ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാൻ നോക്കുന്നോ? കേരളമാണ്, മറക്കേണ്ട; മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ മറുപടി
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവിന് കാത്ത് നില്‍ക്കില്ലെന്നും വ്യാഴാഴ്ച ഉള്‍പ്പടെ കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ രംഗത്തെത്തിയിരുന്നു. കടകള്‍ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം എന്നാല്‍ സാഹചര്യം അനുവദിക്കുന്നില്ലെന്നതാണ് വസ്തുത.
വ്യാപാരികളുടെ വികാരം മനസിലാക്കുന്നുണ്ടെന്നും അവര്‍ മറ്റൊരു രീതിയിലേക്കും പോകരുത്. അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടുമെന്നാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.

മനസ്സിലാക്കി കളിച്ചാല്‍ മതി എന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ധിക്കാരം കേരളത്തില്‍ വിലപ്പോകില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല സഹായങ്ങളുമില്ലെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ? ഇത് കേരളമാണ് മറക്കണ്ടെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും രംഗത്തെത്തി. ഈ ''സിസ്റ്റ'ത്തിന് ഒരു മാറ്റമുണ്ടാവണമെന്നാണ് ഞങ്ങളൊക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. പക്ഷേ, ഞങ്ങള്‍ തോറ്റുപോയി. സിസ്റ്റം ഇങ്ങനെത്തന്നെ തുടരട്ടെ എന്നായിരുന്നു ജനവിധി. വിധി!- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്.

എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications