'ഒറ്റ ദിവസം കൊണ്ടൊന്നും ഇടതുപക്ഷത്തേക്ക് വരാനാകില്ല, പാലക്കാട് സ്ഥാനാർത്ഥി പ്രഖ്യാപനം മണിക്കൂറുകൾക്കുള്ളിൽ'
ഒരു ദിവസം കൊണ്ട് ആർക്കും വലതുപക്ഷത്ത് നിന്ന ്ഇടതുപക്ഷത്തേക്ക് വരാൻ സാധിക്കില്ലെന്നും നേരത്തേ തന്നെയുള്ള പ്രക്രിയയുടെ ഫലമായിട്ടാണ് രാഷ്ട്രീയ മാറ്റം എന്ന നിലപാട് സ്വീകരിക്കാൻ ഒരാൾക്ക് സാധിക്കുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പി സരിൻ കോൺഗ്രസ് വിട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസുമായുള്ള വൈരുധ്യം സരിൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ച് കഴിഞ്ഞു. ഇത് സംബന്ധിച്ച് കൃത്യമായ നിലപാട് വൈകാതെ തന്നെ സിപിഎം കൈക്കൊള്ളുമെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
'സരിൻ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് കഴിഞ്ഞു. കോൺഗ്രസുമായിട്ടുള്ള വൈരുധ്യം അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണ് പാലക്കാട് എന്നത് ബിജെപിക്ക് ചിലപ്പൊഴെങ്കിലും വിജയസാധ്യതയുള്ള മണ്ഡലമാണെന്നും അവിടെ നിന്നുള്ള എംഎൽഎയെ ശൈലജ ടീച്ചർ മത്സരിക്കുന്ന വടകരയിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും. ഇന്ന് കോൺഗ്രസിന്റെ സൈബർ സംവിധാനങ്ങളുടെ നേതാവായിരുന്ന പി സരിൻ തന്നെ അക്കാര്യം അടിവരയിട്ട് പറഞ്ഞിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് സ്വന്തം താത്പര്യത്തിന് അനുസരിച്ചാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും പറഞ്ഞു. മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ബിജെപിയുമായി ഡീൽ ഉണ്ടാക്കിയിരിക്കുന്നത്. സരിൻ തന്നെ അത് വ്യക്തമാക്കിയല്ലോ.
ഒരു ദിവസം കൊണ്ട് ആരും വലതുപക്ഷത്ത് നിന്ന് ഇടതുപക്ഷത്തേക്ക് മാറില്ല, ഇത് നേരത്തെയുള്ള പ്രക്രിയയുടെ കൂടി ഫലമായിട്ടാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ സാധിക്കുക. ഇനിയും ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി മാത്രമേ ഇടതുപക്ഷത്തിന്റെ രീതിയിലേക്ക് സരിന് മാറാൻ സാധിക്കുകയുള്ളൂ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് സരിൻ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടി ഫലപ്രദമായ ചർച്ചയും പരിശോധനയും നടത്തി സ്ഥാനാർത്ഥി നിർണയം നടത്തും. കോൺഗ്രസിലെ ത്രിമൂർത്തികളെ പോലെ അല്ല സിപിഎമ്മിലെ കാര്യം. പാർട്ടിയിലുടനീളം ചർച്ച നടത്തിയേ തീരുമാനമെടുക്കൂ. സ്ഥാനാർത്ഥി നിർണയം വൈകില്ല. സ്വതന്ത്രരെ മത്സരിപ്പിക്കുന്നത് തെറ്റായ നിലപാടായിപ്പോയെന്ന് സിപിഎം വിശകലനം ചെയ്യുന്നില്ല. അൻവറിന്റെ കാര്യത്തിലും ഞങ്ങൾക്ക് പരാജയം സംഭവിച്ചില്ല. അദ്ദേഹം പോയെന്ന് കരുതി എങ്ങനെയാണ് ഞങ്ങളുടെ നിലപാട് തെറ്റാണെന്ന് പറയാൻ സാധിക്കുക', എംവി ഗോവിന്ദൻ ചോദിച്ചു.












Click it and Unblock the Notifications