ഒരൊറ്റ ട്രാൻസ്ജൻഡറിനെയും കണ്ടുപോകരുതെന്ന് പോലീസിന്റെ തിട്ടൂരം; മർദ്ദനം... ഞെട്ടിക്കുന്ന ക്രൂരത!!
കൊച്ചി: ട്രാൻസ്ജെൻഡേർസിനു നേരെ വീണ്ടും അതിക്രമം. സിഐ അനന്തലാലിന്റെ നേതൃത്വത്തിലാണ് മർദ്ദനം. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ പോലും സമ്മതിക്കാതെ സിഐ മർദ്ദിച്ചെന്ന് ട്രാൻസ്ജേൻഡേഴ്സ് പറയുന്നു. ഒരൊറ്റ ട്രാന്‍സ്ജെന്‍ഡേഴ്സിനെയും എറണാകുളം ജില്ലയില്‍ കണ്ടുപോകരുതെന്ന് സിഐ അനന്തലാൽ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പരാതിപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് പേഴ്‌സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിച്ച പതിനഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകൾക്കെതിരെയാണ് പോലീസിന്റെ അതിക്രമം. ഇതിൽ ഒമ്പത് പേരെ വ്യാഴാഴ്ച വിട്ടയച്ചു. ആറ് പേരെ പിടിച്ചുപറി കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ പാര്‍വതിയുടെ പേഴ്‌സാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയ്ക്ക് യുവാവ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചത്. പ്രശ്‌നം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പ്രദേശത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ഓടിക്കൂടിയ നാട്ടുകാരെ പറഞ്ഞുവിട്ട ശേഷം അക്രമിയോടും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ട്രാൻസ്ജൻഡേർസ് പറഞ്ഞു.
രാത്രി 10 മണിയ്ക്ക് തന്റെ പേഴ്‌സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചയാളെ പൊലീസിലേല്‍പ്പിച്ച തങ്ങള്‍ക്കെതിരെ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പാര്‍വതി പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ബലൂണില്‍ വെള്ളം നിറച്ച് അതിനകത്ത് കല്ലിട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ എറിഞ്ഞതും ഇയാള്‍ തന്നെയാണെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ കല്ലെറിഞ്ഞ കുട്ടി ഇപ്പോള്‍ ചികിത്സയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ അഡ്വ അതിഥി പൂജ, ആന്‍ഡ്രിയ, ജാസ്മിന്‍ എന്നിവരടക്കം പതിനഞ്ചോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.