ദേവസ്വം ബോർഡുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പന്തളം കൊട്ടാരം, യുവതികളെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം
പന്തളം: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാട്ടി പന്തളം മുന്‍ രാജകുടുംബം. ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം മുന്‍ രാജകുടുംബം അറിയിക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് അംഗീകരിക്കുന്നില്ല എങ്കില്‍ സ്വാമി ശരണം എന്ന് പറഞ്ഞ് തിരികെ പോരുമെന്ന് പന്തളം മുന്‍ രാജകുടുംബാംഗം ശശികുമാര വര്‍മ്മ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും വര്‍മ്മ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം സര്‍ക്കാരും ദേവസ്വം ബോര്‍ഡും മനസ്സിലാക്കുന്നുണ്ടെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ വ്യക്തമാക്കി. തുടര്‍ ചര്‍ച്ച എന്നത് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ ഉണ്ടാകൂ എന്നും പ്രതിനിധികള്‍ പറഞ്ഞു.
തെറ്റിദ്ധാരണ മാറ്റുന്നതിന് വേണ്ടിയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ച നടക്കുമ്പോള്‍ തന്നെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് കൊണ്ടുളള നാമജപ ഘോഷയാത്രകള്‍ തുടരും. നാളെയാണ് ദേവസ്വം ബോര്‍ഡ് പന്തളം കൊട്ടാരം അടക്കമുളളവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അയ്യപ്പ സേവാ സംഘം, തന്ത്രി സമാജം. യോഗക്ഷേമ സഭ എന്നിവര്‍ക്കും ക്ഷണമുണ്ട്.
ദേവസ്വം ബോര്‍ഡിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല എന്നതായിരുന്നു പന്തളം കൊട്ടാരത്തിന്റെ ആദ്യത്തെ നിലപാട്. അതിനിടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുകയാണ് എങ്കില്‍ അവരെ തടയില്ലെന്ന് അയ്യപ്പ സേവാ സംഘം വ്യക്തമാക്കി. തങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പം തന്നെയാണ്. ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കണം എന്ന് തന്നെയാണ് സമിതി ആഗ്രഹിക്കുന്നത്.