ദിലീപ് ആശ്വസിക്കാൻ വരട്ടെ; ഒന്നും തീർന്നിട്ടില്ല, ആവശ്യമെങ്കിൽ മൊഴി വീണ്ടും പരിശോധിക്കും!!
കൊച്ചി: ആവശ്യമെങ്കിൽ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കുമെന്ന് പോലീസ്. നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ ബുധനാഴ്ച ഉച്ചയ്ക്ക് ആലുവ പോലീസ് സ്റ്റേഷനിലെത്തിയ ദിലീപും നാദിർഷയും വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കാണ് മടങ്ങിയത്. ഒരു പകല്‍ കടന്ന് അര്‍ധരാത്രിവരെ പതിമൂന്നുമണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴിയെടുത്തത്. വീണ്ടും വിളിപ്പിക്കുമെന്ന് പറഞ്ഞാണ് ദിലീപിനെയും നാദിർഷയെയും പോലീസ് വിട്ടയച്ച്ത്.
കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പോലീസ് വിശദീകരണം തേടി. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും വ്യാഴാഴ്ച അമ്മ ജനറൽ ബോഡി മീറ്റിങിൽ പങ്കെടുക്കുമെന്നും ദിലീപ് പറഞ്ഞു. ഒരു പകല്‍ കടന്ന് അര്‍ധരാത്രിവരെ പതിമൂന്നുമണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴിയെടുത്തത്.
ദിലീപിന്റെ നിലപാട് ഇങ്ങനെ...
പള്‍സര്‍ സുനിയും സംഘവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൊഴി എടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നാണ് ദിലീപിന്റെ നിലപാട്.
ദിലീപിന്റെ വാദം തള്ളി പോലീസ്
ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മൊഴിയെടുക്കാനാണെന്ന ദിലീപിന്റെ വാദം തള്ളിയിരുന്നു.
ഗൂഡാലോചന
നടിയെ ആക്രമിച്ച കേസിന്റെ ഗുഢാലോചന അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിഷയമാണെന്നും കൂടുതല്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും പോലീസ് വിശദീകരിച്ചു.
ചോദ്യം ചെയ്യലിൽ കടന്നുവന്ന കാര്യങ്ങൾ....
ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി ഉണ്ടായെന്ന് പറയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍ സുനിയുടെ ഭീഷണികത്തിലെയും ഫോൺവിളികളിലെയും ആരോപണങ്ങൾ, ദിലീപ് നടിയുടെ അവസരം നിഷേധിച്ചതുമായുള്ള ആരോപണങ്ങൾ തുടങ്ങിയവയെല്ലാം പോലീസിന്റെ ചോദ്യങ്ങളിൽ കടന്നുവന്നു എന്നാണ് മനേരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ആർക്കും ക്ലീൻ ചിറ്റില്ല
ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കാനല്ല അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തതെന്ന് റൂറല്‍ എസ്പി എവി ജോർജ് പ്രതികരിച്ചു. ആവശ്യമെങ്കിൽ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ പരാതിയിൽ കേസില്ല
ഇത്രയധികം നേരം ചോദ്യംചെയ്തെങ്കിലും തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയില്‍ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല.
ഉച്ചയ്ക്ക് അകത്ത് പോയ ആളെ കണ്ടില്ല
നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നാടകീയതയോടെ നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരനും രാത്രി 12 മണിക്കുശേഷം എത്തിയിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കഴിഞ്ഞശേഷമാണ് സിദ്ദീഖ് എത്തിയത്.
സിദ്ദിഖ് എത്തിയത് സഹപ്രവർത്തകനായതുകൊണ്ട് മാത്രം
ദിലീപും നാദിര്‍ഷായും സഹപ്രവര്‍ത്തകര്‍ അല്ലേ, എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാണ് എത്തിയതെന്നാണ് സിദ്ദീഖ് പ്രതികരിച്ചത്. താരസംഘടനയായ അമ്മയുടെ തീരുമാന പ്രകാരമാണോ എത്തിയതെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു സിദ്ദീഖിന്റെ മറുപടി.
ചോദ്യം ചെയ്തത് ഉന്നതർ
എഡിജിപി ബി സന്ധ്യ, എറണാകുളം റൂറല്‍ എസ്പി എ.വി ജോര്‍ജ്, അന്വേഷണോദ്യഗസ്ഥന്‍ പെരുമ്പാവൂര്‍ സിഐ ബിജു പൗലോസ് എന്നിവരാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രണ്ടുപേരില്‍ നിന്നും വെവ്വേറെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
മൊഴിയെടുക്കലെന്ന് ആവർത്തിച്ച് ദിലീപ്
അന്വേഷണം തൃപ്തികരമാണ്. ആത്മവിശ്വാസത്തോടെയാണ് താന്‍ മടങ്ങുന്നതെന്നും ദിലീപ് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കൊടുത്ത ബ്ലാക്ക് മെയിലിങ് പരാതിയെക്കുറിച്ചും നടിയെ ആക്രമിച്ചതിനെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. സത്യം വരേണ്ടത് തന്റെ കൂടി ആവശ്യമാണ്. ചോദ്യം ചെയ്യലല്ലാ, മൊഴിയെടുക്കലാണ് നടന്നത്. ഇതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.