വേട്ടയാടരുതെന്ന് അബ്ദുള്ളക്കുട്ടി; ദയകാണിക്കണം
കണ്ണൂര്‍: സരിത എസ് നായര്‍ നല്‍കിയ ബലാത്സംഗ കേസിന്റെ പേരില്‍ തന്നെ വേട്ടയാടരുതെന്ന് എപി അബ്ദുള്ളക്കുട്ടി എംഎല്‍എ. മാതൃഭൂമി ന്യൂസിനോടാണ് അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്.
എന്നോട് ദയ കാണിക്കണം. ദയവ് ചെയത് എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. കഴിഞ്ഞ മൂന്ന് മാസമായി ഞാനും എന്റെ കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഒരാളോടും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്- അബ്ദുള്ളക്കുട്ടി പറയുന്നു.

തന്റെ മക്കള്‍ കേരളത്തിലെ ഒരു സ്‌കൂളിലും പഠിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ തനിക്ക് കഴിയുന്നില്ല. ഭാര്യ ജോലിക്ക് പോകാന്‍ പോലും മടിക്കുകയായിരുന്നു.കുട്ടികളെ ഇപ്പോള്‍ മംഗലാപുരത്തെ സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്.
കേരളത്തിലെ ചില മാധ്യമങ്ങള്‍ കഴിഞ്ഞ മൂന്ന് മാസമായി തന്നെ വിചാരണ ചെയ്യുകയാണ്. ഒരു പൊതു പ്രവര്‍ത്തകനോടും ഇങ്ങനെ കാണിക്കരുതെന്നാണ് തന്റെ അപേക്ഷയെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
എംഎല്‍എ സ്ഥാനം ഉപേക്ഷിക്കണം എന്നാണ് ഭാര്യയും മക്കളും പറയുന്നത്. എന്ത് ചെയ്യും എന്നറിയില്ല. വലിയ പ്രതിസന്ധിയിലാണ് താന്‍ ഉള്ളതെന്നും അബ്ദുള്ളക്കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
കുറ്റം ചെയ്തവരോട് പോലും ഇങ്ങനെ കാണിക്കരുതെന്നാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. താന്‍ വീടും ഓഫീസും പൂട്ടി മംഗലാപുരത്തേക്ക് മുങ്ങി എന്ന ആരോപണം ശരിയല്ല. കുട്ടികളെ അവിടെ സ്‌കൂളില്‍ ചേര്‍ത്ത് വാടകക്ക് ഒരു വീടും എടുത്ത് താന്‍ മടങ്ങിയെത്തിയിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പറയുന്നു.
മുസ്ലീം ആയതുകൊണ്ടായിരിക്കും തന്റെ കുടുംബം ആത്മഹത്യ ചെയ്യാതിരുന്നതെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ആത്മഹത്യ ചെയ്യുന്നത് പാപമാണെന്നാണ് മുസ്ലീങ്ങളുടെ വിശ്വാസം. അത്രമാത്രം ക്രൂരവും നിന്ദ്യവുമായിട്ടാണ് തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടി, തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് സരിത എസ് നായരുടെ പരാതി. കഴിഞ്ഞ ദിവസം സരിത കോടതിയില്‍ ഹാജരായി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ അബ്ദുള്ളക്കുട്ടി ഒളിവില്‍ പോയി എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.












Click it and Unblock the Notifications