പാലക്കാട് നഗരസഭ: അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍! ആരോപണം
പാലക്കാട് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് കോണ്‍ഗ്രസ് അംഗം നഗരസഭാംഗത്വം നാടകീയമായി രാജിവെച്ചതോടെയായിരുന്നു ഇത്. അവസാനെ നിമിഷത്തിലെ നാടകീയ രംഗങ്ങളില്‍ ബിജെപിക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗത്തെ സ്വാധീനിച്ച് രാജിവെപ്പിച്ചതാകാം എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ഇതിനിടെ അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ ബിജെപി പണവും ജോലിയും വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുകയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. അധികാരം നിലനിര്‍ത്താന്‍ ബിജെപി കുതിരക്കച്ചവടത്തിന് ഒരുങ്ങിയെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

പിന്തുണ
അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരേയുള്ള
പ്രമേയം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. സിപിഎമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

രാജിവെച്ചു
ഇതിനിടെയാണ് യുഡിഎഫിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജിവെച്ചത്.
കല്‍പ്പാത്തി കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ശരവണനാണ് രാജിവെച്ചത്. തിങ്കളാഴ്ച രാവിലെയാണ് ശരവണന്‍ രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറിയത്.

പരാജയപ്പെട്ടു
രാജിയോടെ അംഗങ്ങളുടെ എണ്ണം 26 ആയി ചുരുങ്ങി. പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് വിപ്പ് നല്‍കിയിരുന്നു. ഇത് മറികടന്നായിരുന്നു രാജി.ഇതോടെ ബിജെപിക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

ഒത്തുകളി
എന്നാല്‍ കോണ്‍ഗ്രസ് അംഗത്തിന്‍റെ രാജി ഒത്തുകളിയാണിതെന്ന് നേരത്തേ ആക്ഷേപം ഉണ്ടായിരുന്നു. അതിനിടെയാണ് അവിശ്വാസം പരാജയപ്പെടുത്താന്‍ ബിജെപി പണവും ജോലിയും വാഗ്ദാനം ചെയ്തിരുന്നതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആരോപിച്ചത്.

15 ലക്ഷം
നാല് കൗണ്‍സിലര്‍മാരാണ് ആരോപണം ഉന്നയിച്ചത്. മുന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അജയ് എന്ന ബിജെപി പ്രവര്‍ത്തകന്‍ തന്‍റെ വീട്ടിലെത്തി വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ഭാഗ്യം പറഞ്ഞു.

ഓഫര്‍
കാലുവാരാന്‍ പതിനഞ്ച് ലക്ഷം രൂപ ഓഫര്‍ ചെയ്തിരുന്നതായി ഭാഗ്യം വെളിപ്പെടുത്തി. ഇതുകൂടാതെ കുടുംബസമേതം കൊടൈക്കനാല്‍ യാത്രയും ജോലിയും മകളുടെ വിവാഹ ചെലവുമായിരുന്നു ഓഫറെന്നും ഭാഗ്യം പറയുന്നു.

ഫോണില്‍
മുസ്ലീം ലീഗ് കൗണ്‍സിലര്‍ എം.സാഹിദ, കോണ്‍ഗ്രസിലെ ശാന്തി, കെ. മണി എന്നിവരു ബിജെപിക്കാര്‍ തങ്ങളെ സമീപിച്ചിരുന്നെന്ന് ആരോപിച്ചു.. നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷനും നേരിട്ട് തങ്ങളെ ഫോണ്‍ വിളിച്ചെന്നും മൂവരും പറഞ്ഞു.












Click it and Unblock the Notifications