'അനാവശ്യ പരിപാടികളിൽ പൊലീസുകാർ പങ്കെടുക്കരുത്'; വീഴ്ചകൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രി;
തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകിച്ച് യൂണിഫോമിലായിരിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മോൻസൺ കേസിൽ ഉൾപ്പട്ടെ ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പരോക്ഷ മുന്നറിയിപ്പായിരുന്നു അത്. ഉദ്യോഗസ്ഥർ സൂക്ഷ്മത കാണിക്കണം. അനാവശ്യ പരിപാടികളിൽ പൊലീസുദ്യോഗസ്ഥർ പങ്കെടുക്കാൻ പാടില്ല. രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് അവഗണിക്കരുത്.

അതേസമയം, ഹണിട്രാപ്പിലെ വീഴ്ചകൾ എന്തുകൊണ്ട് സംഭവിക്കുന്നുവെന്ന് ചോദിച്ച മുഖ്യമന്ത്രി ആധുനിക സാങ്കേതികവിദ്യ വളർന്നത് പൊലീസ് അറിഞ്ഞില്ലെയെന്നും ചോദിച്ചു. ലോക്ഡൗണിലെ പൊലീസിൻ്റെ പിഴയീടാക്കലും കൊവിഡ് കാലത്തെ പ്രവർത്തനത്തിന് ശേഷമുണ്ടായ ചില നടപടികളും സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത് ആവർത്തിക്കരുതെന്നും നിർദ്ദേശം നൽകി.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

പൊലീസിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നേരിട്ട് വിളിച്ച യോഗത്തിൽ നിർദ്ദേശങ്ങളും ഉപദേശങ്ങളുമാണ് നൽകിയത്. നേരത്തെ ഓൺലൈൻ മുഖേന യോഗം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് നേരിട്ടുള്ള യോഗമാക്കി മാറ്റുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനും പുതിയ ഡിജിപി അനിൽകാന്ത് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിനു ശേഷവുമുള്ള അവലോകനയോഗമാണ് പൊലീസ് ആസ്ഥാനത്ത് നടന്നത്.

പൊലീസ് ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുകയായിരുന്നു. സ്റ്റേഷൻ്റെ ചുമതലയുള്ള എസ്എച്ച്ഒമാർ മുതലുള്ള ഉന്നത ഉദ്യോഗസ്ഥർ വിവിധ ജില്ലകളിൽ നിന്ന് ഓൺലൈനിലൂടെയും പങ്കെടുത്തു. ഡിജിപി അനിൽകാന്ത് വാർഷിക അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനമായും പൊലീസിൻ്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ നല്ല നിലയ്ക്കുള്ള ഇടപ്പെടലാണുണ്ടാകേണ്ടതെന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. പൊലീസിൻ്റെ വീഴ്ചകളെ അക്കമിട്ടു നിരത്തി മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകിച്ച് യൂണിഫോമിലായിരിക്കുമ്പോൾ ജാഗ്രത പുലർത്തണം. ഉദ്യോഗസ്ഥർ സൂക്ഷ്മത കാണിക്കണം. മോൻസൺ കേസ് ഓർമിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ മുന്നറിയിപ്പ്. മുൻ ഡിജിപിയും, എഡിജിപിയും, ഐജിയും, മറ്റ് ഉദ്യോഗസ്ഥരുമൊക്കെ വഴിവിട്ട് മോൻസൺ മാവുങ്കലുമായി ബന്ധം സ്ഥാപിച്ചത് പൊലീസിനാകെ നാണക്കേടുണ്ടാക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുതെന്നും ആളുകളുമായി ഇടപഴകുമ്പോൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.

മുകളിൽ എല്ലാം അറിയുന്നുണ്ടെന്ന ധാരണ എല്ലാവർക്കും ഉണ്ടാകണം. ഉന്നത ഉദ്യോഗസ്ഥരുടെ കൃത്യമായ മേൽനോട്ടം പൊലീസിൻ്റെ പ്രവർത്തനങ്ങളിൽ അനിവാര്യമാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. അഴിമതിക്കാരെയും റിയൽ എസ്റ്റേറ്റ് മാഫിയക്കാരെയും പൊലീസിൽ നിന്ന് തുടച്ചുനീക്കാൻ സർക്കാർ ഇടപെടുമെന്നും മുന്നറിയിപ്പ് നൽകി. സ്ത്രീധന പീഡന പരാതികൾ സംബന്ധിച്ച് വേഗത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഡിഐജിമാരെ ഏൽപ്പിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊലീസുകാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലത്തടക്കം നടത്തിയ പൊലീസിൻ്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. എന്നാൽ, അതിനു ശേഷം അങ്ങിങ്ങായി പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ ലഘൂകരിക്കരുതെന്നും ഓരോ വീഴ്ചകളും തിരുത്തി പ്രവർത്തനം മെച്ചപ്പെടുത്തി മുന്നോട്ടു പോകണമെന്നും നിർദ്ദേശിച്ചു.

