തെളിവെടുപ്പ് ടൂര്‍!! പോലിസ് ദാസനും വിജയനും കളിക്കുന്നു; കോയമ്പത്തൂര്‍ വിട്ട് വാഗമണിലേക്ക്, ഫോണെവിടെ?
കോയമ്പത്തൂരില്‍ നിന്ന് സുനിയും വിജീഷും ബൈക്കിലാണത്രെ വാഗമണിലെത്തിയത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി പോലിസ് തെളിവെടുപ്പ് തുടരുന്നു. കോയമ്പത്തൂരില്‍ പ്രതി താമസിച്ചെന്ന് കരുതുന്ന വീട്ടിലെത്തി തെളിവെടുത്തതിന് പിന്നാലെ പോലിസ് പോയത് ഇടുക്കിയിലെ വാഗമണിലേക്ക്. സുനിയും കൂട്ടാളി വിജീഷും ഇവിടെയെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
കോയമ്പത്തൂരില്‍ നിന്ന് സുനിയും വിജീഷും ബൈക്കിലാണത്രെ വാഗമണിലെത്തിയത്. കോയമ്പത്തൂരില്‍ സുരക്ഷിതമല്ലെന്ന തോന്നലുണ്ടായതിനെ തുടര്‍ന്നാണ് വാഗമണിലേക്ക് പോയതെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു. ഇവിടെ ഇവര്‍ ഭക്ഷണം വാങ്ങിയ ഹോട്ടലിലും പോലിസ് തെളിവെടുപ്പ് നടത്തി.
സുനിയും വിജീഷും ഭക്ഷണം കഴിച്ച ഹോട്ടലിന്റെ ഉടമ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനാണ് പോലിസ് ശ്രമിക്കുന്നത്. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ പോലിസിന് തിരിച്ചടിയാവും.
ഫോണിന്റെയും ഗൂഢാലോചനയുടെയും കാര്യത്തില്‍ സുനി ഇടക്കിടെ മൊഴി മാറ്റി പറയുന്നത് പോലിസിനെ കുഴക്കുന്നുണ്ട്. തുടര്‍ന്നാണ് സുനി ഒളിവില്‍ കഴിയവെ പോയെന്ന് പറയുന്ന എല്ലാ പ്രദേശങ്ങൡും പോലിസ് തെളിവെടുപ്പിനെത്തുന്നത്. എന്നാല്‍ വാഗമണില്‍ നിന്നു കാര്യമായ തുമ്പൊന്നും പോലിസിന് ലഭിച്ചില്ലെന്നാണ് വിവരം.
നടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ കാറില്‍ വച്ച് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും അതില്‍ ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്താലേ പോലിസിന്റെ വാദം ശരിയാവൂ. ഫോണ്‍ കണ്ടെടുക്കാനായില്ലെങ്കില്‍ എല്ലാം പാളും.
നടിയുടെ ഫോട്ടോകളും വീഡിയോകളുമെടുത്തിട്ടുണ്ടെന്നാണ് നേരത്തെ അറസ്റ്റിലായ മണികണ്ഠന്‍ പറഞ്ഞിരിക്കുന്നത്. നടിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. അത് കണ്ടെടുക്കാനായില്ലെങ്കില്‍ പോലിസിന്റെ വാദത്തിന് അടിസ്ഥാനമുണ്ടാവില്ല.
കോയമ്പത്തൂരില്‍ തെളിവെടുപ്പ് നടത്തിയ പോലിസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്ന് ഫോണും ലാപ്‌ടോപ്പും കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണല്ലെന്നാണ് വിവരം.
കോയമ്പത്തൂരില്‍ നിന്ന് കണ്ടെടുത്ത ഫോണ്‍, പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍, നടിയുടെ മൊഴില്‍ പറയുന്ന വെള്ള കവറുള്ള ഫോണ്‍ തുടങ്ങി വിവിധ ഫോണുകള്‍ സംബന്ധിച്ച മൊഴികളാണുള്ളത്. ഇതില്‍ ഏത് ഫോണാണ് പ്രതി ദൃശ്യം പകര്‍ത്താന്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല.
മാര്‍ച്ച് അഞ്ച് വരെയാണ് പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. അതിന് മുമ്പ് മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും. അതുകൊണ്ടാണ് പ്രതികള്‍ പോയെന്ന് പറയുന്ന എല്ലാ സ്ഥലങ്ങളിലും പോലിസ് തിരച്ചില്‍ നടത്തുന്നത്.
ഇനി അഭിഭാഷകന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഫോണ്‍ ശാസ്ത്രീയമായി പരിശോധിക്കുന്ന കാര്യം പോലിസിന്റെ പരിഗണനയിലാണ്. സുനി ഉപയോഗിച്ചെന്ന് പറയുന്ന ഫോണുമായി സാമ്യമുള്ള ഫോണാണിത്. ഫോണില്‍ പകര്‍ത്തിയ രംഗങ്ങള്‍ പ്രതികള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അത് വീണ്ടെടുക്കാന്‍ സാധിക്കും.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫോണ്‍ വെണ്ണലയിലെ അഴുക്കുചാലിലേക്കിട്ടുവെന്നാണ് സുനി ആദ്യം നല്‍കിയ മൊഴി. ഇതനുസരിച്ച് പോലിസ് ഓട അരിച്ചുപെറുക്കിയെങ്കിലും ഫോണ്‍ കിട്ടിയില്ല. സുനി മൊഴി മാറ്റിപ്പറഞ്ഞ് കബളിപ്പിക്കുകയാണോ എന്നും പോലിസിന് സംശയമുണ്ട്. പ്രതി മൊഴി മാറ്റുന്നത് അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണെന്നാണ് കരുതുന്നത്.