തിരുവനന്തപുരത്ത് റാഗിംഗ് പേടിച്ച് ഒളിച്ചോടിയ ദന്തൽ വിദ്യാത്ഥികളെവിടെ ??
തിരുവനന്തപുരം: റാഗിംഗിനിരയായി ഒളിച്ചോടിയ വട്ടപ്പാറ പിഎംഎസ് ദന്തല്‍ കോളേജിലെ മൂന്ന് വിദ്യാർത്ഥികളെ കുറിച്ച് എത്ര അന്വേഷിച്ചിട്ടും പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. വെഞ്ഞാറമൂട് നിരഞ്ജനം കണ്ട്രാംപൊയ്‌കയിൽ സുമരാജ്-അനീഷ ദമ്പതികളുടെ മകൻ ഗോവിന്ദ് എ.എസ്(20), കായംകുളം പെരിങ്ങാല നെടുവമ്പിൽ സിദ്ധിക്- സൽമത്ത് ദമ്പതികളുടെ മകൻ അബ്ദുള്ള. എസ്(20), തിരുവനന്തപുരം മണക്കാട്, കൊഞ്ചിറ യു.പി സ്കൂളിന് സമീപം അൻസാരി-ഷൈന ദമ്പതികളുടെ മകൻ മുഹമ്മദ് ഇസ്ലാം(20) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്.ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുകയാണ് . ബുധനാഴ്ച നടന്ന ഇന്റേണൽ പരീക്ഷ എഴുതാതെയാണ് ഒന്നാം വര്ഷ വിദ്യാര്ത്ഥികളായ മൂന്നുപേരും ഒളിച്ചോടിയത്.
കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ പീഡനംകാരണമാണ് തങ്ങളുടെ വിദ്യാർത്ഥികൾ നാടുവിട്ടതെന്നും ഉടനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

കോളേജിലെ സീനിയർ വിദ്യാർത്ഥികൾ തങ്ങളെ റാഗിംഗിന്റെ പേരിൽ സഹപാഠികളുടെ മുന്നിൽവച്ച് പലപ്പോഴും പിഡിപ്പിക്കുമായിരുന്നെന്ന് മൂവരും മുമ്പ് രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, സീനിയർ വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതരോട് പരാതിപ്പെടരുതെന്നും , തങ്ങളുടെ പഠനത്തെ അത് ബാധിക്കുമെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നതായി രക്ഷിതാക്കൾ അറിയിച്ചു.
ഈമാസം 16ന് നടന്ന ഇന്റേണൽ പരീക്ഷയ്ക്കുശേഷം മൂവരേയും കോളേജിലെ നാലാം വർഷ വിദ്യാർത്ഥികൾ ഉപദ്രവിച്ചു. 18ന് നടക്കുന്ന പരീക്ഷയ്ക്ക് വരരുതെന്നും കോളേജിൽ കണ്ടുപോയാൽപ്പിന്നെ ഇവിടെ പഠിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികൾ രക്ഷിതാക്കളോട് അറിയിച്ചിരുന്നു. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ നാടുവിട്ടതെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടു.












Click it and Unblock the Notifications