ശരണം വിളിയൊക്കെ കുറേ കേട്ടിട്ടുണ്ട്.. ഇതുകൊണ്ടൊന്നും പേടിക്കില്ല.. ശരണംവിളി പ്രതിഷേധക്കാരോട് പിണറായി
ചെങ്ങന്നൂര്‍: ശബരിമല വിഷയത്തില്‍ പ്രതിഷേധം കനപ്പിക്കുന്ന ബിജെപി സംസ്ഥാനത്ത് മന്ത്രിമാരെയും മുഖ്യമന്ത്രിയേയും വഴി തടഞ്ഞുളള പ്രതിഷേധത്തിലേക്ക് കടന്നിരിക്കുകയാണ്. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ അടക്കമുളള ബിജെപിക്കാര്‍ പ്രതിഷേധം നടത്തി. കെ സുരേന്ദ്രന്റെ അറസ്റ്റിന് എതിരെയാണ് വഴി തടയല്‍ പ്രതിഷേധം. പരിപാടി നടക്കുന്ന വേദിയിലേക്ക് നടത്തിയ ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞു.
ഭക്തയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തെന്ന് വ്യാജ പ്രചാരണം, പ്രചരിപ്പിക്കുന്നത് അക്ഷര കിഷോറിന്റെ ചിത്രം
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി 2000 വീടുകള്‍ സഹകരണ മേഖലയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജിലായിരുന്നു പരിപാടി.
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങവേ കെട്ടിടത്തിന് പുറത്ത് സ്ത്രീകളും യുവമോര്‍ച്ചാ പ്രവര്‍ത്തകരും ശരണം വിളി മുദ്രാവാക്യവുമായി പ്രതിഷേധം ഉയര്‍ത്തി. താന്‍ ശരണംവിളി ഒരുപാട് കണ്ടിട്ടുണ്ട് എന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡലകാലമല്ലേ ശരണം വിളിച്ചോട്ടെ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രസംഗത്തിലേക്ക് കടക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന വഴിക്ക് ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് മുഖ്യമന്ത്രിയെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കുന്നില്ല എന്ന് വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സമരം ശക്തമാക്കാനുള്ള ബിജെപിയുടെ നീക്കം.