മഞ്ജു വാര്യര്‍ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങൾ.. തീരുമാനം മഞ്ജു തന്നെയെടുക്കും! രമ്യ വെളിപ്പെടുത്തുന്നു
മലയാള സിനിമയിലും സംഘടനാ സംവിധാനങ്ങളിലും പുരുഷാധിപത്യമുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. സിനിമാക്കാർ പറയാനും അംഗീകരിക്കാനും മടിയും ഭയവും കാട്ടുന്ന ഒരു യാഥാർത്ഥ്യം. എന്നാൽ രാജാവ് നഗ്നനാണ് എന്ന് പൊതുമധ്യത്തിൽ ഉറക്കെ വിളിച്ച് പറഞ്ഞ് ഞെട്ടിക്കുകയാണ് വിമൻ ഇൻ സിനിമ കലക്ടീവിലെ ഉശിരുള്ള പെണ്ണുങ്ങൾ.
അവർ മലയാള സിനിമാത്തമ്പുരാക്കന്മാർ ഇന്നേവരെ കേട്ടിരിക്കാൻ സാധ്യതയില്ലാത്ത സമത്വമെന്നും തുല്യ വേതനമെന്നുമൊക്കെ പറയുന്നു. പല കോട്ട കൊത്തളങ്ങളും ഇതിനകം തന്നെ വിറച്ച് തുടങ്ങിയിട്ടുണ്ട്. ദിലീപിനെ തിരിച്ചെടുത്തതിലും എഎംഎംഎയുടെ നിലപാടുകളിലും പ്രതിഷേധിച്ച് രാജിവെച്ച നാല് നടിമാരിൽ ഒരാളായ രമ്യ നമ്പീശൻ അമ്മയുടെ പൊയ്മുഖം തുറന്ന് കാട്ടി രംഗത്ത് വന്നിരിക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്കിലെ രമ്യയുടെ വാക്കുകൾ ഇങ്ങനെയാണ്:

ദിലീപിനെ തിരിച്ചെടുക്കാൻ പാടില്ലായിരുന്നു
എഎംഎംഎയുമായി ബന്ധപ്പെട്ട വിഷയത്തെ വ്യക്തികളിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യമില്ല. എന്നാല്‍ ഒരു സംഘടന എന്ന നിലയ്ക്ക് ദിലീപിനെ തിരിച്ച് കൊണ്ടുവരിക എന്ന തീരുമാനം അമ്മ എടുക്കാന്‍ പാടില്ലായിരുന്നു. ഭാവിയില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായാലും സംഘടന ഈ നിലപാട് തന്നെയല്ലേ എടുക്കുക എന്നൊരു ഭയം ഉണ്ട്. ദിലീപ് ഇപ്പോഴും ആരോപണ വിധേയന്‍ തന്നെയാണ്. പുറത്താക്കിയ സാഹചര്യവും ഇന്നത്തേതും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ല.

എന്തുകൊണ്ട് തിരിച്ചെടുത്തു
എന്തുകൊണ്ട് ഇത്ര പെട്ടെന്ന് തിരിച്ചെടുത്തു എന്ന സംശയമാണ് ഉള്ളത്. അജണ്ടയില്‍ ഇല്ലാതെ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു ദിലീപിനെ തിരിച്ചെടുത്തത്. അത്തരമൊരു നിരുത്തരവാദപരമായ തീരുമാനം തന്നെ ഞെട്ടിച്ചു. ഞങ്ങള്‍ നാല് പേര് പോയി പോരടിച്ച് വേണമോ സംഘടനയ്ക്ക് തീരുമാനമെടുക്കാന്‍. അടിസ്ഥാനപരമായ ചില മൂല്യങ്ങളില്ലേ. ഞങ്ങള്‍ ഫൈറ്റ് ചെയ്തിട്ടും ഭൂരിപക്ഷ തീരുമാനം ഇതാണെന്ന് അവര്‍ പറഞ്ഞാല്‍ പിന്നെ അതിലെന്ത് അര്‍ത്ഥമാണുള്ളത്.

