'രണ്ട് മാസം, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ രാജി വെക്കും', പ്രവചനവുമായി പിസി ജോർജ്
കോട്ടയം: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായി വിജയന്‍ ഉടനെ രാജി വെയ്ക്കുമെന്ന് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. ജോസ് കെ മാണിക്ക് ഇടത് മുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
കേരള കോണ്‍ഗ്രസിനേയും പിസി ജോര്‍ജ് കടന്നാക്രമിച്ചു. പാര്‍ട്ടി പിരിച്ച് വിട്ട് എല്ലാവരും കോണ്‍ഗ്രസിലോ ബിജെപിയിലോ ചേരണമെന്ന് പിസി ജോര്‍ജ് തുറന്നടിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടനെ രാജി വെക്കുമെന്ന് നേരത്തെയും പിസി ജോര്‍ജ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലും പിസി ജോര്‍ജ് ഇത് ആവര്‍ത്തിച്ചു. രണ്ട് മാസത്തിനുളളില്‍ പിണറായി വിജയന്‍ രാജി വെക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കേരളം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.

പിണറായി വിജയന്‍ ഏകാധിപതി ആണെന്നും അത്തരമൊരു മുന്നണിയില്‍ ജോസ് കെ മാണിക്കും കേരള കോണ്‍ഗ്രസിനും തുടരാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിലേക്ക് തിരിച്ച് പോകുന്നതാണ് ജോസ് കെ മാണിക്ക് നല്ലത്. ഇടത് മുന്നണി വിടാന്‍ ജോസ് കെ മാണി തയ്യാറാകുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നിലപാടിനെ പിസി ജോര്‍ജ് തള്ളിക്കളഞ്ഞു. ക്രിസ്ത്യാനികളെ പറ്റിക്കാന്‍ വേണ്ടിയുണ്ടാക്കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പാര്‍ട്ടി പിരിച്ച് വിടണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് പിരിച്ച് വിട്ട് അണികളും നേതാക്കളും ബിജെപിയിലോ കോണ്‍ഗ്രസിലോ പോയി ചേരുകയാണ് വേണ്ടത് എന്നും കോട്ടയം പ്രസ് ക്ലബ്ബില്‍ പിസി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ആലപ്പുഴ കളക്ടറെ മാറ്റിയതില്‍ അമര്‍ഷമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. താന്‍ വണ്ടി ഓടിച്ച് പോകുമ്പോള്‍ ഒരു അപകടമുണ്ടായി എന്ന് കരുതി തനിക്കൊരിടത്തും ജീവിക്കാന്‍ പറ്റില്ല എന്നാണോ. ഇവിടെ കോടതിയുണ്ട്, കോടതി എന്നെ ശിക്ഷിച്ചോളും. കളക്ടര്‍ വണ്ടിയോടിച്ച് അപകടമുണ്ടായതില്‍ കോടതി ശിക്ഷിക്കും വരെ അയാളെ കുറ്റക്കാരനെന്ന് പറയാന്‍ അവകാശമില്ലെന്നും ബഷീര്‍ മരിച്ചതില്‍ തനിക്കും ദുഖമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതുകൊണ്ട് ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി ഒരിടത്തും പാടില്ലെന്ന് പറഞ്ഞ് മുസ്ലീം സമുദായം മാത്രം സമരം ചെയ്യുന്നതില്‍ ന്യായമെന്താണ് എന്നും പിസി ജോര്‍ജ് ചോദിച്ചു. പത്ത് ഹിന്ദുക്കളെ എങ്കിലും കൂട്ടണ്ടേ ഒപ്പം. വെറും വര്‍ഗീയമാക്കാമോ. ഇത്തരത്തില്‍ വര്‍ഗീയത വളര്‍ത്തിക്കൊണ്ട് വന്നാല്‍ അത് എവിടെ പോയി നില്‍ക്കും എന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.
പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

മുന്‍ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസകിന് ഇഡി നോട്ടീസ് അയച്ച സംഭവത്തിലും പിസി ജോര്‍ജ് പ്രതികരിച്ചു. അന്വേഷണത്തെ ഒരുതരത്തിലും ഭയക്കുന്നില്ല എന്ന് പറഞ്ഞതിന് ശേഷം തോമസ് ഐസക് കോടതിയെ സമീപിച്ചത് പരിഹാസ്യമാണ്. തോമസ് ഐസകിനെ വിഡി സതീശന്‍ ന്യായീകരിച്ച് രംഗത്ത് വന്നത് കേരളത്തിലെ മച്ചാന്‍ മച്ചാന്‍ കളിയുടെ ഭാഗമാണ്. ദില്ലിയില്‍ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് കൊണ്ട് സതീശന് ഇഡിയെ എതിര്‍ക്കാതെ വേറെ വഴിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications