വത്തിന് യാതൊരുവിധ സംശയങ്ങളുമില്ല.
യുഡിഎഫിന് തൃക്കാക്കരയില്‍ പരാജയ ഭീതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എങ്ങനെ കാണുന്നു?
യുഡിഎഫിന് പരാജയഭീതിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഞങ്ങള്‍ ഗൌരവത്തിലെടുക്കുന്നില്ല. ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തങ്ങളുടെ എതിരാളികളായ യുഡിഎഫ് ജയിക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കില്ല. തങ്ങളുടെ സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുമ്പോള്‍ യുഡിഎഫിന് പരാജയ ഭീതിയാണെന്ന് മാത്രമേ മുഖ്യമന്ത്രിക്ക് പറയാന്‍ സാധിക്കുകയുള്ളു. അതിനെ അത്ര ലാഘവത്തോടെ എടുത്താല്‍ മതി.
ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന്‍ സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് സംശയകരമാണോ?
ആ പെണ്‍കുട്ടിക്ക് ഉണ്ടായത് നമ്മുടെ മകള്‍ക്ക് നേരിടേണ്ടി വന്ന അനുഭവമായി നമുക്ക് തോന്നണം. അത്രയും വലിയ തിക്താനുഭവങ്ങളിലൂടെയാണ് അവർ കടന്ന് പോയത്. ആ പെണ്‍കുട്ടിയെ ജീവിക്കാനാണ് നമ്മള്‍ പ്രേരിപ്പിക്കേണ്ടത്. ആത്മവിശ്വാസവും പിന്‍ബലവും കൊണ്ട് അവരെ നിരന്തരം പിന്തുണയ്ക്കണം. അവർ ദുർബലപ്പെട്ടു പോകാതെ നോക്കുകയാണ് വേണ്ടത്. അതിന് പകരം അവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന സാഹചര്യമാണ് ഇവിടെ ഉണ്ടായത്. സിപിഎം നേതാക്കന്‍മാരും മന്ത്രിമാരും ഉള്‍പ്പടേയുള്ളവരാണ് ആ പാവത്തിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
നടിയുടെ ഹർജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം
കേസിലെ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് ഈ മാസം 31 ന് തന്നെ നല്‍കണമെന്ന് കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ പകുതി ആളുകളെ പോലും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല. അന്വേഷണം മരവിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പെട്ടെന്ന് തട്ടിക്കൂട്ടി ഒരു റിപ്പോർട്ട് ഉണ്ടാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള ഒരു ശ്രമം നടന്നപ്പോള്‍ കോടതിയെ സമീപിക്കുകയല്ലാതെ മറ്റെന്ത് വഴിയാണ് അവർക്ക് മുന്നിലുള്ളത്. അതിലെന്ത് രാഷ്ട്രീയമാണ് ഉള്ളത്.
ഇതുപോലുള്ള കേസുകളില്‍ ഇടനിലക്കാരെ വെച്ചുകൊണ്ട് ഒത്തുതീർപ്പിനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിപ്പിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു സർക്കാർ ഇടനിലക്കാരെ വെച്ചുകൊണ്ട് ഇതെല്ലാം ഒത്തുതീർപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അത് പുറത്ത് വന്നപ്പോഴുള്ള പ്രതികരണമാണ് ഇപ്പോള്‍ കണ്ടത്. അതിനാലാണ് ആ പെണ്‍കുട്ടിയെ വീണ്ടും അക്രമിക്കുന്നത്. പ്രതികള്‍ പെണ്‍കുട്ടിയെ ശാരീരികമായിട്ടാണ് പീഡിപ്പിച്ചതെങ്കില്‍ ഇടത് നേതാക്കളും സർക്കാറും പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയാണ്.
Recommended Video