ഒരു വർഷം മറച്ച് വെച്ചു
ദിലീപിനെ പുറത്താക്കിയ തീരുമാനം റദ്ദാക്കിയ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ താന്‍ പങ്കെടുത്തിട്ടില്ല. പൃഥ്വിരാജും പങ്കെടുത്തിട്ടില്ല എന്നാണ് തന്റെ അറിവ്. താന്‍ സ്ഥലത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. പുറത്താക്കല്‍ തീരുമാനം റദ്ദാക്കിയത് തന്നെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിയുന്നത്. ദിലീപിനെ പുറത്താക്കിയതിന് ശേഷമുള്ള ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.

യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല
തനിക്ക് മലയാളത്തില്‍ അവസരങ്ങള്‍ ഇല്ലാത്തത് കൊണ്ട് മറ്റ് ഭാഷകളിലെ തിരക്കുകളില്‍ ആയതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. ഇത്തരമൊരു നീക്കം അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് എന്തെങ്കിലുമൊരു സൂചന ലഭിച്ചിരുന്നുവെങ്കില്‍ നേരത്തെ തന്നെ പ്രതിഷേധം അറിയിക്കുമായിരുന്നു. പക്ഷേ ഒരു വര്‍ഷമായി തങ്ങളില്‍ നിന്നും അക്കാര്യം മറച്ച് വെച്ചു. അമ്മയുടെ യോഗങ്ങളില്‍ പങ്കെടുത്താലും നമ്മുടെ ശബ്ദങ്ങള്‍ അവിടെ മുങ്ങിപ്പോവുകയാണ്.

വേതനം ചോദിച്ചതിന് പുറത്താക്കി
താന്‍ അര്‍ഹിക്കുന്ന പ്രതിഫലം ചോദിച്ചത് കൊണ്ടും സ്‌ക്രിപ്റ്റ് ചോദിക്കുന്നത് കൊണ്ടും മൂന്ന് വര്‍ഷമായി മലയാളത്തില്‍ തനിക്ക് അവസരങ്ങളില്ല. എല്ലാ പ്രതിഷേധങ്ങളും അടക്കിപ്പിടിച്ച് മിണ്ടാതിരുന്നാല്‍ നമ്മള്‍ നല്ല കുട്ടിയാണ്. നമ്മള്‍ പ്രതികരിച്ചാല്‍ ചീത്തക്കുട്ടിയാവുന്നു. ഇവിടുത്തെ നായകന്മാര്‍ വാങ്ങുന്നതിന്‌റെ പകുതിയുടെ പകുതി പോലും വേതനം നടിമാര്‍ ചോദിക്കുന്നില്ല. അര്‍ഹിക്കുന്ന വേതനം ചോദിക്കുമ്പോഴാണ് ജോലി നിഷേധിക്കപ്പെടുന്നത്.

തോറ്റ് കൊടുക്കാന്‍ തയ്യാറല്ല
സിനിമയിലെ പ്രമുഖര്‍ മറുപക്ഷത്താണ് എന്നതിനെക്കുറിച്ച് ഭയമില്ല. ഇനിയും മലയാളത്തില്‍ സിനിമ ചെയ്യും എന്നതൊരു വെല്ലുവിളിയാണ്. ഇനിയും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാം. എന്നാല്‍ തോറ്റ് കൊടുക്കാന്‍ തയ്യാറല്ല. ഇവിടെ തുല്യത ഉണ്ടെന്ന് അവര്‍ ആവര്‍ത്തിക്കുമ്പോഴും അതുണ്ടെന്ന് തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ദിലീപിനെ എന്തുകൊണ്ട് തിരിച്ചെടുത്തു എന്നതിന്റെ കാരണം അവരാണ് വിശദീകരിക്കേണ്ടത്.

