റിമയുടെ പൊരിച്ചമീൻ പരാതി ഒരു വെറും പരിഭവമല്ല.. ഗർഭപാത്രത്തിൽ തുടങ്ങി മുലയൂട്ടൽ വരെ വിവേചനം!
കോഴിക്കോട്: പൊരിച്ച മീനാണ് സോഷ്യൽ മീഡിയയിലെ ട്രോളുകളിലെ ഇപ്പോഴത്തെ ട്രെൻഡ്. വീടിനകത്ത് പോലും പെൺകുട്ടികളെ രണ്ടാം തരക്കാരായി കാണുന്നതിനെക്കുറിച്ച് പറയാൻ റിമ കല്ലിങ്കൽ ഉദാഹരണമായി എടുത്ത് ഈ പൊരിച്ച മീനിനെ ആയിരുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കിട്ടാതെ, പുരുഷന്മാർക്ക് വേണ്ടി മാത്രം വീതം വെച്ച് പോകുന്ന പൊരിച്ച മീൻ പറയുന്ന രാഷ്ട്രീയം മനസ്സിലാവാത്തവരാണ് സോഷ്യൽ മീഡിയയിൽ തെറിവിളിയുമായി ഇറങ്ങിയിരിക്കുന്നത്. പൊരിച്ച മീനിൽ മാത്രമല്ല, മുലയൂട്ടലിലും ഉണ്ട് ആ വേർതിരിവ് എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് അനുപമ ആനങ്ങാട്. അനുപമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
ജിത്തുവിനെ ചുട്ട് കൊന്ന ശേഷം ശരീരഭാഗങ്ങൾ അടർത്തി മാറ്റി!! ജയയുടേത് സമാനതകളില്ലാത്ത ക്രൂരത!
ഗർഭപാത്രത്തിൽ തുടങ്ങുന്ന വിവേചനം
പെൺജീവിതം: 'പൊരിച്ചമീൻ കിട്ടാത്തതിന് ഫെമിനിസ്റ്റായവൾ' എന്ന പരിഹാസങ്ങൾ പലതും കണ്ടു, റിമ കല്ലിങ്കലിനെ ടാർഗറ്റ് ചെയ്ത്.കുറച്ചുനാൾ മുമ്പ് മുലയൂട്ടലിനെ പറ്റി ഒരു പോസ്റ്റ് ഇട്ടപ്പോൾ അതിലൊരാൾ വന്നു പറഞ്ഞതോർക്കുന്നു. നാട്ടുനടപ്പ്, പെൺകുട്ടികൾക്ക് ഒന്നരവയസ്സുവരെയും ആൺകുട്ടികൾക്ക് രണ്ടുവയസ്സുവരെയും മുലയൂട്ടണമെന്നാണ് എന്ന്.പെൺഭ്രൂണഹത്യ വഴി ഗർഭപാത്രത്തിൽ തുടങ്ങുന്ന വിവേചനമാണ് പെൺകുട്ടികളോട്!
മുലപ്പാലിലും വേർതിരിവ്
അതുകഴിഞ്ഞ് മുലപ്പാലിന്റെ കാര്യത്തിലും രണ്ടു നിയമങ്ങളാണ്. പെൺകുട്ടിക്ക് ആൺകുട്ടിയേക്കാൾ ആറുമാസം മുമ്പേ മുലയൂട്ടൽ നിർത്താമെന്നാണത്രേ നാട്ടുനടപ്പ്! ഇന്ത്യയിൽ, മുലയൂട്ടൽ ആൺകുട്ടികൾക്ക് കൂടുതൽ കാലവും പെൺകുട്ടികൾക്ക് കുറവുമാണ് എന്നൊരു പഠനറിപ്പോർട്ടും പറയുന്നു; ഇതാകട്ടെ കൂടുതൽ പെൺകുഞ്ഞുങ്ങളുള്ള വീടുകളിൽ കൂടുതൽ രൂക്ഷവുമാണ്. ലോകാരോഗ്യസംഘടന പറയുന്നത് ആറുമാസം വരെ മുലപ്പാൽ മാത്രം, ഒരു വയസ്സുവരെ പ്രധാനപോഷക ഉറവിടം മുലപ്പാൽ, രണ്ടു വയസ്സുവരെ സപ്ലിമെന്റ് ആയി മുലപ്പാൽ എന്നാണ്; ലിംഗവ്യത്യാസമില്ല!
