മണിയേക്കുറിച്ചെത്ര കത്താ.!! കിട്ടുന്നതെല്ലാം യെച്ചൂരിക്കും... ഉള്ളിലോ???
എംഎം മണി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി. കൊലപാതക കേസ് പ്രതിയായ എംഎം മണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം: എല്‍ഡിഫ് മന്ത്രിസഭയിലെ തിളങ്ങുന്ന താരം ഇപ്പോള്‍ എംഎം മണിയാണ്. ഇടുക്കിയില്‍ നിന്നും മലയിറങ്ങി വന്ന സാക്ഷാല്‍ മണിയാശാന്‍. മന്ത്രിയാകുന്നതിനു മുമ്പു തന്നെ മണിയാശാന്‍ താരമായിരുന്നു. മണിയാശാന്റെ വണ്‍... ടൂ... ത്രീ... പ്രയോഗമായിരുന്നു ആശാനെ താരമാക്കിയത്. ഇപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുന്നതും അതു തന്നെ.
കത്തെഴുത്ത് ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ മാത്രം നില്‍ക്കുന്ന ഒരു ആചാരമാണ്. അങ്ങനെയെങ്കില്‍ ഈ അടുത്ത കാലത്തായി ഏറ്റവുമധികം കത്തുകള്‍ക്ക് വിഷയമായ താരമായി എംഎം മണിയെ തെരഞ്ഞെടുക്കേണ്ടി വരും. എന്നാല്‍ കത്ത് കിട്ടിയ താരം സാക്ഷാല്‍ യെച്ചൂരിയാണ്. ഏറ്റവും ഒടുവിലെ കത്ത് എഴുതിയത് പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ്. വിഷയം എംഎം മണി തന്നെ. എഴുതിയത് യെച്ചൂരിക്കും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത്. വിഷയം എംഎം മണി തന്നെയാണ്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. മണിയുടെ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കത്ത്.
കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് ഉത്കണ്ഠ ഉളവാക്കുന്ന കാര്യമാണെന്നാണ് ചെന്നിത്തലയുടെ പക്ഷം. യെച്ചൂരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ഇതുപോലുള്ള കാര്യങ്ങളില്‍ സ്വീകരിക്കാറുള്ള നിലപാടിന് എതിരാണിതെന്നും രമേശ് ചെന്നിത്തല തന്റെ കത്തില്‍ പറയു
എംഎം മണി വിഷയത്തില്‍ ചെന്നിത്തലയുടെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല. ഒരുപക്ഷെ, ഇന്ത്യയില്‍ ഇതാദ്യമായിരിക്കും കൊലക്കേസില്‍ വിചാരണ ചെയ്യപ്പെടുന്ന വ്യക്തി മന്ത്രിയായി തുടരുന്നതെന്നും ചെന്നിത്തലയുടെ കത്തിലുണ്ട്. അഞ്ചേരി ബേബി വധക്കേസില്‍ രണ്ടാം പ്രതിയാണ് എംഎം മണി.
എംഎം മണി വിഷയത്തില്‍ യെച്ചൂരിക്ക് ലഭിക്കുന്ന രണ്ടാമത്തെ കത്താണിത്. ആദ്യ കത്ത് സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയായിരുന്നു. എംഎം മണിയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനായിരുന്നു കത്ത് നല്‍കിയത്. എന്നാല്‍ അങ്ങനെയൊരു കത്ത് തനിക്കു കിട്ടിയില്ലെന്നാണ് യെച്ചൂരി പറഞ്ഞത്.