പാലക്കാട് എവി ഗോപിനാഥിനെതിരെ പരാതി പ്രളയം;നറുക്ക് വിടി ബൽറാമിന്? അവസാന നിമിഷം അടിമുടി മാറ്റം
പാലക്കാട്; ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ പട്ടിക സംബന്ധിച്ച് ചർച്ച പൂർത്തിയാക്കാനായി ഇന്ന് ദില്ലിയിലേക്ക് തിരിക്കാനിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഈ ആഴ്ചയോടെ തന്നെ അധ്യക്ഷൻമാരെ നിയമിക്കാനാണ് നേതൃത്വത്തിന്റെ തിരുമാനം. എന്നാൽ ഗ്രൂപ്പ് വടംവലികൾ കടുത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്. നിലവിൽ മൂന്ന് ജില്ലകളിലാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ പാലക്കാട് ജില്ലയിൽ കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നാണ് വിവരം.
താരരാജാവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ആര്യ; വൈറല്‍ ചിത്രങ്ങള്‍ കാണാം

മൂന്ന് മാസമായി പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചതിന് പിന്നാലെ മുഴുവൻ ജില്ലകളിലും അധ്യക്ഷൻമാരെ മാറ്റണമെന്ന ഹൈക്കമാന്റ് നിർദ്ദേശത്തിന് പിന്നാലെ പാലക്കാട് എംപി കൂടിയായ വികെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷ പദവി രാജിവെയ്ക്കുകയായിരുന്നു. ഇതോടെ പുതിയ നേതാക്കളെ കണ്ടെത്താനുള്ള ചർച്ചകളും ആരംഭിച്ചു.

സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ട ജില്ലകളിൽ ഒന്നായിരുന്നു പാലക്കാട്. അതുകൊണ്ട് തന്നെ പാർട്ടിയുടെ പ്രവർത്തനം ശക്തമാക്കുന്നതിന് ശക്തനായ നേതാവിനെ തന്നെ നിയമിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇതോടെ മുതിർന്ന നേതാവും മുൻ ഡിസിസി അധ്യക്ഷനും കൂടിയായിരുന്ന എവി ഗോപിനാഥിന്റെ പേരായിരുന്നു ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്.

നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സംഘടന ദൗർബ്യം ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ ഗോപിനാഥ് രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്നും രാജിവെയ്ക്കുമെന്ന തരത്തിൽ ഉൾപ്പെടെ ഭീഷണി ഉയർത്തിയിരുന്നു. ഗോപിനാഥിനെ പോലൊരു നേതാവിനെ തിരഞ്ഞെടുപ്പ് കാലത്ത് കൈവിട്ടാൽ ഉണ്ടാകുന്ന തിരിച്ചടിയോർത്ത് നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ച് കൂടെ നിർത്തി.

നിലവിലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെയുള്ളവരായിരുന്നു ഗോപിനാഥിനെ അനുനയിപ്പിച്ചത് അന്ന് ജില്ലാ അധ്യക്ഷ പദവി വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു ഗോപിനാഥിനെ കോൺഗ്രസ് പിടിച്ച് നിർത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ കെ സുധാകരനും ഗോപിനാഥിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. എന്നാൽ ഗോപിനാഥിനെതിരെ കനത്ത പ്രതിഷേധമാണ് മറുവിഭാഗം നേതാക്കൾ ഉയർത്തുന്നത്.

ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത്തില്‍ ഗോപിനാഥിനും പങ്കുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടികാട്ടുന്നത്.പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കൂട്ടുനിന്നവരെ സംഘടനയുടെ അമരത്ത് എത്തിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നേതാക്കൾ പറയുന്നു. എംപി വികെ ശ്രീകണ്ഠനും ഗോപിനാഥന് എതിരാണ്.

നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവർക്ക് പാർട്ടിയുടെ അധികാരം നൽകരുതെന്ന നിലപാടാണ് ശ്രീകണ്ഠൻ എംപിയുടേത്. ഗോപിനാഥനെതിരെ ഇതിനോടകം തന്നെ എഐസിസിക്ക് പരാതികളും പോയിട്ടുണ്ടെന്നാണ് വിവരം.ഇതോടെ ഗോപിനാഥന്റെ വഴി ഏറെ കുറേ അടഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മുതിര്‍ന്ന നേതാവ് എ തങ്കപ്പന്റെ പേരാണ് മറ്റൊരു വിഭാഗം ഉയർത്തുന്നത്. കെസി വേണുഗോപാലിന്റെ പിന്തുണയും എ തങ്കപ്പനാണ്. എന്നാൽ തങ്കപ്പനെതിരേയും പരാതികൾ ഹൈക്കമാന്റിൽ എത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലാണ് യുവ നേതാവായ വിടി ബൽറാമിന്റെ പേര് സജീവമായി പരിഗണിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ജില്ലയിൽ തലമുറമാറ്റം ഉണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് ഒരു കൂട്ടർ വാദിക്കുന്നു. മാത്രമല്ല എല്ലാ വിഭാഗം നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് വിടിയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രാഹുൽ ഗാന്ധിയുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് വിടി. അതേസമയം പ്രവര്‍ത്തനരംഗത്ത് ജില്ലയിലുടനീളം ബന്ധമില്ലന്നതാണ് വിടിയ്ക്കെതിരെ ഉയരുന്ന വിമർശനം.

അതേസമയം ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാൻ ഹൈക്കമാന്റ് ശ്രമം നടത്തിയാൽ അവസാന നിമിഷം പല പേരുകളും അന്തിമ പട്ടികയിൽ നിന്ന് മാറി മറിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നിലവിൽ 11 ജില്ലകളിലും ചർച്ച ഒറ്റപേരിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാലക്കാടിനെ കൂടാതെ കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്.












Click it and Unblock the Notifications