ആ പരാതി പരിഭവം അല്ല
അതായത്, നിങ്ങൾ പരിഹസിക്കുന്ന ആ പൊരിച്ചമീൻ പരാതി ഒരു വെറും പരിഭവമല്ല! ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട്ടിലെ ഒരു പ്രധാന ഇൻഡക്സ് ആണ് ആരോഗ്യം. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള പോഷകാഹാരക്കുറവിന്റെ വ്യത്യാസം അതിലൊരു പ്രധാനഘടകമാണ്. മൊത്തം ജെൻഡർ ഗാപ് ഇൻഡക്സിൽ ഇന്ത്യ പുറകിൽ നിൽക്കുന്നതിന്റെ പ്രധാനകാരണം രണ്ടു സൂചകങ്ങളാണ്; ഒന്ന്, 'Health and Survival index' (141-മത്); മറ്റൊന്ന്, Economic Participation and Opportunities for Women (139-മത്). ആകെ 144 രാജ്യങ്ങളിൽ ആണിത്.
ആഹാരത്തിലെ വിവേചനം
ആരോഗ്യസൂചികയിൽ 144 രാജ്യങ്ങളിൽ 141 ആണ് ഇന്ത്യയുടെ സ്ഥാനം; അതായത് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ആരോഗ്യനിലവാരം ഏറ്റവും മോശമായിരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ! പരിമിതവിഭവശേഷിയുള്ള വീടുകളിലാകട്ടെ, ആഹാരത്തിലെ വിവേചനം കൂടുതൽ പ്രഹരശേഷിയുള്ളതുമാണ്. പെൺകുട്ടികളുടെ ആഹാരത്തിലെ പോഷകത്തോടൊപ്പം അളവും വല്ലാതെ കുറയും. ഇന്ത്യയിൽ പെൺകുട്ടികളുടെ ശിശുമരണനിരക്ക് ആൺകുട്ടികളേക്കാൾ വളരെ കൂടുതൽ ആണെന്നാണ് റിപ്പോർട്ട്.
നിങ്ങൾക്ക് തമാശ
ആരോഗ്യസൂചികയിൽ ഇന്ത്യയുടെ സ്ഥാനം പുറകിലാണെന്നതിലത്ഭുതമില്ല; കാരണം ഊണ്മേശയിൽ 'എന്തുകൊണ്ടെനിക്കു മാത്രം മീനില്ല' എന്ന് സങ്കടപ്പെടുന്ന കൊച്ചുപെൺകുട്ടി നിങ്ങൾക്ക് പരിഹാസപാത്രമാണ്! പെൺകുട്ടികളുടെ ആഹാരം ആൺകുട്ടികളെ അപേക്ഷിച്ച് നിലവാരം കുറഞ്ഞതാകുന്നത് നിങ്ങൾ അത്രത്തോളം നോർമലൈസ് ചെയ്തുവെച്ചിട്ടുണ്ട്. അത്തരം വ്യവസ്ഥാപിതരീതികൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നത് നിങ്ങൾക്ക് ചിരിയുണർത്തുന്ന തമാശയാണ്.
നിങ്ങൾ കുത്തിവെക്കുന്ന ബോധം
നിങ്ങളുടെ തീന്മേശയിലും മകന് പൊരിച്ചമീനും മുട്ടയും മകൾക്ക് മീൻകറിയുടെ ചാറും ആയിരിക്കാം; അതിനെ മകൾ ചോദ്യം ചെയ്താൽ ആ കൊച്ചുകുഞ്ഞിനെ നിങ്ങൾ പരിഹസിക്കുമായിരിക്കാം; കാര്യം മനസ്സിലാകാതെയുള്ള അവളുടെ കണ്ണീർ നിങ്ങളുടെ പൊട്ടിച്ചിരിയിൽ നിഷ്പ്രഭമാകുമായിരിക്കാം; അങ്ങനെ ആ പ്രായത്തിലേ തന്നെ, ആൺകുട്ടികൾ അർഹിക്കുന്നതൊന്നും താനർഹിക്കുന്നില്ലെന്ന ബോധം നിങ്ങളവളിൽ കുത്തിവെക്കുന്നുണ്ടായിരിക്കാം!
