രാഹുലിന്റെ യാത്ര പൂർത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരും: കെസി വേണുഗോപാല്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ കണ്ട് അസ്വസ്ഥത പൂണ്ടവർ അഴിച്ചുവിടുന്ന അസത്യങ്ങൾക്കും കുപ്രചാരണങ്ങൾക്കുമുള്ള മറുപടി യാത്രയിലുടനീളം തങ്ങളുടെ പങ്കാളിത്തത്തോടെ ജനങ്ങൾ നേരിട്ട് നൽകുമെന്ന് എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
കോൺഗ്രസിന്റെ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൊണ്ടാണ് രാഹുൽ ധരിച്ച ടീ ഷർട്ടും ബനിയനും ചൂണ്ടിക്കാട്ടി വിവാദം ഉയർത്തുന്നത്. ഇതാണോ രാജ്യം ഭരിക്കുന്ന പാർട്ടി ചെയ്യേണ്ടതെന്നും കെ സി വേണുഗോപാല്‍ ചോദിക്കുന്നു.

വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയാണ് കോൺഗ്രസിന്റെ യാത്ര. ജനങ്ങൾക്കിടയിൽ സ്നേഹം പടർത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. ഭാരത് ജോഡോ യാത്ര പ്രതീക്ഷിച്ചതിലും വലിയ വിജയം നേടിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ ഒരുമിപ്പിക്കാനല്ല ശ്രമിക്കുന്നത് നിയമം കൊണ്ടു പോലും ജനങ്ങളെ വിഭജിപ്പിക്കനാണ് ശ്രമിക്കുന്നത്. യാത്ര പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

വിസ്മയിപ്പിക്കുന്ന ജനപിന്തുണയോടെ 'ഭാരത് ജോഡോ യാത്ര' ഇന്ന് രാവിലെ മുതൽ കേരളത്തിൽ യാത്ര ആരംഭിച്ചു. തമിഴിൽ നിന്ന് മലയാളത്തിലേക്കുള്ള യാത്രയിലുടനീളം ഭാഷയ്ക്കും ദേശത്തിനും അതീതമായി ഭാരതമെന്ന ഒറ്റവികാരത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം അനേകലക്ഷം മനുഷ്യരാണ് തുടർച്ചയായ നാലാം ദിവസവും ചുവട് വെയ്ക്കുന്നത്.
പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍

വ്യത്യസ്ത സംസ്കാരങ്ങളിൽക്കൂടി, ഭാരതത്തിന് മാത്രം അവകാശപ്പെടാവുന്ന വൈവിധ്യങ്ങളെ തൊട്ടറിഞ്ഞുകൊണ്ടാണ് യാത്രയുടെ ഓരോ ചുവടുകളും. ആ വൈവിധ്യങ്ങളെയും ഭാരതത്തിന്റെ ആത്മാവിനെയും മുറിവേൽപ്പിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരായ ജനകീയ പ്രതിരോധം ഈ യാത്രയ്ക്കൊടുവിൽ ഉയർന്നുവരുന്നത് രാജ്യം കാണും. അതിനിടയിൽ അസ്വസ്ഥത പൂണ്ട് അവർ അഴിച്ചുവിടുന്ന അസത്യങ്ങൾക്കും കുപ്രചാരണങ്ങൾക്കുമുള്ള മറുപടി യാത്രയിലുടനീളം തങ്ങളുടെ പങ്കാളിത്തത്തോടെ ജനങ്ങൾ നേരിട്ട് നൽകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കേരളത്തിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് പാറശാലയിൽ ആവേശോജ്വലമായ സ്വീകരണം നൽകി. ഇന്ന് മുതൽ 19 ദിവസം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തും.വെറുപ്പും വിദ്വേഷവും വിതച്ച്, അതുണ്ടാക്കുന്ന അസ്വസ്ഥതകളെ രാഷ്ട്രീയമാക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരെയാണ്, കന്യാകുമാരിയിൽ ആരംഭിച്ച് കാശ്മീരിൽ അവസാനിക്കുന്ന ഈ യാത്രയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി.

കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കേരളത്തിൻ്റെ മതേതര മനസും ഒപ്പമുണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. മതേതരത്വത്തിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു ജനാധിപത്യ സംസ്കാരത്തെ കുറിച്ച് ശക്തമായി സംസാരിക്കുകയാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. ഇന്ത്യയെന്ന രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. ഈ കെട്ട കാലത്ത് അത് അനിവാര്യതയുമാണ്.

ആധുനിക ഇന്ത്യയെ നിർമ്മിച്ച കോൺഗ്രസെന്ന മഹാപ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാമെന്ന് സംഘപരിവാറോ മറ്റ് രാഷ്ട്രീയ എതിരാളികളോ സ്വപ്നം കാണേണ്ടതില്ല. കാരണം കോൺഗ്രസിന്റെ ചരിത്രം അതിജീവനത്തിന്റേതും ഉയർത്തെഴുന്നേൽപ്പിൻ്റേതുമാണ്.
കോൺഗ്രസ് മനുഷ്യരെ കേൾക്കുകയാണ്. അവരുടെ പ്രതീക്ഷകളെ പ്രതിഫലിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications