പയ്യന്നൂര്‍ ഹക്കീംവധം; പ്രതികളെ കുറിച്ച് സൂചന
പയ്യന്നൂര്‍: കൊല്ലപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെകുറിച്ച് ഒരു സൂചനയും ലഭിക്കാത്ത പയ്യന്നൂരിലെ ഹക്കീം വധത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് നിര്‍ണായക വിവരം ലഭിച്ചതായി സൂചന. ഹക്കീമിനെ കൊലപ്പെടുത്തുന്നത് നേരില്‍ക്കണ്ടെന്ന് അവകാശപ്പെട്ട് ഒരാള്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കി. അന്യജില്ലക്കാരനാണ് ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയത്.
തുടക്കത്തില്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടാനുള്ള ഒരുക്കത്തിനിടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. അഞ്ചംഗ സംഘം ഹക്കീമിനെ കൊല ചെയ്യുന്നത് കണ്ടുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി.
ഫിബ്രുവരി 10നാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരായ തെക്കെമമ്പലത്തെ ഹക്കീമിനെ പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി പള്ളിയില്‍ യോഗം നടന്നിരുന്നു. യോഗം പിരിഞ്ഞശേഷം ഹക്കീമിനെക്കുറിച്ച് വിവരമൊന്നുമില്ലെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. എന്നാല്‍, ഏകദേശം ഒരുമണിയോടെ ഹക്കീമിനെ അഞ്ചംഗസംഘം പള്ളിക്കടുത്തുള്ള കടവരാന്തയില്‍വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറയുന്നു.
കൊലപാതകം നേരില്‍കണ്ടതിന്റെ ഭയത്തില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കയറി സ്ഥലം വിടുകയായിരുന്നത്രെ. അടുത്തിടെ ക്രൈംബ്രാഞ്ചിന്റെ ഫോണ്‍ നമ്പര്‍ പത്രത്തില്‍ കണ്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് മൊഴി നല്‍കുകയായിരുന്നു. ദൃക്‌സാക്ഷിയുടെ മൊഴി വിശ്വസനീയമാണോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. വളരെ ആസൂത്രിതമായാണ് ഹക്കീമിനെ കൊലപ്പെടുത്തിയതും പിന്നീട് തെളിവുകള്‍ നശിപ്പിച്ചിരിക്കുന്നതുമെന്നതിനാല്‍ കൊലപാതകികളെ പിടികൂടുക ക്രൈംബ്രാഞ്ചിന് വെല്ലുവിളിയായിരിക്കുകയാണ്.