ഇത് സർവ്വസാധാരണ കാഴ്ച
പാലായാലും മുട്ടയായാലും മീനായാലും കോഴിക്കാലായാലും ആണുങ്ങൾക്കു കൊടുത്ത് ബാക്കിയുള്ളത് മാത്രം തിന്നുശീലിച്ച അമ്മമാർ, 'വിട്ടുകൊടുത്തു' ശീലിപ്പിച്ചു വളർത്തുന്ന പെൺകുട്ടികൾ, ഈ പ്രിവിലേജ് തന്റെ ജന്മാവകാശമെന്ന് ധരിച്ചുവളരുന്ന ആൺകുട്ടികൾ; ഇതൊക്കെ നമ്മുടെ സമൂഹത്തിൽ സർവസാധാരണമായ കാഴ്ചയാണ്.
അനൂപാതം ഇവിടെ നിൽക്കില്ല
ഇവിടെ നിൽക്കുന്നില്ല, പ്രൈമറി സ്കൂളിൽ പോകുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം, സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം, സ്പോർട്ട്സ്, സിനിമ, ശാസ്ത്രഗവേഷണം പോലുള്ള മേഖലകൾ സ്വന്തം താത്പര്യപ്രകാരം തെരഞ്ഞെടുക്കാൻ കഴിയുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അനുപാതം, വരുമാനമുള്ള ജോലി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടേയും അനുപാതം.
മോശം മാത്രമാകുന്ന സൂചികകൾ
ഒരേ ജോലിയിലെ ശമ്പളത്തിൽ സ്ത്രീ പുരുഷ വ്യത്യാസം, വീട്ടുജോലികളിലെയും കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിലെയും പ്രയത്നത്തിലെ സ്ത്രീ പുരുഷ വ്യത്യാസം, ആശുപത്രിസേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുന്നതിലെ സ്ത്രീ പുരുഷ വ്യത്യാസം എന്നിങ്ങനെ ജെൻഡർ അനുസരിച്ചുള്ള വ്യത്യാസങ്ങൾ ഓരോ തലത്തിലും ഓരോ പടിയിലുമുണ്ട്! എല്ലായിടത്തും മോശമാകുന്നത് സ്ത്രീയുടെ സൂചികയാണ്. ഇത് ഒട്ടും യാദൃശ്ച്ഛികമല്ല!
പറയാനുള്ളത് ഓഎംകെവി
ഇതൊക്കെ സൗകര്യപൂർവം മറന്ന്, സ്വന്തം വീട്ടിലെ സ്ത്രീകളെ അപേക്ഷിച്ച് തനിക്കുള്ള പ്രിവിലേജ് പോലും കണ്ണിൽ പെടാത്തവിധം നോർമലൈസ് ചെയ്ത, ഒരു കൊച്ചുപെൺകുട്ടിയുടെ 'പൊരിച്ചമീൻ കിട്ടാത്ത പരാതി' അവൾ മുതിർന്നു ഫെമിനിസ്റ്റായെന്ന കാരണത്താൽ പരിഹാസവിഷയമായി തോന്നുന്ന, 'ഇവിടെയെവിടെ സ്ത്രീവിവേചനം' എന്നാശ്ചര്യപ്പെടുന്ന ഓരോരുത്തരോടും പറയാനുള്ളത് ഇത്രയേയുള്ളൂ... #OMKV !!!
ഫേസ്ബുക്ക് പോസ്റ്റ്
അനുപമ ആനമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്