ദിലീപ് അതിശക്തനാണ്
ദിലീപിനെ തിരിച്ചെടുക്കാന്‍ കൂടെ നിന്ന നൂറോളം നടിമാരെ ആരെയും കുറ്റം പറയുന്നില്ല. കാരണം അവരുടെ അവസ്ഥ അങ്ങനെയാണ്. എതിര്‍ശബ്ദം ഉയര്‍ത്താന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു അന്തരീക്ഷമല്ല താരസംഘടനയ്ക്ക് അകത്തുള്ളത്. ദിലീപ് അതിശക്തനാണ് എന്നത് തന്നെയാണ് ഈ തിരിച്ചെടുക്കലിന് പിന്നിലെന്നാണ് കരുതുന്നത്. യഥാര്‍ത്ഥ കാരണം എന്താണെന്ന് അമ്മ തന്നെ വെളിപ്പെടുത്തണം.

വാക്കുകൾ പ്രവൃത്തിയിലും കാണിക്കണം
എന്ത് ക്രിമിനല്‍ കുറ്റകൃത്യം ചെയ്താലും തങ്ങള്‍ സംരക്ഷിക്കും എന്ന സന്ദേശമാണ് അമ്മ നല്‍കുന്നത്. നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കട്ട. എന്നാല്‍ സുരക്ഷ ആവശ്യമുള്ളവര്‍ക്ക് വേണം അത് കൊടുക്കാന്‍. അവള്‍ക്കൊപ്പം എന്ന് പറയുന്നത് പ്രവൃത്തിയില്‍ കൂടി കാണിക്കാന്‍ തയ്യാറാവണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അമ്മ ഒരിക്കല്‍ പോലും അവള്‍ക്കൊപ്പം നിന്നിട്ടില്ല. സംഭവം ഉണ്ടായപ്പോള്‍ വ്യക്തികള്‍ പലരും സന്ദര്‍ശിച്ചിരുന്നു എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.

മോശമായി പ്രതികരിച്ചവർ
അത് മാത്രമല്ല പലരുടേയും പ്രതികരണങ്ങള്‍ ആക്രമണത്തെ അതിജീവിച്ച നടിയെ വേദനിപ്പിച്ചിട്ടേ ഉള്ളൂ. രാഷ്ട്രീയ നേതാക്കള്‍ വരെ വളരെ മോശമായി പ്രതികരിച്ചിട്ടുണ്ട്. നടിയും കുറ്റാരോപിതനും ഒരുമിച്ച് ആ സംഘടനയില്‍ ഇരിക്കുക എന്നതില്‍ ഒരു പ്രശ്‌നവും അവര്‍ക്ക് തോന്നുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നു. ഈ ഭൂരിപക്ഷത്തിന്റെ പിന്തുണ എന്ന് അവര്‍ പറയുന്നതല്ല ജനാധിപത്യം.

കരിവാരിത്തേക്കാൻ ശ്രമം
തങ്ങളെ കരിവാരി തേക്കാനാണ് ഗണേഷ് കുമാര്‍ ശ്രമിച്ചത്. പെണ്‍കുട്ടികള്‍ പ്രശ്‌നക്കാരാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. തങ്ങള്‍ മലയാളത്തില്‍ സജീവമല്ലെന്ന് പറയുന്നു. എത്ര നിരുത്തരവാദികളാണ് അവരെന്ന് വീണ്ടും തെളിയുകയാണ്. തങ്ങള്‍ എങ്ങനെയാണ് മലയാളത്തില്‍ സജീവമല്ലാത്തത് എന്നത് കൂടി ഓര്‍ക്കണം. കാര്യങ്ങള്‍ തുറന്ന് പറയുന്നത് കൊണ്ട് ഇവിടെ അവസരം കിട്ടുന്നില്ല എന്നതാണ് കാരണം.

ആരെയും ഭയപ്പെടുന്നില്ല
ഒരു സംഘടനയ്ക്ക് അകത്ത് നില്‍ക്കുമ്പോള്‍ വ്യക്തിപരമായി അപമാനിക്കുന്നതിനോട് യോജിക്കുന്നില്ല. അവര്‍ ചെയ്യുന്നത് അവരുടെ നിലവാരത്തെ കാണിക്കുന്നു. 25 വര്‍ഷമായുള്ള സംഘടനയേക്കാളും മെച്ചപ്പെട്ടതാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ 50ല്‍ അധികം അംഗങ്ങളുണ്ട്. ആരെയും ഭയപ്പെടുന്നില്ല. സിനിമയില്‍ തുല്യതയും നീതിയും വേണമെന്ന് കരുതുന്ന എല്ലാവരേയും ഡബ്ല്യൂസിസിയിലേക്ക് സ്വാഗതം ചെയ്യുന്നു.

