'യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി സിപിഎം, ഈ പാര്‍ട്ടിയെ ജനം ബഹിഷ്‌കരിക്കണം' ?
യുവതിയെ പീഡിപ്പിച്ച്, ശേഷം പോലീസുകാരെ ഉപയോഗിച്ച് ഇരയോട് ക്രൂരമായി പെരുമാറുകയും ചെയ്ത നേതാവിനെ കൗണ്‍സിലറാക്കിയ സിപിഎമ്മാണ് പ്രതിപട്ടികയില്‍ ഒന്നാമതെന്ന് മുരളീധരന്‍ ആരോപിക്കുന്നു.
തിരുവന്തപുരം: ഒന്നിലധികം തവണ കൂട്ടബലാത്സംഗത്തിനു വിധേയമാക്കി തൃശൂരിലെ യുവതിക്ക് അനുഭവിക്കേണ്ടിവന്ന എല്ലാ ക്രൂരതയിലും ഒന്നാം പ്രതി സിപിഎമ്മാണെന്ന് ബിജെപി ദേശീയസമതി അംഗം വി മുരളീധരന്‍. യുവതിയെ പീഡിപ്പിച്ച് അതിനുശേഷം പോലീസുകാരെ ഉപയോഗിച്ച് ഇരയോട് ക്രൂരമായി പെരുമാറുകയും ചെയ്ത നേതാവിനെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിച്ച് കൗണ്‍സിലറാക്കിയ സിപിഎമ്മാണ് പ്രതിപട്ടികയില്‍ ഒന്നാമതെന്ന് മുരളീധരന്‍ ആരോപിക്കുന്നു.
എല്ലാ അധമപ്രവര്‍ത്തിയുടേയും കേന്ദ്രമായി ജീര്‍ണിച്ചിരിക്കുന്ന സിപിഎമ്മിനെ ജനം ബഹിഷ്‌കരിക്കണം. 2014ല്‍ പീഢനം നടന്ന് രണ്ടു വര്‍ഷത്തിനു ശേഷമാണ് സംഭവം പുറത്തറിയുന്നത്. 2014ല്‍ ഇവര്‍ കൊടുത്ത കേസില്‍നിന്ന് പിന്മാറാന്‍ സിപിഎം. നേതാവിന്റെ നേതൃത്വത്തില്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി. മൊഴി മാറ്റിപ്പറയാന്‍ പേരാമംഗലം സിഐ സമ്മര്‍ദം ചെലുത്തി. പ്രതികള്‍ മക്കളെ കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ യുവതി മൊഴി മാറ്റിയത്.
മജിസ്‌ട്രേറ്റിനു മുന്നില്‍ തിരുത്തിപ്പറയേണ്ട മൊഴി യുഡിഎഫ് ഭരണത്തിനു കീഴിലുള്ള പോലീസാണ് യുവതിയെ പഠിപ്പിച്ചത്. പോലീസുതന്നെ ഇടപെട്ട് മൊഴിമാറ്റിച്ച് കേസ് ദുര്‍ബലപ്പെടുത്തുകയായിരുന്നെന്ന് ഇരയായ പെണ്‍കുട്ടിതന്നെ പറയുന്നു. ആരോപണവിധേയനായിട്ടും പിഎന്‍ ജയന്തനെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിച്ച് കൗണ്‍സിറാക്കാന്‍ തീരുമാനിച്ചതുതന്നെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സിപിഎം പിന്തുണ നല്‍കുന്നു എന്നതിനു തെളിവാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തുന്നു.
സിപിഎം. നേതാവ് ബലാത്സംഗം ചെയ്ത യുവതിക്ക്, പരാതി കൊടുത്തതിന് പോലീസുകാരില്‍നിന്ന് അതിക്രൂരമായ മാനസിക പീഢനമാണ് ഏല്‍ക്കേണ്ടിവന്നത്. ഇരയോടുപോലും ദയയില്ലാതെ പെരുമാറിയ പേരാമംഗലം സിഐയെ സര്‍വീസില്‍നിന്നു പിരിച്ചുവിടണം. സംഭവം വെളിച്ചത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബലാത്സംഗം നടത്തിയ പ്രതിയെ പുറത്താക്കാന്‍ സിപിഎം തയാറായിട്ടില്ല.
ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ പീഢനത്തിന് ഇരയായ കുടുംബത്തിന് സംരക്ഷണം കൊടുക്കേണ്ടവര്‍ ആ കുടുംബത്തിന് ഊരുവിലക്കാണ് ഏര്‍പ്പെടുത്തിയത്. സിപിഎം. എല്ലാ കൊള്ളരുതമായ്മകളുടേയും പര്യായമാണ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. കൗണ്‍സിലര്‍ കൂട്ടബലാത്സംഗ ചെയ്‌തെന്ന വിവരം ഇരതന്നെ പുറത്തുപറയുമ്പോള്‍ ആരോപണവിധേയനെ പാര്‍ട്ടി ഏര്യാ കമ്മറ്റി ഓഫീസില്‍ വിളിച്ചിരുത്തി ചര്‍ച്ച നടത്തുകയാണ് നേതാക്കള്‍ ചെയ്യുന്നത്. എല്ലാ വൃത്തികേടുകളുടേയും പര്യായമായി മാറിയ ഈ പാര്‍ട്ടിയെ ബഹിഷ്‌കരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.