നിപ്പാ വൈറസ് രോഗം പടർന്നു പിടിച്ചതോടെ ബസ്സുകളിൽ ആളുകൾ കയറാത്ത അവസ്ഥ: ബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ഉടമകൾ
വടകര:പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് മൂലം ദുരിതമനുഭവിക്കുന്ന ബസ്സുടമകൾക്ക് നിപ വൈറസ് രോഗം പടർന്നു പിടിച്ചതോടെ ബസ്സുകളിൽ ആളുകൾ കയറാത്ത അവസ്ഥ സംജാത മായതായും ദിനം പ്രതി വലിയ നഷ്ട്ടം സഹിച്ചാണ് സർവ്വീസ് നടത്തുന്നതെന്നും വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിപ്പ വൈറസ് കാരണം വടകര നിന്നും പേരാമ്പ്ര ,പയ്യോളി,ചാനിയംകടവ്,കുറ്റിയാടി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസ്സുകളിൽ ആളുകൾ കയറാൻ മടിക്കുകയാണ്.ഇത് കാരണം നാൽപത്തി അഞ്ചോളം ബസ്സുകൾ സർവീസ് നടത്തുന്ന പേരാമ്പ്രയിലേക്ക് ഇപ്പോൾ 12 ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.
65 ഓളം സർവ്വീസുകൾ നടത്തുന്ന കുറ്റ്യാടിയിലേക്ക് 25 ഓളം ബസ്സുകൾ സർവ്വീസ് നിർത്തിയതായും ഭാരവാഹികൾ പറഞ്ഞു. വർഷം തോറും ഇൻഷുറൻസ് പ്രീമിയവും,ടാക്സും,ദിനം പ്രതി ഡീസലിനും,സ്പെയർ പാർട്സിനും,ടയറുകൾക്കും വില വർദ്ധിക്കുന്നത് കാരണം ബസ് ചാർജ് വർദ്ധനവ് ഉടമകൾക്ക് ഗുണം ചെയ്തില്ലെന്നും ഉടമകൾ പറഞ്ഞു.ഒരു തൊഴിലാളിക്ക് ലഭിക്കുന്ന വേതനം പോലും ഉടമയ്ക്ക് ലഭിക്കാത്ത അവസ്ഥയിൽ അടുത്ത ദിവസം തന്നെ സ്വകാര്യ ബസ്സുകൾ ഒന്നൊന്നായി സർവ്വീസിൽ നിന്നും പിൻവലിയുമെന്നും ഇവർ വ്യക്തമാക്കി.ഇതിനു പുറമെ റൂട്ട് ബസ്സുകൾക്ക് മുന്നിലും,പിന്നിലുമായി ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് യാത്രക്കാരെ വിളിച്ചുകയറ്റി പാരലൽ സർവ്വീസ് നടത്തുന്ന ഓട്ടോ,ടാക്സി എന്നിവക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്ത മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് സ്റ്റാന്റുകളിൽ കയറി ബസ്സുകൾ പരിശോധിച്ച് പിഴ ചുമത്തുകയാണെന്നും ഇതിന്റെ ഫലമായി ഈ വ്യവസായം പ്രതിസന്ധിയിൽ ആയിരിക്കയാണെന്നും ഇവർ ആരോപിച്ചു.
Recommended Video
പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ട് വരികയും,വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർദ്ധിപ്പിക്കുകയും ചെയ്ത് മറ്റു സംസ്ഥാന മാതൃകയിൽ റഗുലേറ്റിങ് അതോറിറ്റി കേരളത്തിലും നടപ്പിലാക്കി അനുകൂല സാഹചര്യം സൃഷ്ടിച്ചാൽ മാത്രമേ സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് കെ.കെ.ഗോപാലൻ നമ്പ്യാർ,സെക്രട്ടറി ടി.എം.ദാമോദരൻ,സംസ്ഥാന കമ്മറ്റി അംഗം എം.കെ.ഗോപാലൻ,പി.പി,പ്രസീത് ബാബു എന്നിവർ പങ്കെടുത്തു.