എല്ലാവർക്കും നിലപാടുകളുണ്ട്
ആരുടേയും നിലപാടുകളെ അടിച്ചമര്‍ത്തുകയെന്നതല്ല ഡബ്ല്യൂസിസിയുടെ നിലപാട്. രാജിവെയ്ക്കാത്ത നടിമാര്‍ക്ക് തോന്നിയത് അതിനകത്ത് നിന്ന് തന്നെ പ്രതിഷേധം ഉയര്‍ത്തണം എന്നാണ്. അതവര്‍ക്ക് ചെയ്യാനുള്ള എല്ലാ അവകാശവുമുണ്ട്. മഞ്ജു വാര്യര്‍ക്ക് ഡബ്ല്യൂസിസിയുടെ എല്ലാ പിന്തുണയുമുണ്ട്. മഞ്ജു വാര്യരുടെ വ്യക്തിപരമായ വിഷയങ്ങള്‍ക്ക് സംഘടന പിന്തുണ നല്‍കുന്നു. ആരുടെ മേലിലും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല.

മഞ്ജു വാര്യർ സ്വയം തീരുമാനിക്കട്ടെ
ഈ വിവാദത്തില്‍ പ്രതികരിക്കാത്തതിന് മഞ്ജു വാര്യര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടാവും. അത് അവര്‍ തന്നെ പറയേണ്ടതുണ്ട്. മഞ്ജു വാര്യര്‍ സമയമെടുത്ത് തന്റെ തീരുമാനമെടുക്കട്ടേ. വ്യക്തിപരമായി പല പ്രശ്‌നങ്ങളും മഞ്ജു വാര്യര്‍ നേരിടുന്നുണ്ടാവണം. അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവര്‍ക്ക് സമയം നല്‍കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡബ്ല്യൂസിസി ജനാധിപത്യപരമാണ്. ഭൂരിപക്ഷ തീരുമാനം സമൂഹത്തിന് എതിരാണെങ്കില്‍ അത് സംഘടന എടുക്കില്ല.

പിന്തുണയ്ക്കാതെ താരങ്ങൾ
മലയാളത്തിലെ നടന്മാരില്‍ നിന്നും ഒട്ടും തന്നെ പിന്തുണ ലഭിക്കുന്നില്ല. അക്കൂട്ടില്‍ പൃഥ്വിരാജ് മാത്രമാണ് നിലപാട് വ്യക്തമാക്കിയത്. ഇതൊട്ടും ശരിയാണെന്ന് തോന്നുന്നില്ല. തമിഴില്‍ നിന്ന് പോലും ഇതില്‍ക്കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്. ഭയമില്ലാതെ ഇവിടെ ജോലി ചെയ്യാനാവണം. പുതിയ കുട്ടികള്‍ പറയുന്നത് പലതും കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോവുകയാണ്.

തെളിവായി ഫോൺ സംഭാഷണം
അഡ്ജസ്റ്റ്‌മെന്റ്, കോംപ്രമൈസ് പോലുള്ള വാക്കുകള്‍ക്ക് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അവസരങ്ങള്‍ക്ക് വേണ്ടി വഴങ്ങണം എന്ന് പറയുന്ന സ്ഥിതി ഇന്നും മലയാള സിനിമയില്‍ ഉണ്ട്. റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ പോലുമുണ്ട്. ആ കുട്ടിയുടെ സമ്മതമില്ലാതെ അത് പുറത്ത് പറയാന്‍ പറ്റില്ല. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കപ്പെടണം എന്നതിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടം.
പോയിന്റ് ബ്ലാങ്ക്
പോയിന്റ് ബ്ലാങ്ക് പൂർണരൂപം കാണാം












Click it and Unblock the Notifications