കസ്റ്റഡിയിലെടുക്കുന്നവരെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തിക്കുമ്പോൾ അകാരണമായി മർദ്ദിക്കുക, പാരിപ്പള്ളിയിൽ പൊലീസ് മീൻകുട്ട തട്ടി തെറിപ്പിച്ച സംഭവം, ആറ്റിങ്ങലിലെ പിങ്ക് പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച തുടങ്ങിയവയെ മുഖ്യമന്ത്രി പേരെടുത്തു പറഞ്ഞു ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോടുള്ള പൊലീസിൻ്റെ പ്രവർത്തനം മികച്ചതാക്കണമെന്നും നിർദ്ദേശിച്ചു. അടുത്തിടെ ഹൈക്കോടതി പോലും പൊലീസിൻ്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുകയും ശേഷം ഡിജിപി പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് സർക്കുലർ പുറത്തിറക്കുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ നല്ല നിലയ്ക്കുള്ള മാറ്റമാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അതിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. പരാതിക്കാരോട് പൊലീസ് മാന്യമായി പെരുമാറണം. എല്ലാ പരാതികൾക്കും കൃത്യമായി രസീത് നൽകണമെന്നും അദ്ദേഹം പറഞ്ഞു. മോൻസൺ മാവുങ്കൽ കേസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപ്പെടൽ, പൊലീസ് ഉൾപ്പെട്ട ഹണിട്രാപ്പ് കേസും, ആറ്റിങ്ങലിൽ ഐ എസ് ആർ ഒ യുടെ കൂറ്റൻ ടാങ്കറുകൾ കാണാനെത്തിയ പെൺകുട്ടിയെയും അച്ഛനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പൊലീസിൻ്റെ ക്രൂരത അടക്കം അടുത്തിടെ പൊലീസ് ഉൾപ്പെട്ട വിവാദ പരമ്പരകൾ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി സമഗ്രമായ യോഗം വിളിച്ചത്.

മോൻസൺ മാവുങ്കലും മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും തമ്മിലെ ബന്ധത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് സർക്കാരിനെ കുടുക്കിയിരുന്നു. ഇതിന് പിന്നാലെ കൊച്ചി മെട്രോ എം ഡി കൂടിയായ ബഹ്റ അവധിയിൽ പ്രവേശിച്ചതും വൻ വിവാദമായിരുന്നു. ഇൻ്റലിജൻസ് റിപ്പോർട്ടുണ്ടായിട്ടും മോൺസൻ്റെ വീടുകൾക്ക് സംരക്ഷണമൊരുക്കാൻ ബെഹ്റ നിർദ്ദേശിച്ചതടക്കം വിവാദങ്ങളായി കത്തിപടർന്നു.

സർവീസിൽ നിന്ന് വിരമിച്ച മുൻ ഡിഐജി സുരേന്ദ്രൻ, ഐ ജി ഗോകുലത്ത് ലക്ഷ്മൺ എന്നിവരുടെ വഴിവിട്ട ഇടപെടലും പങ്കുമൊക്കെ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലക്ഷ്മൺ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായി വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു.മോൻസൺനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണം പുറത്തുവന്നതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എസ്പിമാർ മുതലുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ മതിയെന്ന് ഉച്ചയോടെ അറിയിപ്പ് വന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. അറിയിപ്പ് നൽകിയതിലെ ആശയകുഴപ്പമാണെന്ന് പറഞ്ഞ് പിന്നീട് എസ്എച്ച്ഒ മാർ മുതൽ ഡിജിപി വരെയെന്നാക്കി തിരുത്തി എല്ലാവരോടും പങ്കെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.












Click it and Unblock the Notifications