കാവ്യയെ മോചിപ്പിച്ച' ബുദ്ധി ദിലീപിന് വേണ്ടിയും..! കോടതിയിലെ തീപാറിയ പോരാട്ടം, അഞ്ചാം അങ്കം ജയിച്ചു
കൊച്ചി: ജനകീയ കോടതിയില്‍ മാത്രമല്ല, ഒടുവില്‍ നീതിന്യായ കോടതിയിലും വിജയം ദിലീപിനെ തേടിയെത്തിയിരിക്കുന്നു. അങ്ങനെ 85 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം ജനപ്രിയന്‍ പുറത്തേക്ക് ഇറങ്ങുകയാണ്. കര്‍ശന ഉപാധികളോടെ ആണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. രാമന്‍പിള്ളയ്ക്ക് സാധിക്കാത്തത് ഒടുവില്‍ രാമന്‍പിള്ളയ്ക്ക് സാധിച്ചിരിക്കുന്നു. എത്രയൊക്കെ തടയാന്‍ ശ്രമിച്ചിട്ടും പ്രോസിക്യൂഷന് ഒടുവില്‍ നിരാശ മാത്രം.

പാഴായ ശ്രമങ്ങൾ
അഡ്വക്കേറ്റ് രാം കുമാര്‍ വഴി ആദ്യം അങ്കമാലി കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിന് വേണ്ടി ദിലീപ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ഒടുക്കം ദിലീപ് രാം കുമാറിനെ മാറ്റി രാമന്‍പിള്ളയെ നിയോഗിച്ചു. കാവ്യാ മാധവന്റെ വിവാഹ മോചനക്കേസിലെ എതിര്‍ഭാഗം വക്കീലായിരുന്നു രാമന്‍പിള്ള.

നാല് തവണ തിരിച്ചടി
രാമന്‍പിള്ള വന്ന ശേഷവും ജാമ്യത്തിന് ദിലീപിന് തിരിച്ചടി നേരിട്ടു. ഒടുവില്‍ അഞ്ചാമത്തെ ശ്രമമാണ് വിജയം കണ്ടിരിക്കുന്നത്. പുതിയ തെളിവുകളും വാദങ്ങളും നിരത്തിയ പ്രോസിക്യൂഷന്‍ നീക്കം അമ്പേ പരാജയപ്പെട്ടു പോയിരിക്കുന്നു.

ചൂടേറിയ വാദങ്ങൾ
പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. കേസ് അന്വേഷണത്തിന്റെ വിവരങ്ങളൊന്നും പോലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ല. തന്റെ മേല്‍ ചാര്‍ത്തിയ കുറ്റം എന്താണെന്ന് അറിയാത്ത സാഹചര്യമാണ് ദിലീപിന് ഉള്ളത്.

സ്വാഭാവിക ജാമ്യത്തിന് അര്‍ഹൻ
കേസ് അന്വേഷണം അവസാന ഘട്ടത്തില്‍ നില്‍ക്കുകയാണ് എന്നും അതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണ് എന്നുമള്ള രാമന്‍ പിള്ളയുടെ വാദം അംഗീകരിച്ച് കൊണ്ടാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മാത്രമല്ല മൊബൈല്‍ അടക്കമുള്ളവ പോലീസിന് കണ്ടെത്താന്‍ സാധിക്കാത്തതും ദിലീപിന് നേട്ടമായി.

മൊബൈൽ കിട്ടാത്തത് വീഴ്ച
പ്രധാന തെളിവായ മൊബൈല്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ അത് പോലീസിന്റെ വീഴ്ചയാണെന്ന് പ്രതിഭാഗം വാദിച്ചു. പള്‍സര്‍ സുനി പോലീസിന്റെ ദൈവമായി മാറിയിരിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുകയുണ്ടായി.

പഠിച്ച പണി പതിനെട്ടും
ദിലീപിന് ജാമ്യം നല്‍കരുതെന്ന് ഉറച്ച നിലപാടിലായിരുന്നു പ്രോസിക്യൂഷന്‍. പുതിയ തെളിവുകള്‍ അടക്കം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ദിലീപിന്റെ ജാമ്യം തടയാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

എന്തിനാണ് വന്നതെന്ന് കോടതി
സെപ്റ്റംബര്‍ 19ന് ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെയ്ക്കുന്നതിനിടെ എന്തിനാണ് ജാമ്യം തേടി വീണ്ടും വന്നത് എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. നേരത്തെ ജാമ്യം തള്ളാനുണ്ടായ സാഹചര്യം മാറിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.

പ്രതീക്ഷ തെറ്റിച്ച വിധി
ഈ സഹചര്യത്തില്‍ ദിലീപിന് സുനില്‍ പി തോമസിന്റെ ബെഞ്ച് ജാമ്യം നല്‍കില്ല എന്ന് തന്നെയായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ അന്വേഷണം അവസാന ഘട്ടത്തിലാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കോടതി ജാമ്യം നല്‍കിയിരിക്കുകയാണ്.

കുറ്റപത്രത്തിന് തട
90 ദിവസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപചത്രം സമര്‍പ്പിക്കാനാണ് പോലീസ് ലക്ഷ്യമിട്ടിരുന്നത്. ആ നീക്കത്തിനാണ് ജാമ്യം തടയിട്ടിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചുവെങ്കില്‍ ദിലീപ് വിചാരണ തടവുകാരനായി തുടരേണ്ടി വരുമായിരുന്നു.

കർശന ഉപാധികൾ
ചട്ടപ്രകാരം ജാമ്യം ലഭിക്കേണ്ട കാലാവധി പൂര്‍ത്തിയാവാന്‍ ഇനി 5 ദിവസം മാത്രമാണ് ഉള്ളത്. അതിനിടെയാണ് ജാമ്യം അനുവദിച്ച് വിധി വന്നിരിക്കുന്നത്. പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണയെ തടസ്സപ്പെടുത്തരുത് എന്നീ കര്‍ശന ഉപാധികള്‍ കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

ഇനിയും രഹസ്യമൊഴി
അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സിനിമാ രംഗത്തെ ചിലരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. റിമി ടോമി അടക്കം 21 പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുണ്ട് എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications