ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ള മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ല; മറ നീക്കി വരുന്നത് ആഭ്യന്തര കലഹം?
തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിലെ നിഭാഗീയത മറനീക്കി പുറത്തു വരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞതോടെയാണ് ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം മറനീക്കി പുറത്ത് വരുന്നത്.
ചെങ്ങന്നൂരിൽ ബിജെപി കുമ്മനം രാജശേഖരനെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പിഎസ് ശ്രീധരൻ പിള്ള് സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താൻ പിൻമാറിയിട്ടില്ലെന്ന് ശ്രീധരൻ പിള്ള അറിയിച്ചത് ബിജെപിക്കുള്ളിലെ വിഭാഗീയതയുടെ തെളിവാണെന്നാണ് സൂചനകൾ.
ഇത്തവണ വിജഡയിച്ചു കയറും
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിസ്മയം തീര്‍ത്ത മണ്ഡലത്തില്‍ ഇത്തവണ ബിജെപി ജയിച്ചു കയറുമെന്നും, സ്ഥാനാര്‍ത്ഥി നിര്‍ണയം ,മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമായിരിക്കുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയത് ആറായിരം വോട്ട് മാത്രം. എന്നാല്‍ 2016 ല്‍ വോട്ട്, 43000 ല്‍ എത്തിച്ചത് പിഎസ് ശ്രീധരന്‍പിള്ളയായിരുന്നു.
ശ്രീധരൻ പിള്ളയുടെ മനസ് ചെങ്ങന്നൂരിൽ തന്നെ
എന്‍എസ്എസ്സിനും സഭാ നേതൃത്വത്തിനും കൃത്യമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പിഎസ് ശ്രീധരന്‍പിള്ളയായിരിക്കും കൂടുതല്‍ സ്വീകാര്യന്‍. 2016 ല്‍ മണ്ഡലത്തില്‍ ബിജെപിക്കുണ്ടായ നേട്ടം ആരും കാണാതെ പോകരുതെന്നാണ് ശ്രീധരന്‍പിള്ളയുടെ ഓര്‍മ്മപ്പെടുത്തല്‍. അദ്ദേഹത്തിന്റെ മനസ്സ് ചെങ്ങന്നൂരിൽ തന്നെയാണെന്ന് വ്യക്തമാണ്.
ബിജെപി മൂന്നാം സ്ഥാനത്ത്
സിപിഎം നേതാവ് കെകെ രാമചന്ദ്രൻ നായരുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റാണ് ചെങ്ങന്നൂരിലേത്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പിസി വിഷ്ണുനാഥ് രണ്ടാം സ്ഥാനത്തും. ബിജെപി മൂന്നാം സ്ഥാനത്തുമായിരുന്നു.
ക്യാമ്പിൽ ഉയർന്ന് വന്ന പേര് ശ്രീധരൻ പിള്ളയുടേത്
ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ് വന്നതുമുതല്‍ ബിജെപി ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്ന പേര് ശ്രീധരന്‍പിള്ളയുടേതായിരുന്നു. തൊട്ടു പുറകേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേരും എംടി രമേശിന്റെ പേരും, ചില ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നു.
'താൻ തന്നെ സ്ഥാനാർത്ഥി'
അതിനെ തുടര്‍ന്നാണ് പിഎസ് ശ്രീധരന്‍പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന വാര്‍ത്ത പ്രചരിച്ചതും. എന്നാല്‍ ഊഹാപോഹങ്ങളെ കാറ്റില്‍ പറത്തി താനാണ് ചെങ്ങന്നൂരില്‍ മത്സരിക്കാന്‍ യോഗ്യനെന്ന് ശ്രീധരന്‍പിള്ള പറഞ്ഞുവെക്കുകയാണ്.