Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഇസ്ലാമിസ്റ്റുകൾ സംഘപരിവാറിനെ സഹായിക്കുന്നു! ആഞ്ഞടിച്ച് പി ജയരാജൻ

കത്വയിലെ പെൺകുട്ടിക്ക് നീതി തേടി എന്നവകാശപ്പെട്ട് കേരളത്തിൽ നടത്തിയ ഹർത്താലിന്റെ ആകെത്തുക അക്രമസംഭവങ്ങളും വർഗീയ ശക്തികളുടെ അഴിഞ്ഞാട്ടവും മാത്രമായിരുന്നു. കത്വ സംഭവത്തിൽ മുഖം നഷ്ടപ്പെട്ട ബിജെപിക്ക് തിരിച്ചടിക്കാൻ ഒരു വഴി തുറന്ന് കൊടുക്കുക കൂടിയാണ് അന്നത്തെ സോഷ്യൽ മീഡിയ ഹർത്താൽ ചെയ്തത്. ഹർത്താലിന്റെ മറവിലെ അക്രമങ്ങളുടെ ലക്ഷ്യം വർഗീയ കലാപമായിരുന്നുവെന്ന് പോലീസ് പറയുന്നു.

പ്രതിരോധിക്കാനാവാതെ ഉഴറിയ ബിജെപിക്ക് തിരിച്ചടിക്കാൻ അവസരമൊരുക്കിക്കൊടുത്തു എന്നതിന്റെ പേരിൽ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ വൻ വിമർശനം നേരിടുകയാണ്. ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദ ശക്തികൾ പരസ്പരം സഹകരിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.

വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു

വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു

ഫേസ്ബുക്കിലെ കുറിപ്പിലാണ് പി ജയരാജന്റെ പ്രതികരണം: ഹർത്താൽ ദിവസത്തെ ആക്രമത്തെ ന്യായീകരിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും നടത്തിയ പ്രസ്താവനകൾ ആർ എസ് എസിന് സഹായകരമാണ്. അക്രമ സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് ഇവരുടെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കയാണ്. ഇത് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സഹായകരമാവുക. ഹിന്ദുത്വ- ഇസ്‌ലാമിക തീവ്രവാദ ശക്തികൾ പരസ്പരം സഹായിച്ച് കൊണ്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ആർ എസ് എസും ജമാഅത്തെ ഇസ്ളാമിയും ഒരേ പോലെ സിപിഐ(എം) നെ എതിർക്കുന്നത്.

നീക്കം തുറന്ന് കാട്ടപ്പെട്ടു

നീക്കം തുറന്ന് കാട്ടപ്പെട്ടു

മതനിരപേക്ഷത ശക്തമായി നിലനിൽക്കുന്ന സമൂഹമാണ് കേരളത്തിലേത്. അതിന് തക്ക ഉറച്ച നടപടികളാണ് കേരള സർക്കാർ സ്വീകരിച്ചു വരുന്നത്. കത്വ യിൽ എട്ട് വയസ്സുകാരിയെ പിച്ചിച്ചീന്തിയ സംഘപരിവാർ കാട്ടാളൻമാർക്കെതിരെ ലോകവ്യാപകമായി തന്നെ പ്രതിഷേധം ഉയർന്നു വരികയുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ സംഘപരിവാറിനെതിരെ പ്രതിഷേധം ഉയർത്തുന്നതിന് പകരം എൽഡിഎഫിന് എതിരെ വഴിതിരിച്ചു വിടാനാണ് കേരളാ ഇസ്ലാമിസ്റ്റുകളുടെ നീക്കം. ഇത് ബോധപൂർവ്വമാണ്. ഈ നീക്കം തുറന്നുകാട്ടപ്പെട്ടു എന്നതാണ് ജമാഅത്തെ ഇസ്ളാമിയെയും വെൽഫെയർ പാർട്ടിയെയും എസ്ഡിപിഐ യേയും ബേജാറിലാക്കുന്നത്.

ശത്രു സിപിഎം

ശത്രു സിപിഎം

യഥാർത്ഥത്തിൽ സിപിഐ എമ്മും എൽഡിഎഫ് സർക്കാരുമാണ് സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയിട്ടുള്ളത്. അവരുടെ അഖിലേന്ത്യാ തലത്തിലുള്ള ശത്രുപട്ടികയിൽ ഒന്നാമതാണ് സിപിഐ എമ്മും സ: പിണറായി നയിക്കുന്ന എൽഡിഎഫ് സർക്കാരുമാണ്. സർക്കാരിനെ അടിക്കാനുള്ള ഏത് അവസരവും ബിജെപി ആയുധമാക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ ഇസ്ളാമിസ്റ്റുകളുടെ നീക്കം എന്തിനു വേണ്ടിയാണെന്നത് സമൂഹം ഗൗരവമായി ചിന്തിക്കണം. മുസ്ലിം സമുദായത്തെ വഴി തെറ്റിച്ച് തങ്ങളുടെ കൂടെ അണിനിരത്താനാണ് ഇസ്ളാമിസ്റ്റുകളുടെ ശ്രമം.

