തൃശ്ശൂർ പൂരം ഇങ്ങെത്തി... വരവറിയിച്ച് പാറമേക്കാവ് വിഭാഗം പന്തലിനു കാല്‍നാട്ടി, ഇനി ഉത്സവനാളുകൾ...
തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ വരവ് വിളംബരം ചെയ്ത് ഇന്നലെ രാവിലെ മണികണ്ഠനാല്‍ പരിസരത്തു പാറമേക്കാവ് വിഭാഗത്തിന്റെ പന്തലിനു കാല്‍നാട്ടി. ക്ഷേത്രം മേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന്‍ നമ്പൂതിരി ഭൂമിപൂജ നടത്തി.
ഹര്‍ത്താല്‍ ആയിരുന്നിട്ടും തട്ടകങ്ങളില്‍ നിന്നു അനേകരെത്തി. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ്‌മേനോന്‍, സെക്രട്ടറി ജി.രാജേഷ്,വൈസ് പ്രസിഡന്റ് വി.എം.ശശി, മുന്‍ പ്രസിഡന്റ് കെ.കെ.മേനോന്‍, ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എടപ്പാള്‍ നാദം ബൈജുവാണ് പന്തല്‍ പണി ഏറ്റെടുത്തിട്ടുള്ളത്.
വൈദ്യുതാലങ്കാരവും ബൈജുവാണ് നിര്‍വഹിക്കുന്നത്.

75 അടി ഉയരമുള്ള ട്രില്ലീസ് നിലപന്തലാണ് പാറമേക്കാവ് ഒരുക്കുന്നത്. മാതൃക എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 25പേരുടെ സംഘമാണ് രാത്രിയും പകലും നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുള്ളത്. കനത്ത ചൂടു മൂലം ഉച്ചയ്ക്ക് മൂന്നുമണിക്കൂര്‍ നേരം പണികള്‍ നടത്തുകയില്ലെന്നാണ് തീരുമാനിച്ചിട്ടുള്ളത്. അതു കൂടി കണക്കിലെടുത്താണ് കുറച്ചുനേരത്തെ നിര്‍മാണം തുടങ്ങിയത്.
എടപ്പാള്‍ ബൈജു നാടക ട്രൂപ്പും നടത്തുന്നുണ്ട്. നിരവധി അവാര്‍ഡുകളും ഇതിനകം സ്വന്തമാക്കി. കാനാട്ടുകര ദാസനും ഇദ്ദേഹത്തിന് ഒപ്പമുണ്ട്. തിരുവമ്പാടി വിഭാഗം നടുവിലാലിലും നായ്ക്കനാലിലും പന്തല്‍ നിര്‍മിക്കുന്നതിന്റെ കാല്‍നാട്ട് 13 ന് നടത്തും.












Click it and Unblock the Notifications