പയ്യോളി, ചാനിയംകടവ് റോഡുകൾ ശാപമോക്ഷത്തിലേക്ക്
പേരാമ്പ്ര: വർഷങ്ങളായി താറുമാറായി കിടക്കുന്ന പേരാമ്പ്ര പയ്യോളി റോഡും , പേരാമ്പ്ര ചാനിയംകടവ് വടകര റോഡും ശാപമോക്ഷത്തിലേക്ക്. ഇരു റോഡുകളുടെയും ടെൻഡർ നടന്നു കഴിഞ്ഞു.
രാജിവക്കുന്നതാണ് ഉചിതം; ഒടുവില്‍ കോടതിയും പറഞ്ഞു, ദന്തഗോപുരത്തില്‍ നിന്ന് താഴെയിറങ്ങണം
പേരാമ്പ്ര -മേപ്പയ്യൂർ-പയ്യോളി റോഡിന്റെ 42 കോടിയുടെ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ്. ജില്ലയിലെ പ്രധാന റോഡായ പയ്യോളി പേരാമ്പ്ര റോഡ് മേജർ ഡിസ്ട്രിക് റോഡ് സിൽപെടുന്നതാണെങ്കിലും റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിക്കുന്നു. പയ്യോളി അങ്ങാടി (തുറയൂർ) മുതൽ പേരാമ്പ്ര വരെ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ഇടിഞ്ഞ കടവ്, പാലച്ചുവട്, തോലേരി, ഇരിങ്ങത്ത്, വല്യക്കോട് എന്നിവിടങ്ങളിൽ റോഡ് പൂർണ്ണമായും തകർന്ന നിലയിലാണ്.റോഡ് ഗതാഗതയോഗ്യമാക്കണമെന്ന യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യത്തിന് ഇതോടെ പൂർത്തീകരണമാവുകയാണ്.
പേരാമ്പ്ര -ചെറുവണ്ണൂർ - ചാനിയംകടവ് - തിരുവള്ളൂർ റോഡ് പ്രവർത്തി 27 കോടി രൂപയ്ക്കാണ് ടെണ്ടറായത്. പേരാമ്പ്രയെയും വടകരയെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. കന്നി നട മുതൽ പേരാമ്പ്ര പട്ടണം വരെ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് റോഡുള്ളത്. നിരവധി ബസുകളും മറ്റ് നൂറുകണക്കിന് വാഹനങ്ങളും നിത്യേന ആശയിക്കുന്ന ഈ റോഡ് ഭൂരിഭാഗവും വയൽ പ്രദേശത്തുകൂടിയാണ് കടന്നു പോവുന്നത്. തിരുവള്ളൂർ പഞ്ചായത്ത് ഓഫീസിനു സമീപം, അപ്പു ബസാർ, ചാനിയം കടവ്സ്ക്കൂൾ മുതൽ പാലം വരെ, മുയിപ്പോത്ത് കാമ്പ്രത്ത് ക്ഷേത്രത്തിന് സമീപം, ചെറുവണ്ണൂർ, എരവട്ടൂർ എന്നിവിടങ്ങളിൽ റോഡ് വെള്ളക്കെട്ടുകളും വൻകിടങ്ങുകളുമായി കിടക്കുന്ന അവസ്ഥയിലാണുള്ളത്.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഇരുറോഡുകളും ശാസ്ത്രീയമായി നവീകരിക്കാൻ 71 കോടി അനുവദിച്ച് ഇപ്പോൾ ടെൻഡറായിരിക്കുന്നത്. നവീകരണം നടക്കുന്നതോടെ റോഡുകളുടെ വീതിക്കുറവ് പരിഹരിക്കുകയും നടപ്പാതയും ഓവുചാലുകളും നിർമ്മിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ റോഡ് ഉയർത്തുകയും ചെയ്യുന്നതോടെ നിലവിൽ കാൽനട യാത്രക്കാർ ഉൾപ്പെടെ അനുഭവിച്ചു വരുന്ന ദുരിതങ്ങൾക്ക് പരിഹാരമാവും.
മേപ്പയ്യൂർ - കീഴരിയൂർ - നെല്ലാടി - കൊല്ലം റോഡിന്റെ ഡി.പി.ആർ തയ്യാറായി വരുന്നു. എത്രയും പെട്ടെന്ന് ടെണ്ടർ നടപടിയിലേക്ക് നീങ്ങും. കിഫ്ബിയിൽ വന്ന മണ്ഡലത്തിലെ മറ്റു റോഡുകളുടെ സർവ്വേ, ഇൻവസ്റ്റിഗേഷൻ നടപടികൾ നടന്നുവരുന്നു.