കെണിയിൽ വഴി തെറ്റിയവർ

കെണിയിൽ വഴി തെറ്റിയവർ

ഈ കെണിയിൽ പെട്ട് ചിലരൊക്കെ വഴിതെറ്റിയിട്ടുണ്ടാവാം. അവർ ഇപ്പോഴെങ്കിലും കാര്യങ്ങൾ തിരിച്ചറിയണം. സിപിഐ(എം) ന്റെ ഇരുപത്തി രണ്ടാം പാർട്ടി കോണ്ഗ്രസ്സിന്റെ ആദ്യ ദിവസം തന്നെ പാസാക്കിയ പ്രമേയം "സംഘപരിവാർ നടത്തിയ ഭീകരാക്രമണ കേസിലെ പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള കോടതി വിധിയോട് വിയോജിച്ച്" കൊണ്ടാണ്. ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്‌ഫോടനത്തിൽ ആദ്യ ഘട്ടത്തിൽ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെയാണ് പ്രതികളാക്കിയതും അറസ്റ് ചെയ്തതും. അവർ വർഷങ്ങളായി ഭരണകൂടത്തിന്റെ പീഡനങ്ങൾക്കിരയായി ജയിലിൽ കഴിഞ്ഞു.

സംഘപരിവാർ ആസൂത്രണം ചെയ്തത്

സംഘപരിവാർ ആസൂത്രണം ചെയ്തത്

എന്നാൽ പിന്നീട് അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ ഇത് സംഘപരിവാർ ശക്തികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണം ആണെന്ന് തെളിഞ്ഞു. എന്നാൽ കുറ്റസമ്മത മൊഴി നൽകിയ അസീമനന്ദയെ ആണ് ഇപ്പോൾ കോടതി വെറുതെ വിട്ടത്. ഇത് അത്ഭുതം സൃഷ്ടിച്ച ഒരു കോടതി വിധിയാണ്. അസാധാരണമാണ്. ഇത് സംബന്ധിച്ച് അപ്പീൽ കൊടുക്കണമെന്ന് പാർട്ടി കോൺഗ്രസ് ആവശ്യപ്പെടുകയുണ്ടായി. ഇതേപോലെ രാജസ്ഥാനിലെ അജ്മീർ ദർഗ്ഗയിലും മഹാരാഷ്ട്രയിലെ മലേഗാവിലും നടന്ന സ്ഫോടനങ്ങൾ സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുകയുണ്ടായി.

ഇസ്ളാമിസ്റ്റുകളുടെ കുത്സിത നീക്കം

ഇസ്ളാമിസ്റ്റുകളുടെ കുത്സിത നീക്കം

പക്ഷെ ഇതിനകം പത്തിലധികം വർഷങ്ങളാണ് കടന്നുപോയത്. ഇത്രയും കാലം നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തടങ്കലിൽ വെക്കുകയാണ് ഭരണകൂടം ചെയ്തത്. പിന്നീട് സിപിഐ(എം) ഉൾപ്പെടെയുള്ള പാർട്ടികൾ ഈ കാര്യത്തിൽ ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരികയുണ്ടായി. ഇവിടെയെല്ലാം കാണുന്നത് മതന്യൂനപക്ഷങ്ങൾക്കെതിരായിട്ടുള്ള സംഘപരിവാർ ആക്രമങ്ങളെ പ്രതിരോധിക്കാൻ സിപിഐ(എം) ഉൾപ്പടെയുള്ള ഇടത് പാർട്ടികൾ നടത്തുന്ന ശ്ലാഘനീയമായ പ്രവർത്തനങ്ങളാണ്. അത് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് ഇസ്ളാമിസ്റ്റുകളുടെ കുത്സിത നീക്കം. മുസ്ലിം ന്യൂനപക്ഷത്തിൽ പെട്ടവരെ തീവ്രവാദികളുടെ കൂടെ നിർത്താനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണത്.

മാവോയിസ്റ്റുകൾക്കൊപ്പവും

മാവോയിസ്റ്റുകൾക്കൊപ്പവും

ആ തന്ത്രം മുസ്ലിം ന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷവും തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് വിരലിൽ എണ്ണാവുന്നവരെ മാത്രം അവർക്ക് സ്വാധീനിക്കാൻ കഴിഞ്ഞത്. കേരളത്തിലെ ഇസ്ളാമിസ്റ്റുകൾക്ക് സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ഉള്ളൂ. അത് മാറ്റിയെടുക്കുന്നതിന് വേണ്ടി മുസ്ലിം ന്യുനപക്ഷങ്ങളിൽ നിന്ന് കൂടുതൽ ആളുകളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ആസൂത്രിത പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാവോയിസ്റുകളോടൊപ്പം പോലും കൈകോർക്കാൻ ഇവർ തയ്യാറാവുന്നുണ്ട്.

മതനിരപേക്ഷ സമൂഹം തിരിച്ചറിയും

മതനിരപേക്ഷ സമൂഹം തിരിച്ചറിയും

നിലമ്പൂർ വെടിവെപ്പ് ഉണ്ടായ സന്ദർഭത്തിൽ നാടുനീളെ മാവോയിസ്റ്റുകളെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നവരാണിവർ. നാടിന്റെ ഭാവിക്കും വികസനത്തിനും വേണ്ടി എൽഡിഎഫ് സർക്കാർ കൈക്കൊള്ളുന്ന നിലപാടുകളെ എതിർക്കുന്നതിന് പരിസ്ഥിതി മൗലിക വാദികളെ തെരുവിലറക്കാൻ നടത്തുന്ന പരിശ്രമങ്ങളും നാട് കണ്ടതാണ്. തീർച്ചയായും ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തിരിച്ചറിയും എന്നാണ് പി ജയരാജന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. കത്വ സംഭവത്തോടെ ബിജെപിക്ക് എതിരായി സംസ്ഥാനത്തെ ജനവികാരം തിരിഞ്ഞതിന്റെ ദിശ മാറ്റി വിടാനാണ് വ്യാജ ഹർത്താൽ നടത്തിയത് എന്നാണ് സിപിഎം നേതാക്കൾ ഉൾപ്പെടെ ആരോപിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+