പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയുമെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്ന് എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ. പാര്‍ടിക്ക് മെച്ചപ്പെട്ട സ്ഥാനാര്‍ഥി ഉണ്ടാകും. സി പി എമ്മിന്റെ കാര്യം സി പി എം തീരുമാനിക്കും. ധൃതിയും വേവലാതിയും ഞങ്ങള്‍ക്കില്ലെന്നും ജയരാജൻ പറഞ്ഞു.
'തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാഹചര്യം ആരാഞ്ഞില്ല. വിവിധ പാര്‍ടികളുമായി തീയതിയുടെ കാര്യത്തില്‍ കൂടിയാലോചന നടന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതിയില്‍ തെറ്റൊന്നുമില്ല. അതേസമയം, രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വ്യക്തിഹത്യ നടത്തുകയാണ്. മാധ്യമങ്ങള്‍ ഇത്തരം തെറ്റായ പ്രവണതകളില്‍ നിന്ന് പിന്മാറണം.

മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. ശത്രുതവെച്ച് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണ്. ജനങ്ങളില്‍ സംശയമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിത്. കുടിപ്പക തീര്‍ക്കാന്‍ സമനില തെറ്റിയ ചില മാധ്യമങ്ങൾ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്', ജയരാജൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 10 മുതൽ 17 വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ആഗസ്റ്റ് 18 ന് നടക്കും. 21 നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. മണർക്കാട് പള്ളി പെരുന്നാൾ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം കോൺഗ്രസും സിപിഎമ്മും ഉന്നയിച്ചിരുന്നു. സെപ്റ്റംബർ 1 മുതൽ 8 വരെ തീയതികളിലാണ് മണർകാട് എട്ട് നോമ്പ് പെരുനാൾ ഈ തീയതികളിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയാൽ തടസം നേരിടുമെന്നായിരുന്നു പാർട്ടികളുടെ വാദം.
അതിനിടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് യുഡിഫ് തിരഞ്ഞെടുപ്പ് പ്രചരണം വേഗത്തിലാക്കി കഴിഞ്ഞു. ഉടൻ തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളേയും പ്രഖ്യാപിക്കുമെന്നാണ് സി പി എം വ്യക്തമാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി ആരെന്നാണ് എന്ന ആകാംക്ഷ നിലനിൽക്കുന്നുണ്ട്. തുടക്കത്തിൽ ജെയ്ക്ക് സി തോമസിന്റെ പേര് സി പി എം പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വതന്ത്രനെ മത്സരിപ്പിച്ചേക്കുമെന്ന സാധ്യതയാണ് പിന്നീട് ചർച്ചയായത്. എന്നാൽ ഇതും സി പി എം നേതാക്കൾ നിഷേധിക്കുകയാണ്. പാർട്ടി സ്ഥാനാർത്ഥിയെ തന്നെ പ്രഖ്യാപിക്കുമെന്നും വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതൃത്വം പറയുന്നത്.












Click it and Unblock the Notifications