ദിലീപ് വീട്ടിൽ, 7 മണിക്കൂർ നീണ്ട റെയ്ഡ് പൂർണം, മൊബൈലും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും എട്ടാം പ്രതിയുമായ ദിലീപിന്റെ വീട്ടിലെ ക്രൈം ബ്രാഞ്ച് റെയ്ഡ് മണിക്കൂറുകള്‍ക്ക് ശേഷം അവസാനിച്ചു. ഹാർഡ് ഡിസ്കും മൊബൈൽ ഫോണും റെയ്ഡിൽ പിടിച്ചെടുത്തതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പോലീസ് നീക്കം.
അന്വേഷണ സംഘം എത്തിയതിന് പിന്നാലെ ദിലീപും വീട്ടിലേക്ക് എത്തി. ബാലചന്ദ്ര കുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്ന ഒരു തോക്ക് കൂടി കണ്ടെത്താനാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യാ മാധവനില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാനുളള ഗൂഢാലോചനാ കേസ് എന്നിവയുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് സംഘം ദിലീപിനെതിരെ തെളിവുകള്‍ തേടുന്നത്. ഒരേ സമയം ദിലീപുമായി ബന്ധപ്പെട്ട മൂന്നിടത്താണ് പരിശോധന. ആലുവ പറവൂര്‍ക്കവലയിലുളള ദിലീപിന്റെ വീടായ പത്മസരോവരം, ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീട്, ഇവരുടെ പ്രൊഡക്ഷന്‍ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുളള ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ 11.30തോട് കൂടിയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ആറ് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ദിലീപും കാവ്യാ മാധവനും അടക്കമുളളവര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. പിന്നീലെ ദിലീപിന്റെ സഹോദരി എത്തി വീട് തുറന്ന് നല്‍കി. ശേഷമാണ് ദിലീപ് വീട്ടിലേക്ക് എത്തിയത്.

ഉച്ചയ്ക്ക് 2.30തോട് കൂടി സ്വയം കാറോടിച്ചാണ് ദിലീപ് എത്തിയത്. ദിലീപിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ കൂടാതെ സൈബര്‍ വിദഗ്ധരും പരിശോധന നടത്തുന്ന സംഘത്തിലുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫീസിലെ റെയ്ഡ്. പൂട്ടിക്കിടന്ന ഓഫീസ് ജീവനക്കാരെ വിളിച്ച് വരുത്തി തുറപ്പിച്ചാണ് റെയ്ഡ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് അടക്കമുളളവര്‍ ഗൂഢാലോചന നടത്തി എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. ഈ സമയത്ത് ദിലീപിന്റെ പക്കല്‍ ഒരു തോക്ക് ഉണ്ടായിരുന്നതായും ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയതായാണ് സൂചന. ഈ തോക്ക് കണ്ടെത്തുക എന്ന ലക്ഷ്യം കൂടി അന്വേഷണ സംഘത്തിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പള്‍സര്‍ സുനിയും സംഘവും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും ദിലീപ് അത് വീട്ടില്‍ വെച്ച് കണ്ടുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതടക്കമുളള തെളിവുകള്‍ കൂടി കണ്ടെത്താനാണ് പോലീസ് ശ്രമം. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഈ ദൃശ്യങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ എത്തിയിരുന്നോ എന്ന് സൈബര്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.
Recommended Video

റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ എത്തിയിട്ടുണ്ട്. ഇവിടെ ഇരുപത് അംഗ സംഘമാണ് പരിശോധന നടത്തുന്നത്. അന്വേഷണ സംഘം കാവ്യാ മാധവനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ദിലീപിന്റെ വീട്ടിലുളള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്നുളള കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് റെയ്ഡ്.












Click it and Unblock the Notifications